ചെന്നൈ: എഐഎഡിഎംകെ വിമതനേതാവ് വി.കെ. ശശികലയുമായി ഫോണിൽ സംസാരിച്ചതിന്റെ പേരിൽ തമിഴ്‌നാട്ടിൽ എഐഎഡിഎംകെ ഒമ്പതുപേരെ പുറത്താക്കി. ഇവരെ പുറത്താക്കിയതായും ഇവരുമായ ഒരു തരത്തിലുമുള്ള ബന്ധം പുലർത്തരതെന്നും പാർട്ടിയുടെ കോ ഓർഡിനേറ്റർമാരായ ഒ പനീർശെൽവവും എടപ്പാടി പളനിസ്വാമിയും സംയുക്തമായി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

സേലം, കള്ളക്കുറിച്ചി, തൂത്തുക്കുടി ജില്ലകളിൽ നിന്നുള്ള നേതാക്കളാണ് പുറത്താക്കപ്പെട്ടവർ. ശശികലയുമായി ഇവർ കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു സംസാരിച്ചത്. തെരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പാർട്ടി നേതൃത്വത്തിലേക്കുള്ള അവകാശവാദത്തിന് പിന്തുണ വാഗ്ദാനം ചെയ്യുന്നതായിരുന്നു ടെലഫോൺ സംഭാഷണത്തിൽ നടത്തിയത്.

തിരിച്ചുവരവിൽ ശശികല പാർട്ടിയുടെ താഴ്ന്ന ഘടകത്തിലും മദ്ധ്യ ഘടകത്തിലും എത്താനുള്ള ശ്രമമാണ് നടത്തുന്നത്. കോവിഡിനും ലോക്ഡൗണിനും പിന്നാലെ ചെന്നൈയിലെ ജയലളിത മെമോറിയൽ സന്ദർശിക്കുമെന്ന് ഇവർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2017 ഫെബ്രുവരിയിൽ ജയിലിലേക്ക് പോകും മുമ്പാണ് ഇവർ ഇതിന് മുമ്പ് മെമോറിയൽ സന്ദർശിച്ചത്. ഈ സമയത്ത് തന്നെ ഒതുക്കാൻ വേണ്ടി നടന്ന ഗൂഢാലോചന, തകർക്കാനും പ്രതികാരം ചെയ്യുമെന്ന് ഇവർ പ്രതിജ്ഞ എടുത്തിരുന്നു.

ജനുവരി 27 നാണ് 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനകേസിൽ നാലു വർഷം തടവുശിക്ഷ അനുഭവിച്ച ശേഷം പുറത്തുവന്നത്. എന്നാൽ ഡിഎംകെ തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ യെ തോൽപ്പിച്ചതോടെ മാർച്ച് 24 ന് ഇവരെ തിരികെ പാട്ടിയിൽ എടുക്കുമെന്നതിന്റെ സൂചന പനീർശെൽവം നൽകുകയായിരുന്നു. എന്നാൽ ഇ പളനിസ്വാമി ഇപ്പോഴും ശക്തമായ എതിർപ്പിലാണ്. എഎംഎംകെ നേതാവ് ടിടിവി ദിനകരനുമായുള്ള സഖ്യം ഇ പളനിസ്വാമി നിരസിക്കുന്നു.

ലോക്ഡൗണിന് ശേഷം പാർട്ടി നേതൃത്വത്തിലേക്ക് തിരിച്ചെത്താൻ ശശികല തയ്യാറെടുക്കുന്നു എന്ന സൂചനകളാണ് പുതിയ ഫോൺ വിളി വിവാദം എന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയെ ശരിയായ ദിശയിലേക്ക് നയിക്കുമെന്ന് ഇവർ ശപഥം ചെയ്യുകയും എംജി ആർ മരണപ്പെട്ടതിന് പിന്നാലെ ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയും തമ്മിലുള്ള മത്സരവും ജയലളിത പാർട്ടി പിടിച്ചെടുത്തതുമെല്ലാം ഫോൺ സംഭാഷണത്തിൽ ശശികല ഓർമ്മിപ്പിച്ചത് രാഷ്ട്രീയ സൂചനകളായാണ് തമിഴ് രാഷ്ട്രീയ വൃത്തങ്ങൾ കാണുന്നത്.