മസ്‌കറ്റ്: സൈബർ കുറ്റകൃത്യങ്ങൾ തടയുവാൻ ലക്ഷ്യമിട്ടു രാജ്യത്ത് ഡിജിറ്റൽ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കുന്നു. രാജ്യത്തെ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളിൽ നിന്നും സൈബർ ലോകത്തെ സുരക്ഷിതമാക്കുവാനാണ് പദ്ധതിയുടെ ഉദ്ദേശ്യം. വർധിച്ചുവരുന്ന ആക്രമണങ്ങളാൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 90,000 ഹാക്കിംഗുകളും ഹാക്ക് ചെയ്യാനുള്ള ലക്ഷക്കണക്കിന് ശ്രമങ്ങളുമാണ് നടന്നതെന്നു ഇൻഫർമേഷൻ ടെക്‌നോളജി അഥോറിറ്റി (ഐ.ടി.എ) അധികൃതർ വ്യക്തമാക്കുന്നു.

ഐടിഐയുടെ റുസൈൽ കോംപഌ്‌സിൽ ഈയാഴ്ച തന്നെ പ്രവർത്തനം ആരംഭിക്കും. 2014ലാണ് ഇങ്ങനെയൊരു പദ്ധതിയുടെ കരാറൊപ്പിട്ടത്. ലാബിന്റെ പ്രവർത്തനം തുടങ്ങുന്നതോടെ സൈബർ നിയമങ്ങൾ കർശനമാക്കുകയും ഇ മോണിറ്ററിങ് സംവിധാനവും സൈബർ ബോധവർക്കരണങ്ങളും ശക്തമാക്കും. ഇതിലൂടെ സൈബർ കുറ്റകൃത്യങ്ങൾക്കു നടയിടാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

റിപ്പോർട്ടു ചെയ്യപ്പെടുന്ന സൈബർ കുറ്റകൃത്യങ്ങൾക്കു ഡിജിറ്റൽ തെളിവുകൾ നൽകി കുറ്റവാളികളെ കണ്ടുപിടിക്കാൻ അന്വേഷണ ഏജൻസികളെ സഹായിക്കുക എന്ന ദൗത്യമാണ് ഡിജിറ്റൽ ഫോറൻസിക് ലബോറട്ടറി നിർവ്വഹിക്കുക. കുറ്റവാളികൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ, മൊബൈലുകൾ, ഐ.സി.ടി ഉപകരണങ്ങൾ തുടങ്ങി എല്ലാ സാങ്കേതിക വിദ്യകളും പരിശോധിക്കാനുള്ള അത്യാധുനിക സംവിധാനങ്ങളുമായാണ് ഡിജിറ്റൽ ഫോറൻസിക് ലബോറട്ടറി പ്രവർത്തനം ആരംഭിക്കുന്നത്. കൊറിയൻ ഇന്റർനെറ്റ് ആൻഡ് സെക്യൂരിറ്റി ഏജൻസി, ഡ്യൂസൻ ബിസോൻ കമ്പനി എന്നിവയുടെ സഹകരണത്തോടെയും കൂടാതെ റോയൽ ഒമാൻ പൊലീസ്, പബ്ലിക് പ്രോസിക്യൂഷൻ, ഒമാൻ നാഷണൽ കമ്പ്യൂട്ടർ എമർജൻസി റെഡിനെസ് ടീം എന്നിവയുടെ പൂർണ പിന്തുണയോടെയുമാണ് പദ്ധതി പ്രവർത്തിക്കുക.