അഡിസബാബ : ഇത്യോപ്യയിൽ സമാധാനം കൊണ്ട് രക്ഷയില്ല.. സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാര ജേതാവുകൂടിയായ പ്രധാനമന്ത്രി അബി അഹമ്മദ് നേരിട്ട് യുദ്ധത്തിനിറങ്ങുന്നു. ആഭ്യന്തര യുദ്ധം രൂക്ഷമായതോടെയാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് യുദ്ധ മുഖത്തേക്ക് എത്തുന്നത്.ഉപപ്രധാനമന്ത്രിക്ക് ഭരണച്ചുമതല കൈമാറി യുദ്ധക്കളത്തിലേക്ക് ഇറങ്ങിയത്. സർക്കാർ സേനയ്‌ക്കെതിരെ പൊരുതി മുന്നേറുന്ന ടിഗ്രയൻ പോരാളികളെ നേരിടാനാണ് അബി അഹമ്മദിന്റെ പടയൊരുക്കം.

2021 ൽ ലോകത്ത് ആഭ്യന്തര യുദ്ധത്തിൽ ഏറ്റവും കൂടുതലാളുകൾ കൊല്ലപ്പെട്ട രാജ്യമെന്ന ചോരപ്പാടും ഇത്യോപ്യയ്ക്കാണ്. ഇതുവരെ 20,000 പേർ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. പല പ്രധാന നഗരങ്ങളും കീഴടക്കി മുന്നേറുന്ന വിമതരെ വീഴ്‌ത്താൻ രക്തസാക്ഷിയായാലും മുൻനിരയിൽ തന്നെ നിന്നു പോരാടാനാണ് അബി അഹമ്മദിന്റെ തീരുമാനം. സമാധാനത്തിന് നൊബേൽ പുരസ്‌കാരം നേടിയ വ്യക്തി 2 വർഷത്തിനിടെ യുദ്ധഭൂമിയിൽ പോരിനിറങ്ങുന്നതിന്റെ വിരോധാഭാസം സജീവ ചർച്ചയാകുമ്പോൾ നാടും ജനങ്ങളുമാണ് വലുതെന്ന നിലപാടിലാണ് അബി.

രാജ്യത്തെ രക്ഷിക്കാൻ സേനയിൽ അണിചേരാൻ അബി അഹമ്മദ് ആഹ്വാനം ചെയ്തു. ഇത്യോപ്യയുടെ രക്തരൂക്ഷിതമായ ചരിത്രം പരിശോധിച്ചാൽ ഹെയ്‌ലി സെലാസിയുൾപ്പെടെയുള്ള ചക്രവർത്തിമാർ യുദ്ധക്കളത്തിൽ വീണു മരിച്ചവരാണ്. ഈ സാഹചര്യത്തിൽ അബിയുടെ പോരാട്ടത്തിൽ അദ്ഭുതമില്ലെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. ചാഡ് പ്രസിഡന്റ് ഇദ്രിസ് ദെബി കഴിഞ്ഞ ഏപ്രിലിൽ വിമതരുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ടു.