ദുബായ് : സൗ സാല്‍ പെഹലെ... നൂറല്ല ആയിരം വര്‍ഷം കഴിഞ്ഞാലും അനശ്വര ഗായകന്‍ മുഹമ്മദ് റഫീ സാഹബിന്റെ ഓര്‍മ്മകള്‍ കാതുകളിലേക്ക് സംഗീത സാന്ദ്രമായി എത്തുമെന്ന് വിളിച്ചോതി ടീ0 ഇവന്‌ഡേയ്ഡ്സ്സയാസി ഫോക്ലോര്‍ തിയേറ്ററില്‍ ഒരുക്കിയ സംഗീത സന്ധ്യ.

ഇരുട്ടു മൂടിയ പുറം കാഴ്ചകള്‍ക്കൊപ്പം സയാസിയിലെ വെളിച്ചം മങ്ങി തുടങ്ങിയപ്പോള്‍ ഏവരുടെയും ഹൃദയത്തെ സ്പര്‍ശിച്ചു കൊണ്ട് യുവ ഗായകന്‍ ഡോ.സൗരവ് കിഷന്റെ കണ്ഠത്തിലൂടെ ''ആനെ സേ ഉസ്‌കെ

ആയേ ബഹാര്‍'' എന്ന വരികള്‍ സ്‌നേഹത്തിന്റെ മന്ദസ്മിതം പോലെ അലിഞ്ഞിറങ്ങിയപ്പോള്‍ സംഗീത രാവിന്റെ കുളിര്‍ക്കാറ്റ് തിങ്ങി നിറഞ്ഞ സദസ്സിലെ ഏവരെയും തലോടി.

ദിന്‍ ദല്‍ ജായെ എന്ന ഗാനം ഹൃദയത്തെ നൊമ്പരപ്പെടുത്തിയപ്പോള്‍, ചാഹൂങ്ക മേ തുജേ യിലൂടെ സൗഹൃദത്തിന്റെ മാധുര്യം പ്രണയത്തിലേക്ക് മാറുന്ന ആ പഴയ കാഴ്ചകളും മനസ്സിലൂടെ മിന്നി മറഞ്ഞു.തേരെ മേരെ സപ്‌നേ, ജൊ വാദാ കിയാ വോ, മുജേ ഇഷ്‌ക് ഹേ തു ജീസെ എന്നീ ഗാനങ്ങള്‍ ഏവരുടെയും ഹൃദയ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങി.

ഡോ.സൗരവ്, യുവ ഗായിക കല്യാണിയുമായി ചേര്‍ന്ന് ആജ് കല്‍ തേരെ മേരെ ചര്‍ച്ചേ പാടി തകര്‍ക്കുമ്പോള്‍ ഹാള്‍ നിറയെ കയ്യടിയായിരുന്നു.എല്ലാം മറന്നു പോയ പ്രണയത്തിന്റെ നിശബ്ദ കണ്ണീരായി എല്ലാവരുടെയും ഹൃദയങ്ങളെ തൊട്ടു തലോടി കടന്നു പോയി ഗം ഉഠാനെ കെ ലിയെ മേ തോ ജിയെ ജാഊങ്ക എന്ന വരികള്‍.

പ്രണയത്തിന്റെ സ്‌നേഹ തീരങ്ങളിലൂടെ നമ്മെ കൊണ്ട് പോയതോടൊപ്പം തന്നെ ടൂട്ടെ ഹുവെ ക്വാബോനെ, അഭി ന ജാ ഓ ചോഡ്കര്‍ കെ ദില്‍ അഭീ ഭരാ നഹി, ക്യാ ഹുവാ തേരാ വാദാ എന്നീ വരികള്‍ വേദനയുടെ മൃദു

സ്പര്‍ശം പോലെ നമ്മെ തൊട്ടു തലോടിപ്പോയി.മധുബന്‍ മേരാ ദില്‍ നാച്ചറെ, ബദന്‍ പേ സിതരെ, യാഹൂ, ചാഹേ കോയി മുജേ ജംഗ് ലീ കഹേ.. തുടങ്ങിയ ഗാനങ്ങള്‍ ആസ്വദിക്കുന്നതോടൊപ്പം തന്നെ ആള്‍ക്കാര്‍ അതിനൊത്തു ചുവടു വെക്കുകയും ചെയ്തു

സമയം കടന്നു പോകവേ ഹാളിലേക്ക് വന്ന സൗ സാല് പെഹലെ വരികള്‍... ഒരു വേള കാലചക്രം തന്നെ നിലച്ച പോലെ തോന്നി. ഒരു ശതാബ്ദം മുന്നേ ഭൂമിയിലേക്ക് ഇറങ്ങി വന്ന കരച്ചിലില്‍ തുടങ്ങിയ സ്വരം ഇന്നും അതേമാധുര്യത്തില്‍ അന്തരീക്ഷത്തിലാകെ തളം കെട്ടി നില്‍ക്കുന്ന പ്രതീതിയുളവാക്കി.

സമാപനത്തോടടുക്കവേ നൊസ്റ്റാള്‍ജിയ യും ആത്മീയതയും നിറഞ്ഞ യേ ദുനിയാ യേ മെഹഫില്‍, ഇഹ്സാന്‍ തെര ഹോഗ മുജ്പ്പര്‍ എന്നീ വരികള്‍ ഹൃദയങ്ങളെ തൊടുകയും, കോന്‍ ഹെ ജൊ സ്വപ്‌നേ മേ ആയ എന്ന വരികള്‍കണ്ണടച്ചാസ്വദിച്ചിരുന്ന മനസ്സുകളിലേക്ക് സ്വപ്നങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുകയും ഹൃദയങ്ങളെ ഉണര്‍ത്തുകയും ചെയ്തു.

ആവേശത്തിന്റെ ഉച്ചസ്ഥായിലെത്തിയ പര്‍ദാ ഹേ പര്‍ദ.. യും കഴിഞ്ഞു മൃദുവായി തുടങ്ങി ഉച്ചസ്ഥാ യിലേക്കെത്തിയ ദുനിയാ കെ രഖ് വാല...അതു വെറും ഒരു പാട്ട് മാത്രമെല്ലായിരുന്നു.. ഒരു പ്രാര്‍ത്ഥനയായി ആത്മാവിന്റെ പുനര്‍ജനിയായി റഫി സാഹബിന്റെ ആ മാസ്മരിക ശബ്ദം പുനര്‍ജനിക്കുകയായിരുന്നു..

റഫി സാഹബ്, നിങ്ങള്‍ എവിടെയും പോയിട്ടില്ല, നിങ്ങളുടെ സ്വര മാധുര്യം ഇന്നും ഒഴുകിക്കൊണ്ടേയിരിക്കുന്നു എന്നു ശ്രോതാക്കള്‍ ഒന്നടങ്കം അടക്കം പറയുകയായിരുന്നു. പരിപാടിയുടെ ആദ്യന്തം വരെ മുഴുവന്‍ ശ്രോതാക്കളും സദസ്സില്‍തന്നെ നിലയുറപ്പിച്ചു എന്നത് മുഹമ്മദ് റാഫിയോടും, അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങളോടും തലമുറകള്‍കാട്ടുന്ന ബഹുമാനവും, പ്രീതിയും വിളിച്ചോതി.

ടീ0 ഇവന്‌ഡേയ്ഡ്സ് തങ്ങളുടെ 18ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു മുഹമ്മദ്റാഫിയുടെ ജന്മ ശതാബ്ദിയോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടി 'സൗ സാല് പെഹലെ'മുഹമ്മദ് റാഫി, ലത മങ്കേഷ്‌കരോടൊത്തു പാടി അവിസ്മരണീയമാക്കിയ പ്രശസ്ത ഗാനം കൂടിയാണ് 'സൗ സാല്‍ പെഹലെ'

പരിപാടി ചലച്ചിത്ര പിന്നണി ഗായകന്‍ കെ കെ നിഷാദ് ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക ചിത്ര അരുണ്‍മുഖ്യാതിഥിയായി പങ്കെടുത്തു. ഇവന്‌ഡേയ്ഡ്സ് ഡയറക്ടര്‍ യാസിര്‍ ഹമീദ് പരിപാടി നിയന്ത്രിച്ചു.സിറാജ് , സനന്ദ്, ബിനില്‍ , സത്യജിത് ,സനല്‍, നിതിന്‍ ജോയ് തുടങ്ങിയവര്‍ ഓര്‍ക്കസ്‌ട്രേഷന് നേതൃത്വം നല്‍കി.

ജമീല്‍ ലത്തീഫ്, മലയില്‍ മുഹമ്മദ് അലി, പോള്‍ ടി ജോസഫ് ,മൊയ്ദു കുട്ട്യാടി , സിറാജുദ്ധീന്‍ മുസ്തഫ, ഡോ ബാബു റഫീഖ്അഡ്വ.ഹാഷിക് ,ഹൈദ്രോസ് തങ്ങള്‍,പുന്നക്കന്‍ മുഹമ്മദ് അലി, അജിത് ഇബ്രാഹിം, അഡ്വ.ബക്കര്‍ അലി, ഹാരിസ് കോസ്‌മോസ്ഷീല പോള്‍ ,റാബിയ ഹുസൈന്‍, ഷീതള ബാബു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.അഡ്വ.മുഹമ്മദ് സാജിദ് സ്വാഗതവും, ബഷീര്‍ തിക്കോടി നന്ദിയും പറഞ്ഞു.

ഷിറോജ് ഇയ്യക്കാട് ,ജലീല്‍ മഷൂര്‍ , റഷീദ് കിഴക്കയില്‍, ജുനീഷ് , ഫൈസല്‍ നാലുകുടി, അഷ്റഫ് ,ഷാജഹാന്‍,ഷഹല്‍, അശോകന്‍, മുഹാദ് , മുജീബ് , ബഷീര്‍, മൊയ്ദു ,ഹാരിസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.