ന്യൂഡൽഹി: ഇരട്ടപ്പദവിയുടെ പേരിൽ ആം ആദ്മി പാർട്ടി എംഎ‍ൽഎമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് ഡൽഹി ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. എന്നാൽ തിങ്കളാഴ്ചവരെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു നിർദേശവും നൽകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.

ഇന്നലെയാണ് അയോഗ്യതാ തീരുമാനത്തിനെതിരേ എ.എ.പി എംഎ‍ൽഎമാർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ തിങ്കളാഴ്ച കോടതി കേസ് കേൾക്കാനിരിക്കുകയാണ്. തുടർന്നാണ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു നിർദേശവും തിങ്കളാഴ്ചയ്ക്ക് മുമ്പ് പുറപ്പെടുവിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടത്.

ഇരട്ടപ്പദവിയുടെ പേരിൽ 20 ആം ആദ്മി പാർട്ടി എംഎ‍ൽഎമാരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയത്. നടപടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിക്കുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ കൂട്ടാക്കാതെയാണ് അയോഗ്യതാ നടപടിയുമായി മുന്നോട്ട് പോയതെന്നാണ് ആം ആദ്മി കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. തിങ്കളാഴ്ച കോടതിയിൽ നിന്നും തിരിച്ചടി നേരിടുകയാണെങ്കിൽ വരുന്ന ആറ് മാസത്തിനിടെ 20 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും