ബ്രസ്സൽസ്: വാട്സ്ആപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിന് യൂറോപ്യൻ യൂണിയൻ 11 കോടി യൂറോ (ഏകദേശം 800 കോടി രൂപ) പിഴയിട്ടു. തെറ്റായ വിവരം നൽകിയതിന്റെ പേരിലാണ് യൂറോപ്യൻ യൂണിയൻ ഫേസ്‌ബുക്കിന് വൻതുക പിഴയിട്ടിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ എല്ലാ നിയമങ്ങളും കമ്പനികൾ പാലിക്കണമെന്ന സന്ദേശമാണ് പിഴയിലൂടെ നൽകുന്നതെന്ന് യൂറോപ്യൻ യൂണിയൻ കോംപറ്റീഷൻ കമ്മിഷണർ പറഞ്ഞു.

അതേസമയം, അന്വേഷണത്തിൽ കമ്മിഷനുമായി സഹകരിച്ചെന്നും തെറ്റായ വിവരം നൽകിയത് മനപ്പൂർവമല്ലെന്നും ഫേസ്‌ബുക്ക് വ്യക്തമാക്കി. പിഴയോടെ വിഷയത്തിൽ മറ്റു നടപടികൾ ഉണ്ടാകില്ലെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചതായും ഫേസ്‌ബുക്ക് പ്രസ്താവനയിൽ പറയുന്നു.

2014ലാണ് 1900 കോടി ഡോളറിന് വാട്സ്ആപ്പ് ഏറ്റെടുത്ത ഫേസ്‌ബുക്ക് നടപടിക്ക് യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകിയത്. സോഷ്യൽ മീഡിയ രംഗത്തെ മത്സരത്തെ ഇത് പ്രതികൂലമായി ബാധിക്കില്ലെന്ന് കണ്ടായിരുന്നു ഏറ്റെടുക്കൽ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചിരുന്നത്.

ഏറ്റെടുക്കുന്ന സമയത്ത് ഫേസ്‌ബുക്ക് അക്കൗണ്ടുകളും വാട്സ്ആപ്പ് അക്കൗണ്ടുകളും ഓട്ടോമേറ്റഡ് ആയി ബന്ധിപ്പിക്കാനുള്ള സംവിധാനം കൊണ്ടുവരില്ല എന്നാണ് ഫേസ്‌ബുക്ക് അറിയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ഓഗസ്റ്റിൽ സ്വകാര്യതാ നയത്തിൽ വാട്സ്ആപ്പ് വരുത്തിയ മാറ്റം ഇതിനെതിരാണെന്നാണ് യൂറോപ്യൻ യൂണിയന്റെ കണ്ടെത്തൽ.

വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ അവരുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് പുതിയ അപ്ഡേഷനിൽ ഉണ്ടായിരുന്നത്.