പാനൂർ: മൻസൂർ വധത്തിനെ തുടർന്നുണ്ടായ അക്രമത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് പൊലിസ് വീടുവളഞ്ഞ് അറസ്റ്റു ചെയ്ത മുസ്ലിം ലീഗ് നേതാവിനെ ശാരീരികാവശതയെ തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.

സി പി എം ബ്രാഞ്ച് അംഗം നാസർ, ഭാര്യ കദീജ എന്നിവരെ അക്രമിച്ചതുമായി ബന്ധപ്പെട്ട് പുല്ലൂക്കരയിൽ സംഘർഷമുണ്ടായിരുന്നു. തുടർന്ന് രാത്രിയിൽ വീട് വളഞ്ഞ് മുസ്ലിം ലീഗ് നേതാവ് ഇ.എ നാസറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രി മുതൽ പ്രതിഷേധവുമായി മുസ്ലിം ലീഗ് പ്രവർത്തകർ പാനൂർ സ്റ്റേഷന് മുൻപിൽ കുത്തിയിരുന്നിരുന്നു.

മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി കൂടിയായ ഇ.എ നാസറിനെയാണ് ഏപ്രിൽ ഏഴിന് നടന്ന സി പി എം പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസ് അക്രമ കേസിൽ പ്രതി ചേർത്ത് അറസ്റ്റു ചെയ്തത്. സംഭവത്തിൽ പ്രതിഷേധവുമായി കൂത്ത്പറമ്പ് മണ്ഡലം പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുള്ളയും, സെക്രട്ടറി പി.കെ ഷാഹുൽ ഹമീദ് എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. മൻസൂർ വധത്തിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങളിൽ ഇ.എ നാസറിനെ പ്രതിപ്പട്ടികയിൽ ചേർത്തെങ്കിലും അന്വേഷണത്തിൽ പ്രതിയല്ലെന്ന് വ്യക്തമായതിനെ തുടർന്ന് ഒഴിവാക്കിയതാണെന്ന് ഇവർ ചുണ്ടിക്കാട്ടി.

എന്നിട്ടും ഇദ്ദേഹഞ്ഞ ഒരുമാസം കഴിഞ്ഞ് വീട് വളഞ്ഞ് പിടികൂടിയത് ഭരണകൂട ഭീകരതയാണെന്നും, ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് സി പി എം കരുതരുതെന്നും ലീഗ് നേതാക്കൾ അറിയിച്ചു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നാസറിനെ പൊലീസ് സംരക്ഷണയിലാണ് പരിയാരത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.