കണ്ണുർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ ഒളിയമ്പുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ. ഇന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള ചിലരാണ് ആ പാർട്ടിയെ നശിപ്പിക്കുന്നതെന്നും പെട്ടിയും തൂക്കി ചെന്നൈയിൽ അമിത് ഷായുമായി രഹസ്യ ചർച്ച നടത്താൻ പുറപ്പെട്ടവരാണ് അവരെന്നും ഇ.പി ജയരാജൻ പറഞ്ഞു.

കോൺഗ്രസിനെ സർവനാശത്തിലേക്ക് നയിക്കുകയാണവർ. അവരുടെ സമീപനം അതാണ് തെളിയിക്കുന്നത്. ലക്ഷ്യബോധമില്ലാത്ത ആൾക്കൂട്ടം പോലെയാണ് കോൺഗ്രസ് പാർട്ടിയെന്ന് ഇ പി ജയരാജൻ കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു തെരഞ്ഞെടുപ്പിൽ അമ്പേ തോറ്റ് വീണുകിടക്കുന്ന ഇടത്തുനിന്നും കയ്യും കാലും ഉയർത്തി എഴുന്നേൽക്കാൻ കോൺഗ്രസ് പഠിക്കേണ്ടിയിരിക്കുന്നു. അടിത്തറയില്ലാത്ത ഒരു പാർട്ടിയായി കോൺഗ്രസ് മാറിയെന്നും ജയരാജൻ പറഞ്ഞു.

കോൺഗ്രസ് സർവ്വനാശത്തിന്റെ പാതയിലാണ്. കോൺഗ്രസ്‌കാരിൽ പലരും പലവഴിക്ക് പോവുകയാണ്. ചിലർ ഉള്ളിൽ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. അത്തരക്കാരാണ് സിപിഎമ്മുമായി സഹകരിക്കാൻ മുൻപോട്ടു വരുന്നതെന്നും ജയരാജൻ പറഞ്ഞു
കോൺഗ്രസ് നേതാക്കളിൽ ചിലർ അമിത്ഷായെ കാണാൻ ചെന്നൈയിലേക്ക് പുറപെട്ടവരാണ്. ജയ്‌പ്പൂർ സമ്മേളനത്തിൽ ഹിന്ദു രാജ്യം ഹിന്ദു ഭരിക്കണമെന്ന് വരെ രാഹുൽഗാന്ധി പറഞ്ഞു. ആരും അതെക്കുറിച്ച് ഒന്നും മിണ്ടിയില്ല. കേരളത്തിൽ കോൺഗ്രസിന് തീരെ അടിത്തറയില്ല. ലീഗിന്റെ ബലത്തിലാണ് കോൺഗ്രസ്. ലീഗ് ഒപ്പം ഇല്ലെങ്കിൽ കേരളത്തിൽ 140 മണ്ഡലങ്ങളിൽ ഒരു സീറ്റിലും കോൺഗ്രസ് വിജയിക്കില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു