കുവൈറ്റിൽ പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം രംഗത്ത്. പരിസ്ഥിതി മലിനമാക്കുന്ന പ്രവാസികളെ നാടുകടത്താനും സ്വദേശികൾക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കാനുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിരീക്ഷണം നടത്താനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

പരിസ്ഥിതി നിയമപ്രകാരം പ്രകൃതിയെ മലിനമാക്കുന്നത് വലിയ കുറ്റമായാണ് കണക്കാക്കുന്നത്. താമസിക്കുന്ന ചുറ്റുപാട് വൃത്തിയായി മാലിന്യമുക്തമാക്കി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. കൂടാതെ പൊതു സ്ഥലങ്ങളിൽ പുക വലിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

പൊതു സ്ഥലങ്ങൾ ഉൾപ്പെടെയുള്ളവ വൃത്തികേടാക്കുന്നതും നിയമപരിധിയിൽ ഉൾപ്പെടും. പൂന്തോട്ടങ്ങളിലെ ചെടികൾ നശിപ്പിക്കുന്നതും പൂക്കൾ പറിക്കുന്നതും ഈ നിയമപ്രകാരം കുറ്റമാണ്. പൊതുനിരത്തുകളിലെ പഴം, പച്ചക്കറി എന്നിവയുടെ വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. നിയമലംഘനം ഉണ്ടായാൽ പിഴ ഈടാക്കുന്നതും കുറ്റകൃത്യത്തിന്റെ ഗൗരവം കണത്തിലെടുത്ത് കോടതി ശിക്ഷ വിധിക്കുകയും ചെയ്യും. എൻവയോൺമെന്റൽ പൊലീസിനാണ് നിരീക്ഷണ ചുമതല.