ന്യൂഡൽഹി: 2018 മുതൽ തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് പുതുതായി ഒരു എഞ്ചിനീയറിങ് കോളേജുകളും വേണ്ടെന്ന് ആറ് സംസ്ഥാനങ്ങൾ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ കത്തെഴുതി. ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഛത്തീസ്‌ഗഡ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളാണ് എഞ്ചിനീയറിങ് കോളേജുകൾക്ക് അനുമതി നൽകരുതെന്ന് എഐസിടിഇയ്ക്ക് കത്തെഴുതിയത്.

ടെക്കിനിക്കൽ കോഴ്‌സുകളിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. അതിനാൽ നിലവിലെ സീറ്റുകളുടെ എണ്ണം കൂട്ടരുതെന്നും കത്തിൽ പറയുന്നു. ടെക്‌നിക്കൽ വിദ്യാഭ്യാസത്തിൽ 70 ശതമാനവും എഞ്ചിനീയറിങ് വിദ്യാർത്ഥികളാണ്. എംബിഎ, ഫാർമസി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ആർക്കിടെക്ചർ, ടൗൺ പ്ലാനിങ്, ഹോട്ടൽ മാനേജ്‌മെന്റ് തുടങ്ങിയവയാണ് ബാക്കി വരുന്നവ.

ഇന്ത്യയിൽ ഉടനീളം ഉള്ള 3291 എഞ്ചിനീയറിങ് കോളേജുകളിലായി 15.5 ലക്ഷം ബിടെക് ബിഇ സീറ്റുകളാണ് ഉള്ളത്. ഇതിൽ 51 ശതമാനം സീറ്റുകളും 2016-17ൽ ഒഴിഞ്ഞു കിടക്കുകയാണ്.

ആറു സ്ംസ്ഥാനങ്ങളുടെയും നിർദ്ദേശം കണക്കിലെടുത്തതായും പുതുതായി ഈ സംസ്ഥാനങ്ങളിൽ എഞ്ചിനീയറിങ് കോളേജുകൾ സ്ഥാപിക്കുകയാണെങ്കിൽ സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയ ശേഷമായിരിക്കുമെന്നും എഐസിടിഇ അദ്ധ്യക്ഷൻ അനിൽ സഹസ്രാബുദേ പറഞ്ഞു.