കണ്ണൂർ: കണ്ണൂരിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. കണ്ണൂർ പടിയോട്ടു ചാലിൽ ആണ് അച്ഛനും അമ്മയും മകളും അടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്തത്. പാടിയോട്ടുചാൽ അയ്യപ്പക്ഷേത്രത്തിനു സമീപം ബാർബർ തൊഴിലാളി കൊളങ്ങര വളപ്പിൽ രാഘവൻ(55), ഭാര്യ കെ.വി.ശോഭ(48), മകൾ കെ.വി.ഗോപിക(19) എന്നിവരാണു മരിച്ചത്.

ഗോപിക കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും രാഘവനും ശോഭയും അതേമുറിയിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. .ജനപ്രതിനിധികൾക്കും പൊലീസിനും നാട്ടുകാരിൽ ചിലർക്കും വെവ്വേറെ കത്തെഴുതി വച്ചതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബർ 14ന് രാഘവന്റെ ഏക മകൻ ജിത്തു (23) വീടിനു സമീപം തൂങ്ങിമരിച്ചിരുന്നു. മകന്റെ മരണത്തിനു ശേഷം കുടുംബം അസ്വസ്ഥരായിരുന്നതായി സമീപവാസികൾ പറഞ്ഞു.

തൃശൂർ വിമലാ കോളജിൽ ബിരുദ വിദ്യാർത്ഥിയും സംസ്ഥാന ജൂനിയർ ഹാൻഡ്‌ബോൾ താരവുമായ ഗോപികയെ മാതാപിതാക്കൾ വിളിച്ചു വരുത്തിയതായി അറിയുന്നു. തുറന്നിട്ട ജനാലയിലൂടെ അയൽവാസികളാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കിയതാവാമെന്നാണു പൊലീസിന്റെ നിഗമനം.

തളിപ്പറമ്പ് ഡിവൈഎസ്‌പി കെ.വി.വേണുഗോപാലൻ, പയ്യന്നൂർ സിഐ എംപി.ആസാദ്, ചെറുപുഴ എസ്‌ഐ പി.സുകുമാരൻ, പെരിങ്ങോം എസ്‌ഐ മഹേഷ് കെ.നായർ, തളിപ്പറമ്പ് ഡപ്യൂട്ടി താഹസിൽദാർ കെ.രാജൻ എന്നിവർ സ്ഥലത്തെത്തി. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി. സംസ്‌കാരം ഇന്ന്.