തിരുവനന്തപുരം: കവയത്രിയും വിവർത്തകയുമായ പേട്ട അക്ഷരവീഥി, ജയരംഗിൽ ഡോ. ജി.കമലമ്മ (82) നിര്യാതയായി. ഹിന്ദി-മലയാളം കവിതകളുടെ താരതമ്യപഠനത്തിൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ കമലമ്മ ഇരുഭാഷകളിലുമായി എട്ടു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

1990ൽ അദ്ധ്യാപകവൃത്തിയിൽ നിന്നു വിരമിച്ചശേഷം ശാസ്ത്രസാഹിത്യ പരിഷത്ത്, സാക്ഷരതാസമിതി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഹിന്ദിയിലും മലയാളത്തിലുമുള്ള ആനുകാലികങ്ങളിൽ നിരവധി കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.

പാഞ്ചജന്യം, ബേഡാപാർകർനാഹെ, അഗ്‌നിമേംശാന്ത് തുടങ്ങിയവയാണ് പ്രധാന കൃതികൾ. ശ്രീനാരായണഗുരുവിന്റെ ആത്മോപദേശ ശതകം ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.

കേരള ഹിന്ദി സാഹിത്യ അക്കാദമി പുരസ്‌കാരം, എസ്.ബി.ടി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും കമലമ്മയെ തേടിയെത്തി.

പരേതനായ എടമന നാരായണൻ പോറ്റിയുടെ ഭാര്യയാണ്. മക്കൾ: എൻ.കെ.ഗീത (റിട്ട. ഡി.ഇ, ബി.എസ്.എൻ.എൽ), എൻ.കെ.ഗംഗ (അദ്ധ്യാപിക), എൻ.കെ.ഗീരീഷ് (പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ്, മനോരമ ന്യൂസ്), മരുമക്കൾ: ബാലപ്രഭൻ നായർ, ആർ.ജയചന്ദ്രൻ, ബി.കവിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടരക്ക്.