തേഞ്ഞിപ്പലം: കേശവൻ നായരും സാറാമ്മയും ജീവിതം പങ്കുവയ്ക്കാൻ ഇന്ന് തീരുമാനിച്ചാൽ എന്താകും പുലിവാല്? സദാചാര പൊലീസ് അവരേയും എതിർക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിലെ കഥാപാത്രങ്ങൾ ഉയർത്തിയ ആകുലതകൾക്ക് അര നൂറ്റാണ്ടിന് ശേഷവും മാറ്റമില്ല.

സ്‌നേഹിക്കുന്ന മനസുകൾക്കിടയിൽ മതിലുകൾ തീർക്കാൻ സ്വയം പ്രഖ്യാപിത സദാചാരപ്പൊലീസുകാർ ആയുധമെടുക്കുന്ന സമകാലിക സാഹചര്യത്തിലും പ്രേമലേഖനത്തിന് പ്രസക്തി ഏറെയാണ്. കേരള സംഗീതനാടക അക്കാദമിയുടെ സഹകരണത്തോടെ കാലിക്കറ്റ് സർവകലാശാലാ പബ്ലിക് റിലേഷൻസ് വിഭാഗം സംഘടിപ്പിക്കുന്ന പ്രതിവാര നാടകപ്രദർശനത്തിൽ തിരുവനന്തപുരം സൂര്യ തിയറ്റേഴ്‌സ് ആണു പ്രേമലേഖനം എന്ന നാടകം അരങ്ങിലെത്തിച്ചത്. 50 വർഷം മുമ്പ് ബഷീർ എഴുതിയ കഥയുടെ നാടകരൂപം കൈയടിയും നേടി.

കേശവൻ നായരും സാറാമ്മയും ജീവിതം പങ്കുവയ്ക്കാൻ തീരുമാനിച്ചാൽ ഇന്ന് ഉണ്ടായേക്കാവുന്ന പ്രതികരണങ്ങളും ഭവിഷ്യത്തുകളും ബഷീറിന്റെ കാലഘട്ടത്തിലേതിനെക്കാൾ എത്രയോ തീവ്രതരമായിരിക്കുമെന്നു നാടകം പറയാതെ പറഞ്ഞു. ബഷീറിന്റെ കേശവൻ നായരും സാറാമ്മയുമായി അമൽരാജും ലക്ഷ്മി അമലും തകത്ത് അഭിനയിച്ചു. കാലിക്കറ്റ് സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നു നാടകത്തിൽ ബിരുദവും പി.ജിയും നേടിയ കലാകാരന്മാരാണ് ഇരുവരും.

നാടകം ആസ്വദിക്കാൻ എഴുനൂറിലേറെ പേർ എത്തി. കാണികളുടെ മധ്യത്തിലുള്ള സ്ഥലത്ത് നാടകംകളിക്കുന്ന അരീന തിയേറ്റർ രീതിയിലായിരുന്നു അവതരണമെന്നതും പുതുമയായി. സൂര്യ കൃഷ്ണമൂർത്തിയാണ് സംവിധാനംചെയ്തത്. ബഷീർ മണക്കാട് കഥയ്ക്ക് നാടകരൂപം നൽകി. കാണികൾ പങ്കെടുത്ത നാടകചർച്ചയും ശ്രദ്ധേയമായി.