ന്യൂഡൽഹി: ഇന്ത്യയിലെ ആധാർ സംവിധാനത്തിനെതിരെ വീണ്ടും അമേരിക്കൻ സാങ്കേതിക വിദഗ്ധൻ എഡ്വേർഡ് സ്നോഡൻ. വിവിധ സേവനങ്ങളെ ബന്ധിപ്പിക്കാൻ ശരിയായ രീതിയിലല്ല ഇന്ത്യയിൽ ആധാർ സംവിധാനം സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് സ്‌നോഡൻ പുതുതായി ചൂണ്ടിക്കാട്ടുന്നത്. കോടിക്കണക്കിന് ഇന്ത്യാക്കാരുടെ ആധാർ വിവരങ്ങൾ സുരക്ഷിതമല്ലെന്ന സ്‌നോഡന്റെ മുൻ പ്രസ്താവന വലിയ ചർച്ചയായിരുന്നു. ഹാക്കിംഗിന് അതീതമല്ല ആധാർ എന്നാണ് സ്നോഡന്റെ വിമർശനം ഉയർന്നത്.

സേവനങ്ങൾ ജനങ്ങൾക്കു നൽകുന്നതിന് ആധാർ നിർബന്ധമാക്കുന്നത് ക്രിമിനൽ കുറ്റമായി കാണണമെന്നാണ് സ്നോഡൻ അഭിപ്രായപ്പെടുന്നത്. ടെലികോം കമ്പനികൾ, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആധാറിനെ ദുരുപയോഗം ചെയ്യുകയാണെന്നാണ് സ്നോഡൻ പറയുന്നത്. മുൻ റോ ഉദ്യോഗസ്ഥൻ കെ.സി വർമ്മ ആധാറിനെതിരെ എഴുതിയ ലേഖനം അടിസ്ഥാനമാക്കിയാണ് സ്നോഡന്റെ പ്രതികരണം.

അതേസമയം വ്യക്തിവിവരങ്ങൾ ഒന്നും തന്നെ ആധാറിന്റെ ഭാഗമല്ലെന്ന് യൂ.ഐ.ഡി.എ.ഐയുടെ വിശദീകരണം നൽകിയിരുന്നു. ഇതനുസരിച്ച് വ്യക്തികളുടെ ബാങ്ക് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട് , തുടങ്ങിയ വിവരങ്ങൾ ഡാറ്റാബേസിൽ ഇല്ലെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ബാങ്കുകൾ, ടെലികോം കമ്പനികൾ എന്നിവയെ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ നിന്നും മാറ്റി നിർത്തിയാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളുവെന്ന് സ്നോഡൻ ചൂണ്ടിക്കാട്ടുകയാണിപ്പോൾ. ഇല്ലെങ്കിൽ ഇത്തരം സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കുന്നത് സുരക്ഷിതമാകില്ലെന്നും സ്‌നോഡൻ വ്യക്തമാക്കുന്നു.