തിരുവനന്തപുരം: 2017 തീരശീലയിലേക്ക് മറയുമ്പോൽ ഓർക്കാവുന്ന ഒരുകാര്യം അത് വ്യാജ വാർത്തകളുടെ വർഷം കൂടിയായിരുന്നു എന്നാണ്.വാട്‌സാപ്പിലും, ഫേസ്‌ബുക്കിലുമൊക്കെ അവ പലരൂപത്തിൽ നമ്മുടെ െൈടംലൈനുകളിൽ നുഴഞ്ഞുകയറി.

ചില കറൻസികൾ ആഴ്ചകൾക്കകം നിർത്തലാക്കും എന്നുള്ള വാട്സാപ്പ് സന്ദേശങ്ങൾ തുടങ്ങി ജിപിഎസ് ഘടിപ്പിച്ച കറൻസി നോട്ടുകളുടെ ഫേസ്‌ബുക്ക് വീഡിയോകൾ, ചരിത്രത്തെ വളച്ചൊടിക്കുന്ന ഫോട്ടോകൾ..അങ്ങനെയങ്ങനെ സോഷ്യൽ മീഡിയ,അർദ്ധസത്യങ്ങളും,നുണകളും പ്രചരിപ്പിക്കുന്ന സ്വതന്ത്ര വിപണിയായി മാറി.

എന്നാൽ, ഇതൊക്കെ തടയാൻ നമ്മൾ എന്തെങ്കിലും ചെയ്യുന്നുണ്ടോ?സോഷ്യൽ മീഡിയയെ വാർത്തകളുടെ മുഖ്യ ഉറവിടമായി കാണുന്ന നമ്മളിൽ പലരും വാർത്തയുടെ ആധികാരികതയെ കുറിച്ച് തെല്ലും ആശങ്കപ്പെടാതെ അത് ഷെയർ ചെയ്യുകയാണ് പതിവ്.

ഈ പോസ്റ്റുകൾ ഒരുപക്ഷേ ശരിയല്ലെന്ന തോന്നലുണ്ടെങ്കിൽ പോലും അത് ഷേയർ ചെയ്ത് കൂടുതൽ പേരിൽ എത്തിക്കുകയാണ് നമ്മൾ ചെയ്യുന്നത്. ഇത് അധികംനാൾ തുടരാൻ കഴിയില്ല.ആ പോസ്റ്റിലെ ഒരു ഇമോജി മാത്രമായി എക്കാലത്തും നമ്മൾക്ക് തുടരാൻ കഴിയില്ല.

ഇങ്ങനെയുള്ള ഓൺലൈൻ പ്രചരണങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. ചിലപ്പോൾ നമ്മുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന രാഷ്ട്രീയ തമാശകൾ നമ്മൾ പോലുമറിയാതെ ഒരു ഭരണകൂടത്തെ താഴെയിറക്കുന്നതിനോ, യോഗ്യതയില്ലാത്ത ഒരു സ്ഥാനാർത്ഥിയെ പ്രോത്സാഹിപ്പിക്കുന്നതിനോ കാരണമായേക്കാം.

ഇന്റർനെറ്റിന്് നമ്മുടെ ജീവിതത്തിൽ ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ബ്രിട്ടീഷുകാരോടോ അമേരിക്കക്കാരോടോ ചോദിച്ചാൽ അറിയാം. നമ്മുടെ ഓരോ ക്ലിക്കിലും അപകടം പതിയിരിക്കുന്നുണ്ട്.

2018 -ൽ ഇന്ത്യയിലെ ഇന്റെർനെറ്റ് ഉപയോക്താക്കൾക്ക് ചെയ്യാവുന്നവയും ചെയ്യരുതാത്തവയും

. 1. സ്വയം ഒരു പത്രാധിപരാകുക. ഒരു ഉറവിടത്തെ മാത്രം വിശ്വസിച്ച് വാർത്തകളോ വീക്ഷണങ്ങളോ വിശ്വസിക്കുകയോ, പ്രചരിപ്പിക്കുകയോ അരുത്. വ്യത്യസ്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തിരയുക, അറിയുക. ഇല്ലെങ്കിൽ ബ്രിട്ടനിൽ സംഭവിച്ച ബ്രക്‌സിറ്റോ, അമേരിക്കയിൽ ട്രംപ് അധികാരത്തിലേറിയത് പോലെയോ ഒക്കെ കലാശിക്കാം.

2. സൽമാൻഖാനെക്കുറിച്ച് വായിക്കാൻ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാണ്.ഒപ്പം അതിന്റെ കൂടെ വിരസമെങ്കിലും അൽപം നല്ല ജേണലിസം കൂടി വായിക്കുക. ഒരു കാര്യം ഓർക്കുക. നമ്മൾ നിലവാരം കുറഞ്ഞ വാർത്തകൾ വായിക്കാൻ താത്പര്യം കാണിച്ചാൽ പ്രസാധകരും നല്ലതിനെക്കാൾ കൂടുതൽ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കാൻ താത്പര്യം കാണിക്കും. ഓർക്കുക നമ്മൾ ശീലിച്ച നമ്മുടെ ലോകം തകരുമ്പോൾ രക്ഷിക്കാൻ സൽമാൻഖാൻ ഉണ്ടാവില്ലായിരിക്കാം എന്നാൽ നല്ല ജേണലിസം തന്ന അറിവുകൾ എപ്പോഴും കൂട്ടിനുണ്ടാകും.

3. വാർത്തയുടെ ഉറവിടത്തെ കുറിച്ച് ഉറപ്പുണ്ടെങ്കിൽ പോലും അന്ധമായി വിശ്വസിക്കാതിരിക്കുക. വിശ്വാസമുള്ള മറ്റൊരു സ്രോസസുമായി ഒത്തുനോക്കുക.

4. അൽഗോരിതത്തിനു അടിമയാകാതിരിക്കുക, അതിനെ നിങ്ങളുടെ അടിമയാക്കുക. ന്യൂസ് റൂമുകളിൽ പണ്ടുചെയ്തിരുന്ന പോല വിവരങ്ങൾ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഒരു സന്തുലനം പാലിക്കുക. ഇതിന് വേണ്ടി നമുക്ക് ഇഷ്ടമില്ലാത്ത വാർത്തകളും പിന്തുടരുന്നുവെന്ന് ഉറപ്പു വരുത്തുക. അതിലൂടെ നമ്മുടെ ടൈംലൈനിൽ നാം ഒരു വ്യക്തിക്കോ പാർട്ടിക്കോ അനുകൂലമായി നിലയുറപ്പിക്കുന്നില്ലെന്ന് ഉറപ്പാകാം.

5. വാട്സാപ്പിൽ ആർക്കും പോസ്റ്റ് ചെയ്യാം, എന്തും വൈറലാകാം. അതിനാൽ ഒന്നിനും അമിത പ്രാധാന്യവും വിശ്യാസ്യതയും നൽകരുത്. പോസ്റ്റുകൾ അതിന്റെ നിജസ്ഥിതി പരിശോധിച്ച് ബോധ്യപ്പെട്ടാൽ മാത്രം മറ്റുള്ളവരിലേക്കും എത്തിക്കുക.

6 വീഡിയോകൾ വിശ്വസിക്കാതിരിക്കുക. വ്യാജമായ എന്തും ഉണ്ടാകും അവയിൽ. ആളുകൾക്ക് ഇത്തരം കാര്യങ്ങൾക്കായി വളരെയധികം സമയം ഉണ്ട് അല്ലെങ്കിൽ ഇത്തരം വ്യാജ വാർത്തകൾക്കായി അവർക്ക് പണം ലഭിക്കുന്നുണ്ടാകും.

7.സംശയം തോന്നുന്നവ സ്വന്തമായി അന്വേക്ഷിച്ചു കണ്ടെത്തുക. വിക്കീപീഡിയ തുടങ്ങിയവയെക്കാൾ ആഴത്തിൽ അന്വേക്ഷിക്കുക. കാരണം അത്തരം വ്യാഖ്യാനങ്ങൾ എപ്പോൾ വേണമെങ്കിലും മാറ്റപ്പെടാം.

8. തിരച്ചിലുകൾക്കും കണ്ടെത്തലുകൾക്കുമാണ് പലപ്പോഴും ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. എന്നാൽ കണ്ടെത്തിയതിലേക്കു വീഴായതെ സ്വയം ചോദിക്കുക, ഇതാണോ എനിക്കു കിട്ടാവുന്നതിൽ മികച്ചതെന്ന്. പലപ്പോഴും അതങ്ങനെയാവില്ല.

9.ട്രോളുകൾ കാര്യമാക്കാനില്ല. അവയെ ഒഴിവാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം അതിനോട് പ്രതികരിക്കാതെയിരിക്കുക എന്നതാണ്. ഇടപെടാൻ താത്പര്യമില്ലാത്ത ഒന്നിനെക്കാൾ അവരെ ചൊടിപ്പിക്കുന്ന മറ്റൊന്നില്ല. ഇടയ്ക്കൊക്കെ ഇത്തരം ട്രോളുകളെ ഇല്ലാതാക്കികൊണ്ട് സ്വയം രസിക്കുക.

10 ആരെയും, അന്ധമായി വിശ്വസിക്കാതിരിക്കുക. ഒരു ഉറവിടത്തെ മാത്രം ആശ്രയിക്കാതിരിക്കുക. വായനക്കാരൻ അല്ല ഇപ്പോൾ രാജാവെന്ന് ഓർക്കുക. വാർത്തകളുടെ ഒഴുക്കാണ് ഇപ്പോഴത്തെ രാജാവ്. നമ്മൾ എത്രത്തോളം നല്ലതാകുമോ അത്രത്തോളം നല്ലതായിരിക്കും ഇന്റർനെറ്റും.