ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകുകയും ബിജെപിക്കും മോദിക്കുമെതിരെ ക്രിയാത്മക വിമർശനങ്ങൾ ഉയർത്തുകയും ചെയ്തതോടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുടെ ഇമേജ് ഉയർന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരു്ന്നു.

രാഹുലിനെ പപ്പുമോൻ എന്നുവിളിച്ച് കളിയാക്കിയാണ് രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തെ മോശക്കാരനാക്കി ചിത്രീകരിക്കാൻ അടുത്തിടെ വരെ ശ്രമിച്ചുവന്നത്. എന്നാൽ ഇപ്പോൾ ജനങ്ങൾക്കിടയിൽ സ്വീകാര്യനായ നേതാവായി രാഹുൽ വളരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനും ബോധിച്ചുവെന്നാണ് പുറത്തുവരുന്ന പുതിയ വാർത്ത.

രാഹുലിനെ അപകീർത്തിപ്പെടുത്തുന്ന 'പപ്പു' പ്രയോഗം ഇനി പരസ്യങ്ങളിൽ ഉപയോഗിക്കരുതെന്ന് ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിൽ പ്രചരണം നടത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഗുജറാത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ പ്രചരണ പരമ്പര തന്നെ തീർക്കുകയാണ് ബിജെപിയുടെ സൈബർ വിഭാഗം.

എന്നാൽ ഇനി പപ്പു എന്ന വാക്ക് ഉപയോഗിച്ച് ്പ്രചരണം വേണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. പകരം 'യുവരാജ്' എന്ന വാക്ക് ചേർക്കാനാണ് നിർദ്ദേശം.

ഒക്ടോബർ 31ന് 'കിരാന (പലചരക്ക്)' എന്നു പേരിട്ടിരുന്ന തിരഞ്ഞെടുപ്പ് പരസ്യത്തിന്റെ സ്‌ക്രിപ്റ്റ് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ കമ്മിറ്റിക്ക് അയച്ചിരുന്നു. പലചരക്കു കടയിലെത്തുന്ന ആളെ പപ്പു ഭായ് വന്നുവെന്നു പറഞ്ഞ് സംസാരിക്കുന്നതാണ് സ്‌ക്രിപ്റ്റിലുണ്ടായിരുന്നത്. അത് മാറ്റണമെന്നാണ് കമ്മിഷന്റെ നിർദേശിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വാക്കാണ് 'പപ്പു'വെന്നും ഇത് അപകീർത്തികരമാണെന്നും കമ്മിഷൻ വിലയിരുത്തി.

പകരം 'യുവരാജ്' എന്നു ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവാദം നൽകി. പരസ്യം ആരെയും ഉദ്ദേശിച്ചല്ലെന്ന് ബിജെപി വാദിച്ചെങ്കിലും ആ വാദം കമ്മിഷൻ അംഗീകരിച്ചില്ല. അതിനാൽ ഈ പരാമർശം നീക്കി പുതിയ സ്‌ക്രിപ്റ്റ് നൽകാനാണ് നിർദ്ദേശം. പപ്പുവെന്ന വാക്കിന് വിലക്ക് വീണതോടെ അത് മാറ്റി പുതിയ സ്‌ക്രിപ്റ്റ് സമർപ്പിക്കുമെന്ന് ബിജെപി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ.

എന്നാൽ കളിയാക്കാനായി ഉദ്ദേശിച്ച പപ്പു എന്ന വാക്കിന് പകരം യുവരാജ് എന്ന് ചേർത്താൽ അത് രാഹുലിന് ഗുണകരമാകുമോ എന്ന ആശങ്കയുമുണ്ട് ബിജെപിക്കെന്നാണ് വിവരം. ഇത് രാഹുലിന് പ്രചാരം കൂട്ടാനേ ഉപകരീക്കൂ എന്ന വാദവും ഉയരുന്നുണ്ട്. അതിനാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.