തൃശൂർ: മമ്മൂട്ടിയെയും മോഹൻലാലിനെയും ശ്രീനിവാസനെയും കേന്ദ്രകഥാപാത്രങ്ങളാക്കി 1984ൽ വേട്ട എന്ന ചിത്രമൊരുക്കിയ സംവിധായകൻ മോഹൻ രൂപ് മരിച്ച നിലയിൽ. തൃശൂരിലെ മിഷൻ ക്വാർട്ടേഴ്‌സിലാണ് മോഹൻ രൂപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും അഭിനയിച്ചു കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ 'വേട്ട' എന്ന ചിത്രത്തിന്റെ സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചതു കഴിഞ്ഞ ദിവസമാണ്. അതിനു പിന്നാലെയാണു 1984ൽ പുറത്തിറങ്ങിയ വേട്ടയുടെ സംവിധായകനും നിര്യാതനായത്.

വർക്കലയിലാണു മോഹൻ രൂപ് ജനിച്ചത്. കുറേക്കാലമായി തൃശൂരിലായിരുന്നു താമസം. ഇവരെ സൂക്ഷിക്കുക (1986), വർഷങ്ങൾ പോയതറിയാതെ (1987), ശിൽപി (1988), എക്‌സ്‌ക്യൂസ് മി, ഏതു കോളേജിലാ (1991), സ്പർശം, (1998), കൺകൾ അറിയാമൽ (2010), തൂതുവൻ (2011) തുടങ്ങിയവ മോഹന്റെ പ്രധാന ചിത്രങ്ങളാണ്. ഭാരതീയ ലളിതകലാ അക്കാദമിയുടെ 'ഡോ. അംബേദ്കർ' ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

അന്തരിച്ച സംഗീത സംവിധായകൻ രാജാമണി, പ്രശസ്ത ഛായാഗ്രാഹകൻ സാലു ജോർജ് തുടങ്ങിയവരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് മോഹനാണ്. നുള്ളി നോവിക്കാതെ എന്ന മോഹന്റെ രണ്ടാമത്തെ ചിത്രത്തിലൂടെയാണു രാജാമണിയും സാലുവും മലയാള സിനിമാലോകത്ത് എത്തിയത്.

കലാഭവൻ മണിയെയും പ്രേംകുമാറിനെയും നായകനിരയിലേക്കുയർത്തിയത് മോഹൻരൂപിന്റെ 'എക്‌സ്‌ക്യൂസ് മീ ഏതു കോളേജിലാ' എന്ന ചിത്രമാണ്. സിദ്ദിഖിന്റെ തിരിച്ചു വരവിന് വഴിവച്ച 'സ്പർശം' സംവിധാനം ചെയ്തതും മോഹൻ ആയിരുന്നു. നൂറിലധികം ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും സംഗീത ആൽബങ്ങളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പ്രീതയാണ് ഭാര്യ. മൃണാൾ, നിള എന്നിവർ മക്കളാണ്.