ദേശാഭിമാനിയിലും ജന്മഭൂമിയിലും ഒരുപോലെ ഒന്നാംപേജ് മുഴുവൻ പരസ്യം നൽകി ഇരുപാർട്ടിയുടെയും ന്യായീകരണ തൊഴിലാളികളെ തീയേറ്ററിലേക്ക് ആനയിക്കുക!എന്നിട്ട് രാഷ്ട്രീയ തിമിരം ബാധിച്ച അവരുടെ പാർട്ടികൾ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ കാണിച്ചുകൊടുത്ത് ഞെട്ടിക്കുക.'ഈട' എന്ന പടത്തിന്റെ അണിയറ ശിൽപ്പികളെയും മാർക്കറ്റിങ്ങ് ടീമിനും കിടക്കട്ടെ ആദ്യം തന്നെ ഒരു ഹായ്.ഇരുപാർട്ടിക്കാരും ഒരുപോലെ പൊള്ളുന്നതുകൊണ്ട് നിങ്ങൾക്ക് ഉറപ്പിക്കാം.നിങ്ങൾ രാഷ്ട്രീയ ശരിപക്ഷത്തുതന്നെ.

പൊളിറ്റിക്കലായ ഉള്ളടക്കം അവിടെ നിൽക്കട്ടെ.സിനിമാറ്റിക്കായ ഘടകങ്ങൾ എടുത്തുനോക്കിയാലും 'ഈട' ഒരു നല്ല ചിത്രമാണ്.കണ്ണൂരിന്റെ പശ്ചാത്തലത്തിൽ,കൊലവെറികൾക്കിടയിലൂടെ ഒരു പ്രണയകഥ പറയുകയാണ് മികച്ച എഡിറ്റർക്കുള്ള ദേശീയ- സംസ്ഥാന പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ അജിത് കുമാർ.ഷോട്ടുകളിൽ, ദൃശ്യവിന്യാസത്തിൽ, ലൈറ്റിങ്ങിൽ, അഭിനയത്തിൽ, തിരക്കഥയിൽ എല്ലാം ഫസ്റ്റ്ക്‌ളാസ് മാർക്ക് കൊടുക്കാവുന്ന ചിത്രമാണിത്.

രാഷ്ട്രീയ വിശ്വാസത്തിന്റെ പേരിലുള്ള ചോരക്കളികൾക്ക് മുകളിൽ പ്രണയം പടർന്നു പന്തലിക്കുന്ന മനോഹരമായ കാഴ്ചയാണ് ചിത്രത്തിലുള്ളത്. മതിലുകൾ തീർക്കുന്ന രാഷ്ട്രീയ സങ്കുചിതരുടെ ലോകത്തേക്ക് ഈട പ്രണയമായി പെയ്തു പെയ്ത് നിറയുന്നു.ചിലയിടത്തുള്ള ചിത്രത്തിന്റെ മന്ദഭാവം മാത്രമാണ് ഒരൽപ്പം കല്ലുകടിയായി തോനുന്നത്.അതൊഴിവാക്കി ഒന്ന് ഫാസ്റ്റടിച്ചിരുന്നെങ്കിൽ ചിത്രത്തിന്റെ കൊമേർഷ്യൽ വിജയം ഉറപ്പിക്കാമായിരുന്നു.

ഇത് ഒരു അരാഷ്ട്രീയ സിനിമയല്ല

രാഷ്ട്രീയം എന്നാൽ പൊതുവെ കക്ഷിരാഷ്ട്രീയമെന്ന് ചുരുക്കിക്കാണാനേ നാം പഠിച്ചിട്ടുള്ളത്്. അതുകൊണ്ടുതന്നെ കക്ഷിരാഷ്ട്രീയത്തെ വിമർശിച്ചാൽ അത് അരാഷ്ട്രീയമാണെന്ന ധാരണ അബദ്ധമാണ്. ഈ പടവും പറയുന്നത് പൊള്ളുന്ന രാഷ്ട്രീയമാണ്.എന്നാൽ അത് 'മെക്‌സിക്കൻ അപരാതയും', നിവിൻപോളിയുടെ സഖാവും പോലെയുള്ള പൈങ്കിളി കമ്യൂണിസ്റ്റ് മഹത്വവത്ക്കരണമോ, 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'പോലുള്ള സംഘപരിവാർ ന്യായീകരണ പദ്ധതിയോ അല്ല.വത്യസ്മായ രാഷ്ട്രീയ വിശ്വാസികളുടെ ഇടക്ക് പെട്ടുപോയ രണ്ടു കമിതാക്കളുടെ ജീവിതത്തിൽ ഒരു സി.സി.ടി.വി ക്യാമറവച്ചാൽ എങ്ങനെയിക്കും,അതുപോലുണ്ട് ഈ പടം.

ഈട എന്നാൽ കണ്ണൂർ ഭാഷയിൽ ഇവിടെ.അവിടുത്തെ തനത് കലാരൂപമായിപ്പോലും പരിഗണിക്കാവുന്ന ഒരു ഹർത്താൽ ദിനത്തിലാണ് ഈട ആരംഭിക്കുന്നത്. മറ്റൊരു ഹർത്താൽ ദിനത്തിലെ കാഴ്ചയിലാണ് അവസാനിക്കുന്നതും.

ഒറ്റക്കെടുത്തുനോക്കിയാൽ ഈടയിലെ കഥാപാത്രങ്ങളെല്ലാം നല്ലവരാണ്.സ്‌നേഹ സമ്പന്നരായ ഭർത്താക്കന്മാരും സഹോദരീ സഹോദരന്മാരും കുടുംബ നാഥന്മാരുമൊക്കെയാണ് അവരെല്ലാം. സ്വന്തം കാര്യം നോക്കി ജീവിച്ചു പോവുകയല്ല അവരാരും. സമൂഹത്തിന്റെ ഓരോ പ്രശ്‌നങ്ങളിലും അവർ ഇടപെടുന്നുണ്ട്. വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരിൽ ഇടക്കെങ്കിലും അക്രമമത്തിന്റെ വഴിയിലേക്ക് തിരിയുന്ന ഇവരെയൊന്നും വില്ലന്മാരായി സിനിമ ചിത്രീകരിക്കുന്നില്ല. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ മനുഷ്യമനസ്സിൽ നിറയുന്ന കുടിപ്പകയും അത് വ്യക്തിബന്ധത്തിൽ ഉണ്ടാക്കുന്ന വിള്ളലുകളുമെല്ലാം മനോഹരമായി ആവിഷ്‌ക്കരിക്കുകയാണ് ഈ ചിത്രം.

എല്ലാ കാര്യത്തിലും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിൽ നിൽക്കുന്ന കേരളത്തിന്റെ പ്രധാന കണ്ണുനീരാണ് കണ്ണൂരിലെ കൊലപാതകങ്ങൾ എന്നതിൽ സംശയമില്ല. അതേ സമയം ഏകപക്ഷീയമായ മാർക്വിസ്റ്റ് ആക്രമണങ്ങളുടെ നാടായി മാത്രം കണ്ണൂരിനെ ചുരുക്കിക്കളയാനുള്ള ശ്രമങ്ങളും വ്യാപകമായി സംഭവിക്കുന്നുണ്ട്. സംഘപരിവാർ സംഘടനകൾ ഉൾപ്പെടെയുള്ളവർ അത് രാജ്യം മുഴുവൻ പ്രചരിപ്പിക്കുകയും ചെയ്യന്നു.( മനുഷ്യരെ പച്ചയ്ക്ക് കൊന്ന് തള്ളുന്ന പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ക്രൂരമായ നാടായാണ് കണ്ണൂരിനെക്കുറിച്ചുള്ള കഥകളുടെ പ്രചരണം.) പക്ഷേ ഈ കുപ്രാചാരണത്തിൽ ഈടയുടെ സംവിധാകൻ തലവെച്ച് കൊടുക്കുന്നില്ല. സി പി എമ്മിനെയും സംഘപരിവാറിനെയും ഒരേ പോലെ സിനിമ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്.

പതിഞ്ഞ താളത്തിലാണ് ചിത്രം കഥ പറയുന്നത്. ആദ്യ പകുതിയൊക്കെ പലപ്പോഴും വളരെ മെല്ലയൊണ് നീങ്ങുന്നത്. സാധാരണക്കാരായ പ്രേക്ഷകർക്ക് ഇത് പലപ്പോഴും മുഷിപ്പ് ഉണ്ടാക്കാനും സാധ്യതയുണ്ട്. പക്ഷേ രണ്ടാപകുതിയിൽ ചിത്രം ആവേഗം തിരച്ചുപടിക്കുന്നു.

രുധിരകാലത്തെ പ്രണയം

ഒരു ഹർത്താൽ ദിനത്തിൽ മൈസൂരുവിൽ നിന്ന് കണ്ണൂരിൽ ട്രെയിനിറങ്ങിയതാണ് ഐശ്വര്യ (നിമിഷ സജയൻ). വാഹനങ്ങളൊന്നും ഓടാത്തതുകൊണ്ട് മറ്റു വഴികളില്ലാതെ അവൾ ആനന്ദിന്റെ (ഷെയ്ൻ നിംഗം) സഹായം തേടുന്നു. ബൈക്ക് യാത്രക്കിടെ അവരെ ഹർത്താൽ അനുകൂലികൾ തടയുന്നു. ഈ പ്രതിസന്ധികൾ മറികടന്ന് ഇടവഴികളിലൂടെ സഞ്ചരിച്ച് ഐശ്വര്യയെ ആനന്ദ് വീട്ടിലത്തെിക്കുന്നു.ആ കൊച്ചുയാത്രയിൽ മൊട്ടിടുന്നത് ഒരു പ്രണയമാണ്.

മൈസൂരുവിൽ ഒരു ഇൻഷൂറൻസ് കമ്പനിയിൽ ജോലി ചെയ്യകയാണ് ആനന്ദ്. അവിടെ തന്നെ പഠിക്കുകയാണ് ഐശ്വര്യ. പഠന ശേഷം യു എസിൽ പോകണം എന്നതാണ് അവളുടെ ആഗ്രഹം. നാട്ടിലും മൈസുരിലുമായുള്ള കണ്ടുമുട്ടലുകളിലൂടെ ഇരുവരും അനുരാഗത്തിലാവുന്നു. ഇണങ്ങിയും പിണങ്ങിയും ആ പ്രണയം മുന്നോട്ട് പോകുന്നു. കെ. ജെ. പി, കെ.പി.എം എന്നൊക്കെയുള്ള പേരുകൾ സിനിമ വിളിക്കുന്ന സി പി എം, ബിജെപി പാർട്ടികളുമായി ബന്ധമുള്ളവരാണ് ഇരുവരും. ഐശ്വര്യ സി പി എം കുടുംബത്തിൽ പെട്ടവളും ആനന്ദ് ബിജെപി കുടുംബത്തിൽ പെട്ടവനുമാണ്. വലിയ രാഷ്ട്രീയ താത്പര്യങ്ങൾ ഒന്നും ഇരുവർക്കും ഇല്ലങ്കെിലും പതിയെ കണ്ണൂരിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇവരുടെ പ്രണയത്തിലേക്ക് കടന്നുവരുന്നതാണ് സിനിമയുടെ പ്രമേയം.

രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിക്കുന്ന രാഷ്ട്രീയത്തിന്റെ ഇടപെടലുകൾ ഈ കമിതാക്കൾ കടുങ്ങിപ്പോവുന്നത് അനിതസാധാരണമായ ക്രാഫ്റ്റിലൂടെയാണ് സംവിധായകൻ കാണിച്ചുതരുന്നത്. ആനന്ദിന്റെ പ്രിയപ്പെട്ട ഉപേന്ദ്രൻ (മണികണ്ഠൻ ആചാരി) സി പി എമ്മുകാരാൽ കൊല്ലപ്പെടുന്നു. ആകെ തകർന്ന് നാട്ടിലത്തെുന്ന ആനന്ദ് കാണുന്നത്.തിരിച്ചടിക്കാനൊരുങ്ങുന്ന ബിജെപിക്കാരെയാണ്. അവർ വധിക്കാൻ തീരുമാനിക്കുന്നതാവട്ടെ ഐശ്വര്യയുടെ അമ്മാവനും സി പി എമ്മിന്റെ പ്രമുഖ നേതാവായ കാരിപ്പള്ളി ദിനേശനെ (സുജിത് ശങ്കർ)യും. ഐശ്വര്യയുടെ ബന്ധുവിനെ രക്ഷിക്കാനുള്ള ആനന്ദിന്റെ ശ്രമം അവനെ പരിവാറുകാർക്കിടയിൽ അനഭിമതനാക്കുന്നു.

കാരിപ്പള്ളിയെ അവസാനമായി വിളിച്ച ആളായതുകൊണ്ട് പൊലീസ് അവനെ സംശയിക്കുന്നു. ആ സംശയം സി പി എമ്മുകാരിലും നിറയുന്നു. അങ്ങിനെ ഇരുപാർട്ടികൾക്കും പൊലീസിനും ഇടയിൽ പെട്ടുപോവുകയാണ് ആനന്ദ്. അവൻ നിരപരാധിയാണെന്ന് ഐശ്വര്യ്ക്ക് അറിയാമെങ്കിലും ഒന്നും ചെയ്യൻ സാധിക്കുന്നില്ല. ഇവിടെ വെച്ച് പാർട്ടികൾ ആ പ്രണയത്തിൽ, ജീവിതത്തിൽ പുതിയ പുതിയ ഇടപെടലുകൾ നടത്തുകയാണ്.രണ്ടു മതത്തിൽപെട്ടവർ തമ്മിൽ പ്രണയിക്കുന്നതിനോക്കാൾ പൊല്ലാപ്പാണ് ഇവിടെ രണ്ടു പാർട്ടിയിൽ പെട്ടവർക്ക്.

സൂക്ഷ്മമായ രാഷ്ട്രീയ നിരീക്ഷണങ്ങൾ

അജിത്ത് കുമാർ പക്ഷേ ശരിക്കും അഭിനന്ദനം അർഹിക്കുന്നത് പടത്തിന്റെസൂക്ഷ്മമായ ചില നിരീക്ഷണങ്ങളിലാണ്.ഒരു സിപിഎം ഗ്രാമത്തെയും സംഘപിരിവാർ ഗ്രാമത്തെയും എത്ര കൃത്യമായി നിരീക്ഷിച്ചാണ് ഒരുക്കിയതെന്ന് നോക്കകുക. പരിവാര ഗ്രമങ്ങളിലെ ക്ഷേത്രപരിസരവും കബഡികളിയും തൊട്ട് കുട്ടികൾക്കായി ആർഎസ്എസ് നേതാവിന്റെ ഗീതാക്‌ളാസ്വരെ ചിത്രത്തിൽ വന്നുപോവുന്നു.( കേരളത്തിൽ വർഗീയത ഈ രീതിയിൽ വളർത്തിയതിന്, ഗീതാക്‌ളാസുകൾ അടക്കമുള്ള ആധ്യാത്മികതയുടെ പേരിൽ വരുന്ന ഉഡായിപ്പുകളെ അധികമാരും ചോദ്യം ചെയ്ത് കണ്ടിട്ടില്ല)

സിപിഎം ഗ്രാമങ്ങളിലെ പുസ്‌കങ്ങളും പാർട്ടി ക്‌ളാസും ജീവിക്കുന്ന രക്താക്ഷിയുമൊക്കെ ഇവിടെയും കടന്നുവരുന്നു. വീൽചെയറിൽ നടക്കുന്ന ജീവിക്കുന്ന രക്തസാക്ഷി ഒരിക്കൽ പറഞ്ഞു'ഇവിടേക്ക് ആരും വരില്ല. ഇലക്ഷന് പത്രികനൽകാനോ വല്ല ഫണ്ടുകൊടുക്കാനോ മറ്റുമായി ചില നേതാക്കളല്ലാതെ'.നെയ്ത്തുഫാക്ടറിയിൽനിന്ന് കിട്ടുന്ന വെറും മൂവായിരം രൂപകൊണ്ട് എങ്ങനെ കഴിയുമെന്ന് അയാളുടെ ഭാര്യ ഒരിക്കൽ ചോദിക്കുന്നുണ്ട്. അവരുടെ വീട്ടിലെ വി എസ് അച്യുതാനന്ദന്റെ ചിത്രത്തെ ചുംബിച്ചെന്നപോണം ക്യാമറ രണ്ടുവട്ടം കടന്നുപോവുന്നതും കൃത്യമായ സൂചനതന്നെ.

ബിജെപിക്ക് വേണ്ടി ജയിലിൽ പോകാൻ വിധിക്കപ്പെട്ടവനാണ് ഉപേന്ദ്രൻ. ഗോവിന്ദൻ (അലൻസിയർ) എന്ത് പറഞ്ഞാലും അത് ചെയ്യൻ സന്നദ്ധനാണ് ഉപേന്ദ്രൻ. ഇങ്ങനെ പറയുന്നത് കേട്ട് ജയിലിലേക്ക് പോകരുതെന്ന് ആനന്ദ് പറയുമ്പോൾ, എത്ര നാൾ ജീവിച്ചു എന്നതിലല്ല എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യമെന്നാണ് ഉപേന്ദ്രന്റെ മറുപടി. കാരിപ്പള്ളി ദിനേശനോട് ബിജെപിക്കാർ കൊല്ലാൻ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം പറയുമമ്പോഴും മറുപടി സമാനമാണ്. കൊല്ലണമെന്ന് അവർ തീരുമാനിച്ചാൽ കൊല്ലും.. അതുകൊണ്ട് പേടിച്ച് ഒളിച്ചിരിക്കാൻ താൻ തയ്യറല്ലായിരുന്നു മറുപടി. ആരൊ ചെറുപ്പത്തിലേ ആശയം കുത്തിനിറച്ച് ബ്രിയിൻവാഷ് ചെയ്യപ്പെട്ട കുറെ മസ്തിഷ്‌ക്കങ്ങൾ.

വെട്ടാൻ വരുന്ന പോത്തിന്റെ ചെവിയിൽ വേദമോതിയിട്ടെന്ത് കാര്യമെന്നു ചോദിക്കുമ്പോൾ, വരുന്നത് വേദം പഠിച്ച പോത്താണെന്നാണ് മറുപടി ഉണ്ടാവുന്നത്. ഇത്തരത്തിൽ രസകരമായ നിരവധി ഡയലോഗുകൾ ചിത്രത്തിലുണ്ട്.ആധാർ കാർഡുപോലും ഈടയിൽ ഒരു കഥാപാത്രമായി മാറുന്നുണ്ട്. ഗോമൂത്രത്തിന്റെ മഹാത്യമം പറഞ്ഞ് പെണ്ണ് കിട്ടാതെ നടക്കേണ്ടിവരുമെന്നതാണ് മറ്റൊരു ഡയലോഗ്. ഒരു സംഘി ഷെയർചെയ്യുന്നതും 'ഗോമൂത്രം മുഖത്തുതേച്ചാൽ ക്‌ളിയോപാട്രയെപ്പോലെ സുന്ദരിയാവാമെന്നാണ്'!

കടുത്ത സിപിഎം പ്രവർത്തകർ ജാതകം നോക്കാൻ പോകുന്നതും ചിത്രത്തിലുണ്ട്.തെയ്യംപോലുള്ള എല്ലാമതപരമായ ചടങ്ങുകളും മാർക്വിസ്റ്റുകാരും സജീവമാകുന്നുണ്ട്.( ചൈനയിലും കണ്ണൂർ ജില്ലയിലും ഇല്ലാത്ത അന്ധവിശ്വാസങ്ങൾ നിങ്ങൾക്ക് ലോകത്ത് ഒരിടത്തും കാണാൻ കഴിയില്ല. രണ്ടും 'ഭൗതികവാതകം' പ്രത്യയശാസ്ത്ര വായുവായി സ്വീകരിച്ച നാടാണ് താനും!) വിവാഹംപോലും പാർട്ടി തീരുമാനമാവുന്ന ഫാസിസവും ചിത്രം കാണിക്കുന്നു. ഇത്തരത്തിലുള്ള ചിന്തകളും ചോദ്യങ്ങളും നൽകാൻ കഴിയുന്ന എത്ര മലയാള ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്.

അഭിനയത്തികവിൽ ഷെയിൻനിഗവും നിമിഷ സജയനും

നിമിഷ സജയൻ, ഷെയ്ൻ നിംഗം എന്നിവരുടെ സ്വാഭാവികവും പക്വവുമായ അഭിനയ തികവ് ചിത്രത്തിന് മുതൽക്കട്ടാണ്.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തി നിന്ന് ഈടയിലത്തെുമ്പോൾ മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ പുലർത്താവുന്ന നടിയായി നിമിഷ മാറുന്നുണ്ട്. അതുപോലെതന്നെയാണ്, അന്തരിച്ച നടൻ അബിയുടെ മകൻ ഷെയിൻ നിഗവും.പറവയിലെ ശ്രദ്ധേയമായ പ്രകടത്തിനുശേഷമുള്ള ഈ വേഷത്തോടെ ഒരു കാര്യം ഉറപ്പിക്കാം.മലയാളത്തിലെ മുൻനിര നായകരിലേക്ക് ഇനി ഈ പയ്യനെയും പ്രതീക്ഷിക്കാം.

സുരഭി ലക്ഷ്മി, അലൻസിയർ, മണികണ്ഠൻ ആചാരി, സുധി കൊപ്പ, രാജേഷ് ശർമ്മ തുടങ്ങിയവരെല്ലാം മറ്റു കഥാപാത്രങ്ങളായുണ്ട്.ഇതിൽ കമ്മട്ടിപ്പാടത്തിലെ ബാലേട്ടനായി പൊളിച്ചതിനുശേഷമുള്ള മണികണ്ഠന്റെ ഉയർത്തെഴുനേൽപ്പാണ് ഈ കഥാപാത്രം.ഏറ്റവും രസാവഹം ഇതിൽ സിപിഎം യുവനേതാവായി വന്നിരുക്കുന്നത് ഇ.എം.സിന്റെ ചെറുമകനായ സുജിത്ത് ശങ്കറാണ്.ഞാൻ സ്റ്റീവ് ലോപ്പസിലും മഹേഷിന്റെ പ്രതികാരത്തിലുമൊക്കെ കണ്ടപോലെ സുജിത്ത് ഇവിടെയും നന്നായിട്ടുണ്ട്.സുജിത്തിന്റെ സൗണ്ട് മോഡുലേഷനാണ് ഏറ്റവും ശ്രദ്ധേയം.

ഇതിൽ അലൻസിയറുടെ കഥാപാത്രത്തിന്റെ സംഭാഷണത്തിൽ കണ്ണൂർ വാമൊഴി വരാത്തത് അൽപ്പം കൃത്രിമത്വം തോന്നിക്കുന്നുണ്ട്. ആദ്യ സംവിധാനത്തിന്റെ പിഴവുകൾ അധികമൊന്നുമില്ലാതെയാണ് അജിത് കുമാർ ചിത്രമൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.ഞാൻ സ്റ്റീവ് ലോപ്പസിന്റെ ക്യാമറ ചെയ്ത പപ്പുവാണ് ചിത്രത്തിനായി ദൃശ്യങ്ങളൊരുക്കിയത്.അക്രമദൃശ്യങ്ങളും കൈ്‌ളമാമാക്‌സിലെ രാത്രി ദൃശ്യങ്ങളുമെല്ലാം വികാരതീവ്രമാക്കാൻ ക്യാമറക്കാഴ്ചകൾക്ക് സാധിക്കുന്നു.ഗാനങ്ങളും പശ്ചാത്തലവും നന്നായിട്ടുണ്ട്. അവസാനമായി പറയട്ടെ. വിങ്ങലോടെ മാത്രമെ മനുഷ്യസ്‌നേഹികൾക്ക് ഈട കണ്ടിറങ്ങാൻ സാധിക്കുകകയുള്ളു.

വാൽക്കഷ്ണം: സൈബർ സംഘികളും സഖാക്കളും വരും ദിനങ്ങളിൽ ഒരുപോലെ ഈ പടത്തിനെതിരെ തിരിയാൻ സാധ്യതയുണ്ട്. കണ്ണൂരിനെ അക്രമങ്ങളുടെ നാടായി മാത്രം ചാപ്പയടിക്കുന്നുവെന്നും ഇരുപാർട്ടികളുടെ പങ്കും തുല്യമായി ചിത്രീകരിച്ച് തുടങ്ങുന്ന ചിത്രം അവസാനമത്തെുന്നതോടെ സംഘപരിവാർ അപ്രത്യക്ഷമാവുന്നെന്നും ചുവപ്പ് പോരളികൾ പ്രചാരണം തുടങ്ങിയിട്ടുണ്ട്.സംഘികൾക്ക് വിഷമം തങ്ങളെ ഒറ്റുകാരാക്കിയെന്നും ഗോമൂത്രത്തിന്റെയും മറ്റുംകാര്യം പറഞ്ഞ് പരിഹസിച്ചെന്നുമാണ്.സിനിമയെ അതിന്റെ മെറിറ്റിൽ എടുക്കാൻ നാം എന്നാണ് പഠിക്കുക. പിന്നെ, ഒരുകാര്യത്തിലെങ്കിലും ഇവർ ഒന്നിച്ചെല്ലോ എന്ന ആശ്വാസവുമുണ്ട്.