കണ്ണൂർ: സർക്കാർ തങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെ കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രതിഷേധമിരമ്പി' എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ അവകാശ ദിനത്തിലാണ് പ്രതിഷേധ ദിനമാചരിച്ചത്.

സംസ്ഥാന വ്യാപകമായി നടക്കുന്ന പരിപാടി കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

എൻഡോസൾഫാൻ ദുരിതബാധിതരുടെ നീതി സമരം അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാറി മാറി വരുന്ന ഭരണകൂടങ്ങൾ വാഗ്ദാനങ്ങൾ മാത്രമാണ് ദുരിതബാധിതർക്ക് നൽകിയത്. കുട്ടികളുൾപ്പെടെയുള്ളവർ സമരം ചെയ്യുമ്പോൾ അവർക്ക് മുന്നിൽ സമൂഹം തല കുനിച്ച് നിൽകേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോഴും പിറക്കുന്ന കുട്ടികൾക്ക് അംഗവൈകല്യം സംഭവിക്കുന്നുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച സഹായങ്ങൾ പോലും ജില്ല ഭരണകൂടം തട്ടിയെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ ദുരിതങ്ങളൊന്നും എൻഡോസൾഫാൻ മൂലം ഉണ്ടായതല്ല എന്നാണ് അധികാരികൾ പറയുന്നത്. എൻഡോസൾഫാൻ മൂലം മരണപ്പെട്ടവർക്ക് സഹായമായി അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ദേശീയ മനുഷ്യാവകാര കമ്മീഷൻ പറഞ്ഞപ്പോൾ ലിസ്റ്റിൽ പെട്ടവർക്ക് പോലും ഈ പണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുരിതബാധിതർക്ക് സഹായം നൽകുന്നതിന് നിയമമുണ്ടെങ്കിലും ഇരു സർക്കാരുകളും ആ നിയമം നടപ്പാക്കാൻ തയ്യാറാകുന്നില്ല. മരുന്ന് തെളിക്കുകയാണെന്ന് പറഞ്ഞാണ് എൻഡോസൾഫാൻ തളിച്ചത്. അതിന്റെ ഫലം ഇപ്പോഴും അവിടെ മനുഷ്യർ മരിച്ച് ജീവിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. കസ്തൂരി ദേവൻ അധ്യക്ഷത വഹിച്ചു.