ചൈന്നെ: തമിഴ് നടൻ ധനുഷിന്റെ പിതൃത്വം സംബന്ധിച്ച തർക്കം വഴിത്തിരിവിൽ. ധനുഷ് കോടതിയിൽ ഹാജരാക്കിയ ജനനസർട്ടിഫിക്കറ്റും സ്‌കൂൾ ടി.സിയും വ്യാജമാണെന്ന് പരാതി. ഇത് ചൂണ്ടിക്കാട്ടി ധനുഷിന്റെ പിതാവെന്ന് അവകാശപ്പെട്ട ആർ. കതിരേശൻ പൊലീസിൽ പരാതി നൽകി.

ധനുഷ് മകനാണെന്ന് അവകാശപ്പെട്ടു കതിരേശൻ നൽകിയ ഹർജി നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയിരുന്നു. ഈ കേസിൽ ധനുഷ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നാണ് മധുരയിലെ കെ. പുതൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ചുണ്ടിക്കാട്ടുന്നത്. ചൈന്നെ എഗ്മോറിലെ ഗവ. വിമൻ ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലെയും ചൈന്നെ കോർപറേഷനിലെയും രേഖകൾ പരിശോധിച്ചതിൽനിന്നാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നു മനസിലായതെന്നാണ് പരാതി.

''1983 ജൂെലെ 30 നു ജനിച്ച ആൺകുട്ടിക്കായി ചൈന്നെ കോർപറേഷൻ 1993 ജൂൺ 31 നു നൽകിയ സർട്ടിഫിക്കറ്റിൽ മാതാപിതാക്കളുടെ പേര് കൃഷ്ണമൂർത്തിയെന്നും വിജയലക്ഷ്മിയെന്നുമാണു ചേർത്തിരിക്കുന്നത്. രജിസ്ട്രേഷൻ നമ്പരിന്റെ കോളം ഒഴിഞ്ഞുകിടക്കുകയാണ്. ഇത് അസാധാരണമാണ്. പേര് തിരുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനങ്ങളിലും വൈരുധ്യമുണ്ട്.

ആർ. കസ്തൂരിരാജയുടെ മകൻ ആർ.കെ. വെങ്കടേഷ് പ്രഭുവിന്റെ പേര് കെ. ധനുഷ് എന്നു മാറ്റുന്നതായാണ് 2003 ഡിസംബറിലെ വിജ്ഞാപനം. എന്നാൽ, ആർ. കൃഷ്ണമൂർത്തിയുടെ പേര് ആർ. കസ്തൂരിരാജ എന്നു മാറ്റിയതായി 2015 ഫെബ്രുവരിയിലെ വിജ്ഞാപനത്തിൽ പറയുയുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.