കോട്ടയം : സുഹൃത്തിന്റെ പിതാവിന്റെ മരണവിവരമറിഞ്ഞ് മൂന്ന് ദിവസത്തെ അവധിക്ക് വിദേശത്ത് നിന്ന് നാട്ടിലെത്തിയ യുവ എൻജിനീയർ വാഹനാപകടത്തിൽ മരിച്ചു. കുറിച്ചി സചിവോത്തമപുരം കണ്ടത്തിൽ കളിയിക്കൽ വീട്ടിൽ കെ.ടി. തോമസിന്റെ മകൻ റ്റിബി ഏലിയാസ് തോമസാണ് (റ്റ്‌വിങ്കിൾ-33) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം വിദേശത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് ലിന്റോ ജോസിനെ (29) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ ഇത്തിത്താനം ചാലച്ചിറ ഹമീദ് കുളത്തിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് കലുങ്കിൽ തട്ടിമറിയുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിന്റെ കുട്ടിയെകണ്ട് മടങ്ങുകയായിരുന്നു ഇരുവരും. പുലർച്ചെയായതിനാൽ അപകടവിവരം ഏറെവൈകിയാണ് പ്രദേശവാസികളറിഞ്ഞത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് ചങ്ങനാശേരിയിൽ നിന്നെത്തിയ ഫയർഫോഴ്‌സാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

എന്നാൽ ആശുപത്രിയിൽലെത്തിക്കും മുമ്പ് റ്റിബി മരിച്ചു. റ്റിബി മസ്‌ക്കറ്റിൽ എൻജിനീയറായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മസ്‌കറ്റിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു റ്റിബി. അതിനിടെയാണ് ദുരന്തമുണ്ടായത്. ഇന്നലെ പുലർച്ചെ ഇത്തിത്താനം ചാലച്ചിറ ഹമീദ് കുളത്തിന് സമീപമാണ് സുഹൃത്തിനൊപ്പം പോകുമ്പോൾ അപകടമുണ്ടായത്.

പുലർച്ചെയായതിനാൽ സംഭവസ്ഥലത്ത് ആളുകൾ ഇല്ലായിരുന്നു. അതിനാൽ തന്നെ ഇരുവരും പരിക്കേറ്റ് വീണുകിടക്കുന്നത് ആൾക്കാർ അറിയാൻ വൈകി. പിന്നീട് സംഭവമറിഞ്ഞ് ആളുകൾ എത്തിയെങ്കിലും അവർക്ക് റോട്ടിൽ നിന്ന് താഴേക്ക് വീണ റ്റിബിയെ പൊക്കിയെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് ചങ്ങനാശ്ശേരിയിൽ നിന്ന് അഗ്നിശമന സേനയെത്തി ഇരുവരേയും ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

രക്ഷാപ്രവർത്തനം ഏറെ വൈകിയതോടെ റ്റിബിയുടെ നില കൂടുതൽ മോശമായി മാറുകയും മരണം സഭവിക്കുകയുമായിരുന്നു. മസ്‌കറ്റിൽ തന്നെ ജോലിനോക്കുന്ന സുഹൃത്തിന്റെ പിതാവിന്റെ മരണത്തെ തുടർന്നാണ് റ്റിബി നാട്ടിലെത്തിയത്.

സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ് ഇന്നലെ വിദേശത്തേക്ക് പോകാൻ തയ്യാറെടുപ്പു നടത്തുന്നതിനിടെയാണ് സുഹൃത്തിന്റെ കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിവരം അറിഞ്ഞത്. തിരികെ പോകുന്നതിന് മുമ്പ് ഈ കുട്ടിയെ കാണാൻ റ്റിബിയുടെ അനുജന്റെ ബൈക്കുമെടുത്ത് സുഹൃത്തിനേയും കൂട്ടി പോകുകയായിരുന്നു. വഴിയിൽ കാടുമൂടിയ കലുങ്കിലിടിച്ചാണ് അപകടമുണ്ടായത്. സമീപത്തെ ചായക്കടക്കാരൻ രാവിലെ വരുമ്പോൾ റോഡിൽ ബൈക്ക് കിടക്കുന്നത് കണ്ടാണ് അപകടം ഉണ്ടായവിവരം നാട്ടുകാർ അറിഞ്ഞത്. ഇതേസ്ഥലത്ത് മുമ്പും അപകടമുണ്ടായിട്ടുണ്ട്. ഏതാനും ദിവസം മുമ്പും ഉണ്ടായ അപകടത്തിലും ഒരു യുവാവ് മരിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം തുരുത്തിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കുറിച്ചി തകിടി പള്ളി സെമിത്തേരിയിൽ. ഭാര്യ : നിബി (മസ്‌കറ്റ്). മകൾ : നിബിയമോൾ (ഒന്നരവയസ്). മാതാവ് : ലിസി തോമസ് (ലാബ് ടെക്‌നീഷൻ, ഇറ്റലി).സഹോദരൻ: രാജിവൽ ജേക്കബ് തോമസ്