ചെന്നൈ: മൂന്ന് മക്കളെ കൊലപ്പെടുത്ത ശേഷം ​ദമ്പതികൾ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിൽ വിഴുപുരത്ത് പുതുപാളയം ഗ്രാമത്തിലാണ് ദമ്പതികളെയും ഇവരുടെ എട്ട്, ഏഴ് വയസ്സുള്ള പെൺകുട്ടികളെയും അഞ്ച് വയസ്സുകാരനായ മകനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. അഞ്ച് പേരുടെയും മൃതദേഹം വീട്ടിനുള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് കണ്ടത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതിമാർ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഗൃഹനാഥന് വൻ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി വിവരമുണ്ട്. ഇതാണ് മക്കളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കാൻ കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അയൽക്കാരനാണ് അഞ്ച് പേരെയും തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത്. ഇയാൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി വിഴുപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പി.എം.കെ. നേതാവ് എസ്. രാമദോസ് അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.