ഷാര്‍ജ: ഇന്‍കാസ് യുഎഇ നഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റംസാന്‍ ഒന്ന് മുതല്‍ നടന്നു വരുന്ന ഇഫ്താര്‍ ടെന്റിന്റെ പ്രവര്‍ത്തനം ജനബാഹുല്യം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമാവുകയാണ്. പുതിയ പ്രസിസണ്ട് സുനില്‍ അസീസ് വന്ന ശേഷം തദ്ദേഹത്തിന്റെ ടീം വര്‍ക്കിന്റെ ഭാഗമായി ആദ്യമായാണ് ഇന്‍കാസ് ഇത്തരത്തില്‍ ഒരു മാസം മഴുവന്‍ നീണ്ടു നില്‍ക്കുന്ന ഇഫ്താര്‍ ടെന്റ് ഒരുക്കുന്നത്.

പ്രവാസി സമൂഹത്തിന്റെ നാനാതുറകളിലുള്ള വിവിധ രാജ്യക്കാരായയാളുകള്‍ ഇവിടെ ഒരുമിച്ച് കൂടുന്നു. ഇന്‍കാസ് വളണ്ടിയര്‍മാര്‍ ഉച്ചകഴിഞ്ഞ് ഭക്ഷണ വിഭവങ്ങള്‍ ഒരുക്കാന്‍ ടെന്റില്‍ ഒരുമിച്ച് ചേരുന്നു. എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരും ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നു. 500 പേരുടെ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ഇപ്പോള്‍ ദിനം പ്രതി ആളുകള്‍ കൂടി വരുന്നു. ചില ദിവസങ്ങളില്‍ ആയിരത്തിനടുത്ത് ആളുകളെത്തും. എല്ലാവര്‍ക്കും നോമ്പ് തുറക്കാനുള്ള ഭക്ഷണമെത്തിച്ചു നല്‍കുന്നുണ്ട്. മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല , കോണ്‍ഗ്രസ്സ് വാക്താവ് സന്ദീപ് വാര്യര്‍ തുടങ്ങിയ നേതാക്കള്‍ ടെന്റ് സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഇഫ്താര്‍ സംഗമത്തില്‍ ഇന്‍കാസ് യു എ ഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.സി അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെകട്ടറി ബി.എ. നാസര്‍ സ്വാഗതം പറഞ്ഞു. അല്‍ ഫലാഹ് ഒപ്ടിക്‌സ് സി ഇ ഒ ലത്തീഫ് കന്നോര മുഖ്യാതിഥിയായിയിരുന്നു. ഷാര്‍ജ ഇന്‍കാസ് പ്രസിഡണ്ട് അബ്ദുള്‍ മനാഫ്, മറ്റു ഭാരവാഹികള്‍,ദേശീയ കമ്മിറ്റി ഭാരവാഹികളായ ഷിജി അന്ന ജോസഫ്, ബിജു എബ്രഹാം, സി.എ ബിജു, സിന്ധു മോഹന്‍, രാജി നായര്‍, സെക്രട്ടറി ബിജോയ് ഇഞ്ചിപറമ്പില്‍, ഇന്‍കാസ് ഫുജൈറ പ്രതിനിധികളായ ഉസ്മാന്‍ ചൂരക്കോട്, കബീര്‍, ജിജോ, അയ്യൂബ് , ദര്‍ശന യുഎഇ ഭാരവാഹികള്‍, തുടങ്ങിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന നേതാക്കള്‍ കെ. ബാലകൃഷ്ണന്‍, അഡ്വ. വൈ എ റഹിം, സംഘടനാ ജനറല്‍ സെക്രട്ടറി എസ് എം ജാബിര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.