- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്കന്റ് ഹാന്റ് യമഹ ബൈക്കിന് പറഞ്ഞ മൈലേജില്ലെന്ന തർക്കത്തിൽ ഗൂർഖ കത്തികൊണ്ട് വെട്ടി വിരോധം തീർത്തു; നെടുമങ്ങാട് ആറാം കല്ല് ഇരട്ടക്കൊലപാതകത്തിൽ 10 പ്രതികൾക്ക് മേൽ കുറ്റം ചുമത്താൻ കോടതി ഉത്തരവ്; ഏണിക്കര ആറാംകല്ല് ഇരട്ടക്കൊലപാതക കേസിൽ ഇനി വിചാരണ
തിരുവനന്തപുരം: നാടിനെ നടുക്കിയ നെടുമങ്ങാട് ഏണിക്കര ആറാംകല്ല് ഇരട്ടക്കൊലപാതകക്കേസിൽ 10 പ്രതികൾക്ക് മേൽ കുറ്റം ചുമത്താൻ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. സെപ്റ്റംബർ 19 ന് പ്രതികൾ ഹാജരാകാനും ജഡ്ജി എ. ഇജാസ് ഉത്തരവിട്ടു. രണ്ടാം പ്രതി പ്രശാന്തുകൊല്ലപ്പെട്ട അനിക്ക് വാങ്ങി നൽകിയ സെക്കന്റ് ഹാന്റ് യമഹ ബൈക്കിന് പറഞ്ഞ മൈലേജില്ലെന്ന തർക്കത്തിൽ മൂന്നാം പ്രതി സാബുവിനെ കൊല്ലപ്പെട്ട ശ്യാം ചന്ദ്രൻ ഗൂർക്കക്കത്തി കൊണ്ട് രാത്രി 7.30 ന് വെട്ടിയ വിരോധത്തിൽ സുഹൃത്തുക്കളായ പ്രവീൺ , ശ്യാം എന്നിവരെ ആറാം കല്ല് വെയിറ്റിങ് ഷെഡിന് സമീപം രാത്രി 10.45 ന് വിളിച്ചു വരുത്തി 12 കൗമാരക്കാർ സംഘം ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിയും കുത്തിയും കല്ലെറിഞ്ഞും കരിങ്കല്ല് കൊലപ്പെടുത്തിയ കേസിലാണ് കോടതിയുത്തരവ്.
പേരൂർക്കട വില്ലേജിൽ നെട്ടയം ശ്രീനഗർ നിഷാ ഭവനിൽ സാജൻ എന്ന പ്രിൻസ് (30) , നെട്ടയം ശ്രീനഗർ തുണ്ടുവിള വീട്ടിൽ പ്രശാന്ത് (35) , കരകുളം വേറ്റിക്കോണം ത്രീ ബ്രദേഴ്‌സ് ഭവനിൽ സാബു ലോറൻസ് എന്ന സാബു (34) , കരകുളം വാറുവിളാകത്ത് വീട്ടിൽ ലാലു എന്ന പുകക്കുഴൽ ലാലു (37) , നെട്ടയം മുക്കോല തെക്കേവിള വീട്ടിൽ രതീഷ് എന്ന മൊട്ട രതീഷ് (32) (മരണപ്പെട്ടു) , വഴയില വിഷ്ണു വിഹാറിൽ വിഷ്ണു എന്ന മണിച്ചൻ (34) (മരണപ്പെട്ടു) , കരകുളം മുടുമ്പിൽ പുത്തൻ വീട്ടിൽ ജയേഷ് എന്ന ഡാൻസർ രതീഷ് (34) , നെട്ടയം വേറ്റിക്കോണം മണ്ണിങ്ങ വിള വീട്ടിൽ മനു (31) , നെട്ടയം വിപിൻ ഭവനിൽ വിജിത്ത് എന്ന രാജീവ് (30) , നെട്ടയം തുണ്ടു വിള വീട്ടിൽ ശ്രീകാന്ത് (32) , ചെക്കാല മുഗൾ അംബികാ ഭവനിൽ ഷാജി എന്ന പി.കെ.ഷാജി (40) , ചെക്കാല മുഗൾ ത്രീ ബ്രദേഴ്‌സ് ഭവനിൽ സച്ചു ലോറൻസ് എന്ന സച്ചു (33) എന്നിവരാണ് ഇരട്ടക്കൊലക്കേസിലെ 1 മുതൽ 12 വരെയുള്ള പ്രതികൾ. 12 പ്രതികളിൽ 2 പ്രതികൾ മരണപ്പെട്ടു. സംഭവ സമയം പ്രതികളും കൊല്ലപ്പെട്ട രണ്ടു പേരും 24 വയസ്സുള്ള കൗമാരക്കാരായിരുന്നു. പ്രതികളിൽ മൂന്നാം പ്രതി സാബുവും പന്ത്രണ്ടാം പ്രതി സച്ചുവും സഹോദരങ്ങളാണ്.
2011 ഒക്ടോബർ 5 നാണ് നാടിനെ നടുക്കിയ മൃഗീയവും പൈശാചികവുമായ അരും കൊലപാതകങ്ങൾ നടന്നത്. കൊല്ലപ്പെട്ട അനി (23) എന്ന പ്രവീണിന് രണ്ടാം പ്രതി പ്രശാന്ത് മറ്റൊരാളിൽ നിന്ന് വാങ്ങിക്കൊടുത്ത യമഹ മോട്ടോർ സൈക്കിളിന് വാങ്ങിയ സമയം പറഞ്ഞ മൈലേജില്ലാത്തതിനാലും റിപ്പയർ ആയതിനാലും പ്രവീൺ പ്രശാന്തിനെ ഫോണിൽ വിളിച്ച് പരസ്പരം വാക്കു തർക്കവും അസഭ്യ വിളിയും ഉണ്ടായതിലും തുടർന്ന് രാത്രി 7.30 ക്ക് വേറ്റിക്കോണം കുരിശ്ശടിക്ക് സമീപം വച്ച് പ്രവീണും കൂട്ടുകാരനുമായ ശ്യാം ചന്ദ്രൻ (23) എന്ന കൊക്കോട് ശ്യം മൂന്നാം പ്രതി സാബു , ആറാം പ്രതി വിഷ്ണു , ഏഴാം പ്രതി ഡാൻസർ രതീഷ് എന്നിവരുമായി ഇക്കാര്യത്തെപ്പറ്റി സംസാരിച്ച് വാക്കു തർക്കമുണ്ടായി ശ്യാം മൂന്നാം പ്രതി സാബുവിനെ ഗൂർഖാ കത്തി കൊണ്ട് മുതുകിൽ വെട്ടി മുറിപ്പെടുത്തിയതിലും വച്ചുള്ള മുൻ വിരോധത്താൽ രാത്രി 10.45 ന് ഇരുവരെയും ആറാംകല്ല് വെയിറ്റിങ് ഷെഡിന് അടുത്ത് വിളിച്ചു വരുത്തി 12 പ്രതികൾ സംഘം ചേർന്ന് കൊടുവാളുകൾ , വെട്ടുകത്തികൾ , കത്തി , പിച്ചാത്തി , സ്റ്റീൽ പൈപ്പ് , ക്രാഷ് ഗാർഡ് , പട്ടിയൽ , കരിങ്കല്ല് എന്നീ മാരകായുധങ്ങളാൽ ശ്യാമിനെയും പ്രവീണിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്.
സംഭവമറിഞ്ഞെത്തിയ വലിയമല കിലോ 42 ജീപ്പിലെ ഡ്യൂട്ടി പൊലീസാണ് നെടുമങ്ങാട് പൊലീസിനെ അറിയിച്ചത്. കെമിക്കൽ പരിശോധന റിപ്പോർട്ടിൽ പ്രവീണിന്റെ രക്തത്തിൽ ഈതൈൽ ആൽക്കഹോൾ 30 മില്ലിഗ്രാം , മൂത്രത്തിൽ 71 മില്ലിഗ്രാം , ശ്യാമിന്റെ രക്തത്തിൽ 37 മില്ലി ഗ്രാം , മൂത്രത്തിൽ 21 മില്ലിഗ്രാം അളവുകൾ ഉള്ളതായും അസി. കെമിക്കൽ എക്‌സാമിനർ കെ.മുരളീധരൻ നായർ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റും പ്രതികൾ കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടും കൊല്ലപ്പെട്ട ശ്യാം കൃത്യ ദിവസം കൃത്യത്തിന് മുമ്പ് വേറ്റിക്കോണത്ത് വച്ച് സാബുവിനെ വെട്ടിയ മുറിവിന്റെ പഴക്കവും സ്വഭാവവും പരിശോധിച്ച് മെഡിക്കൽ കോളേജ് ഫോറൻസിക് പൊലീസ് സർജന്മാരായ ഡോ. രമ , ഡോ. ഷേക്ക് ഷക്കീർ ഹുസൈൻ നൽകിയ മൊഴികളും സർട്ടിഫിക്കറ്റും കോടതി മുമ്പാകെയുണ്ട്. കൊല്ലപ്പെട്ടവരും പ്രതികളും തമ്മിൽ നടത്തിയ കാൾ ഡീറ്റെയിൽസ് മൊബൈൽ കമ്പനി നോഡൽ ഓഫീസർമാർ ഹാജരാക്കിയിട്ടുണ്ട്.
വെയിറ്റിങ് ഷെഡിൽ നിന്ന് 2 മീറ്റർ മാറിയാണ് പ്രവീണിന്റെ മൃതശരീരം കാണപ്പെട്ടതെന്നും 11.5 മീറ്റർ മാറിയാണ് ശ്യാമിന്റെ മൃതശരീരം കാണപ്പെട്ടതെന്നും കാണിച്ച് നെടുമങ്ങാട് പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് (ശവശരീര പരിശോധന) റിപ്പോർട്ട് അനുസരിച്ച് കൃത്യ സ്ഥലം സന്ദർശിച്ച് കരകുളം വില്ലേജ് ഓഫീസർ വി.ഗോപകുമാർ തയ്യാറാക്കിയ കൃത്യ സ്ഥല സീൻ സ്‌കെച്ചും പ്ലാനും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൃത്യസമയം കൃത്യ സ്ഥലത്തുണ്ടായിരുന്ന കെ എസ് ഇ ബി ഇലക്ട്രിക് ലൈറ്റ് പോസ്റ്റുകളിലെ സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തന ക്ഷമമായിരുന്നെന്നും സ്ഥലത്ത് തൽസമയം വൈദ്യുതി തടസം ഉണ്ടായതായി ആരും റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നുമുള്ള സർട്ടിഫിക്കറ്റ് കെ എസ് ഇ ബി പേരൂർക്കട സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീകുമാർ ഹാജരാക്കിയിട്ടുണ്ട്.
പൊലീസ് കുറ്റപത്രം ഇപ്രകാരമാണ്. ഫോണിൽ വിളിച്ചു വരുത്തിയ പ്രകാരം രാത്രി 10.45 ന് വെയിറ്റിങ് ഷെഡ്ഡിന് അടുത്ത് ശ്യാമും പ്രവീണും ശ്യാമിന്റെ വക പൾസർ മോട്ടോർ സൈക്കിളിൽ വന്ന് ബൈക്കിൽ നിന്നിറങ്ങിയ ശ്യാമിനോട് പന്ത്രണ്ടാം പ്രതി സച്ചു 'നീയെന്തിനാടാ എന്റെ ചേട്ടനെ വെട്ടിയത് ' എന്ന് ചോദിച്ച സമയം '' വെട്ടിയാൽ നീ എന്ത് ചെയ്യുമെടാ ' എന്ന് ശ്യാം തിരിച്ചു ചോദിച്ചും പരസ്പരം അസഭ്യ വിളി ഉണ്ടായി. തൽസമയം ശ്യാം കൈവശം ഇരുന്ന ഗൂർഖാ കത്തിയെടുത്ത് സച്ചുവിന് നേരെ വീശിയ സമയം സച്ചു പുറകോട്ട് മറിഞ്ഞു വീണത് കണ്ട് മറ്റു പ്രതികൾ അക്രമാസക്തരായി ആക്രോശിച്ച് പാഞ്ഞടുത്തു വന്ന് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ബൈക്കിൽ ഇരുന്ന പ്രവീണിനെ സാബു വെട്ടു കത്തി കൊണ്ട് തലയിൽ വലതുവശം ചെവിയടക്കം വെട്ടി മാരകമായി മുറിപ്പെടുത്തി. ബൈക്കുമായി പ്രവീണിനെ തറയിൽ തള്ളിയിട്ടു. ശ്രീകാന്ത് ക്രാഷ് ഗാർഡു കൊണ്ട് പ്രവീണിന്റെ തലയിൽ ഓങ്ങിയടിച്ച് തലയിൽ മാരകമായി മുറിവേൽപ്പിച്ചു. ഡാൻസർ രതീഷ് സ്റ്റീൽ പൈപ്പുകൊണ്ട് മുതുകിൽ അടിച്ച് ചതവു സംഭവിപ്പിച്ചു
ഗൂർഖാ കത്തി വീശി പുറകോട്ട് നടന്ന ശ്യാമിനെ പ്രിൻസ് തറയിൽ കിടന്ന ഒരു കല്ലെടുത്ത് തലയ്‌ക്കെറിഞ്ഞു. ഏറ് കൊണ്ട് കറങ്ങിയ ശ്യാമിനെ ഡാൻസർ രതീഷ് സ്റ്റീൽ പൈപ്പു കൊണ്ട് മുതുകിൽ അടിച്ചും ഈ പൈപ്പ് രതീഷിൽ നിന്നു പ്രിൻസ് വാങ്ങി ശ്യാമിന്റെ മുതുകിൽ അടിച്ചും ലാലു കൊടുവാൾ കൊണ്ട് ശ്യാമിന്റെ കഴുത്തിന് മുൻവശത്ത് 3 വെട്ടി മാരകമായി മുറിപ്പെടുത്തി. റോഡിൽ വീണ ശ്യാമിന്റെ നെഞ്ചിലും ശരീരത്തിന്റെ പല ഭാഗത്തും പ്രശാന്തും വിഷ്ണുവും വെട്ടുകത്തികൾ കൊണ്ട് തുരുതുരാ വെട്ടി മുറിപ്പെടുത്തി. സച്ചു കൊടുവാൾ കൊണ്ട് ശ്യാമിന്റെ ഇരുകാലുകളിലും 2 വെട്ടി മുറിപ്പെടുത്തി. മൊട്ട രതീഷ് സ്റ്റീൽ കത്തി കൊണ്ട് ശ്യാമിന്റെ നെഞ്ചിലും ശരീരത്തിലും പല പ്രാവശ്യം കുത്തിയും മനു പട്ടിയൽ കൊണ്ടടിച്ചും എല്ലാ പ്രതികളും ചേർന്ന് ശ്യാമിനെയും പ്രവീണിനെയും വെട്ടിയും കുത്തിയും അടിച്ചും ചവിട്ടിയും വിജിത്ത് പിച്ചാത്തി കൊണ്ട് ശരീരത്തിൽ പല ഭാഗത്തും അറുത്ത് പോറൽ മുറിവേൽപ്പിച്ചും പ്രിൻസ് കരിങ്കൽ കഷണം എടുത്ത് റോഡിൽ കിടന്ന ശ്യാമിന്റെ നെറ്റിയിലും തലയിലുമായി തൂക്കിയിട്ട് തലയോട്ടി പൊട്ടിച്ചും പ്രതികൾ ഇരുവരെയും കൊലപ്പെടുത്തി പ്രതികളുടെ പൊതു ഉദ്ദേശ കാര്യ സാദ്ധ്യത കൈവരുത്തി.
സാബു കൃത്യത്തിനുപയോഗിച്ച വെട്ടുകത്തി ഷാജി വാങ്ങി കഴുകി ഒളിപ്പിച്ച് വച്ചും ലാലു കൃത്യസമയം ധരിച്ചിരുന്ന ടീ ഷർട്ടും ലുങ്കിയും കത്തിച്ചു തെളിവുകൾ നശിപ്പിച്ച് പ്രതികൾ കൃത്യത്തിന് പരസ്പരം ഭാഗഭാക്കുകളായി നിന്ന് പ്രവർത്തിച്ച് കുറ്റം ചെയ്തുവെന്നാണ് കേസ്. സംഭവത്തിന് 4 ദൃക്‌സാക്ഷികൾ ഉണ്ട്. പ്രിൻസ് 2011 ൽ പേരൂർക്കട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട വധശ്രമക്കേസ് പ്രതിയും വിഷ്ണു 2009 ലെ വട്ടപ്പാറ ഭവന ഭേദന കേസ് പ്രതിയും ഡാൻസർ രതീഷ് 2011 ലെ പീഡനക്കേസ് പ്രതിയുമാണ്.