ബെംഗളൂരു: മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണെങ്കിലും ഈ ഡോക്ടറുടെ വികൃതികൾ അറിഞ്ഞാൽ ആരും ഞെട്ടിപോകും. രാത്രിയായാൽ വീടു വിട്ടിറങ്ങി വഴിയിൽ കാണുന്ന വീടുകളിൽ കിടക്കുന്ന കാറുകൾ കത്തിച്ചു കളയുന്നതാണ് ഈ ഡോക്ടറുടെ ഹോബി. കർണാടകയിലെ ഗുർബർഗ, ബെൽഗാം മേഖലകളിൽ മൂന്നാഴ്ചയ്ക്കുള്ളിൽ 15 കാറുകൾക്കാണ് ഈ ഡോക്ടർ തീയിട്ടത്.

കാറിന് തീയിട്ട് രസിച്ച ഈ ഡോക്ടറെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. കാറിന് തീയിടുന്നത് പതിവായതിനെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ഡോക്ടറും മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ അമീത് ഗെയ്ക്വാദ് പൊലീസ് പിടിയിലാകുന്നത്.

അർധരാത്രിയോടെ വീടുകളിൽ എത്തി നിർത്തിയിട്ടിരിക്കുന്ന കാറുകൾ തീയിടുന്നതാണ് ഈ ഡോക്ടറുടെ രീതി. എന്നാൽ, വീട്ടിലുണ്ടായിരുന്നവർക്കോ പൊലീസിനോ പ്രതിയെ കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. അങ്ങിനെ ഇരിക്കുമ്പോഴാണ് സ്വന്തം കാറിൽ പെട്രോളും ഡീസലും കർപ്പൂരവുമായി കാറുകൾ തേടിയിറങ്ങിയ ഡോക്ടറെ പൊലീസ് പൊക്കുന്നത്.

ഈ മാസം 17 രാത്രി തീ കത്തിക്കുന്നതിനുള്ള ഉപകരണവുമായി ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് സംഭവത്തിന് പിന്നിൽ ഇയാളാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇയാൾ പതിനഞ്ചിൽ അധികം കാറുകൾക്ക് തീയിട്ടത്. മിക്ക സംഭവങ്ങളും പുലർച്ചെ മൂന്ന് മണിക്കുള്ളിലാണ് ഇയാൾ നടത്തിയിരുന്നത്.

കഴിഞ്ഞ ബുധനാഴ്ച വിശ്വേശരയ്യ നഗറിലെ അപ്പാർട്ട്മെന്റിൽ അമീതിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുർന്ന് സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

എന്നാൽ, ഇയാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനെ തുടർന്ന് പൊലീസ് ഇയാളുടെ കാർ പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നും കർപ്പൂരം, എൻജിൻ ഓയിൽ, പെട്രോൾ, ഡീസൽ, സ്പിരിറ്റ് എന്നിവ കണ്ടെത്തുകയായിരുന്നു.

എന്നാൽ, സംഭവത്തിന് പിന്നിലെ ഉദ്യേശ്യം പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് മുതിർന്ന് പൊലീസ് ഓഫീസർ സീമ ലാത്കർ അറിയിച്ചു.