ജോധ്പൂർ: സൽമാൻഖാനെ ജോധ്പൂരിലിട്ട് തീർക്കുമെന്ന് ഗുണ്ടാതലവന്റെ ഭീഷണി. കൊലക്കേസിൽ ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ലോറൻസ് ബിഷ്നോയിയാണ് സൽമാൻഖാന് നേരെ ഭീഷണി മുഴക്കിയത്. ഇതേ തുടർന്ന് സൽമാൻ ഖാന്റെ സുരക്ഷ ശക്തമാക്കി. ജോധ്പൂരിലിട്ടുതന്നെ സൽമാനെ കൊല്ലുമെന്നാണ് അനേകം ക്രിമിനൽ കേസുകളിൽ പ്രതിയായ ലോറൻസ് ബിഷ്നോയുടെ ഭീഷണി.

ഒരു കേസുമായി ബന്ധപ്പെട്ട കോടതിയിൽ കൊണ്ടുവന്ന ശേഷം തിരിക്കെ പൊലീസ് വാഹനത്തിലേക്ക് കയറ്റുമ്പോഴാണ് താൻ ജോധ്പൂരിലുണ്ടെങ്കിൽ സൽമാനെ തട്ടുമെന്ന് ഭീഷണി  മുഴക്കിയത്. കവർച്ചയ്ക്കിടെ ഒരു ഇലക്ട്രോണിക് ബിസിനസുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ പേരിൽ നേരത്തേ ജോധ്പൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളാണ് ലോറൻസ് ബിഷ്നോ.

സൽമാനെ കൊല്ലാനുള്ള ഗുണ്ടാനേതാവിന്റെ താൽപ്പര്യത്തെക്കുറിച്ച് തങ്ങൾക്ക് അറിവുണ്ടെന്നും സൽമാൻഖാന്റെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും പൊലീസ് കമ്മീഷണർ അശോക് രാത്തോഡ് പറയുന്നു. രണ്ടു വെടിവെയ്‌പ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു ബിഷ്നോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്.