കണ്ണൂർ: ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ വ്യാജവാറ്റ് നടത്തിയതിനെ തുടർന്ന് എക്സൈസ് പിടികൂടാനായി വളഞ്ഞപ്പോൾ ഓടിരക്ഷപ്പെട്ട ആംബുലൻസ് ഡ്രൈവർക്കായി തെരച്ചിൽ ശക്തമാക്കി. കണ്ണൂർ നഗരത്തിനടുത്തെ പള്ളിക്കുന്നാണ് സംഭവം. സ്വന്തം വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റുകയായിരുന്ന കാനത്തൂർ അമ്പലം റോഡിലെ ധീരജാ(42)ണ് ഓടിരക്ഷപ്പെട്ടത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ കുറച്ചു ദിവസമായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും 150 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും പിടികൂടിയിട്ടുണ്ട്.

എക്സൈസ് പ്രിവന്റീവ് ഓഫിസർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഇയാൾക്കായി തെരച്ചിൽ നടത്തിവരികയാണെന്ന് എക്സൈസ് പറഞ്ഞു. ലോക്ക് ഡൗണിനെ തുടർന്ന് വീടുകൾ കേന്ദ്രീകരിച്ച് വ്യാജവാറ്റു നടക്കുന്നത് എക്സൈസിന് തലവേദനയായിമാറിയിട്ടുണ്ട്.

യൂ ട്യൂബ് വീഡിയോകൾ നോക്കിയാണ് പലരും പ്രഷർകുക്കറും ശർക്കരയും ഉപയോഗിച്ച് വ്യാജ വാറ്റു നടത്തുന്നത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എക്സൈസ് അറിയിച്ചു. കണ്ണൂരിലെ എക്സൈസ് കമ്മിഷണറുടെ കാര്യാലയത്തിന് വിളിപ്പാടകലെയുള്ള വീട്ടിലാണ് വ്യാജവാറ്റ് നടന്നത്.ജില്ലയിലെ മലയോര പ്രദേശങ്ങളിൽ കള്ള് വാറ്റ് അഞ്ചിരട്ടിയായി വർധിച്ചിട്ടുണ്ട്.