- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
തിരക്കേറിയ റോഡിൽ ഇന്ത്യൻ കരുത്തിൽ നിർമിച്ച ഒരു കാറിന്റെ തേരോട്ടം; വളരെ അശ്രദ്ധമായി വെട്ടിത്തിരിച്ച് കൊണ്ട് ഡ്രൈവിംഗ്; പെട്ടെന്ന് ഹൃദയമിടിപ്പിക്കുന്ന കാഴ്ച; വലിയൊരു അപകടം ഒഴിവായത് ജസ്റ്റ് മിസ്സിന്; പോലീസിന്റെ വരവിൽ എട്ടിന്റെ പണി

നോയിഡ: സമൂഹ മാധ്യമങ്ങളിൽ വൈറൽ വീഡിയോകൾക്കായി ആഡംബര സ്പോർട്സ് കാറിന് മുകളിൽ കുട്ടിയെ കിടത്തി സാഹസിക യാത്ര നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നടന്ന സംഭവത്തിൽ, ഗൗർ സിറ്റി 2-ൽ താമസിക്കുന്ന 25 വയസ്സുകാരനായ അങ്കിത് പാലാണ് പിടിയിലായത്. പിന്നീട് കോടതി ഇയാളെ ജാമ്യത്തിൽ വിട്ടു.
പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിൽ, ഒരു 'ഡിസി അവന്തി' സ്പോർട്സ് കാറിന് മുകളിൽ ഒരു ചെറിയ കുട്ടി കിടക്കുന്നത് വ്യക്തമായി കാണാം. കാർ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലേക്ക് പ്രവേശിക്കുമ്പോൾ, മറ്റൊരു യുവാവ് ഈ ദൃശ്യങ്ങൾ പകർത്താനായി കാറിന് പിന്നാലെ ഓടുന്നുണ്ടായിരുന്നു. സൊസൈറ്റിക്കുള്ളിൽ എത്തിയ ശേഷം കുട്ടി ആവേശത്തോടെ കാറിന് മുകളിൽ നിന്ന് ഇറങ്ങുന്നതും വീഡിയോയിലുണ്ട്.
മറ്റൊരാളുടെ ജീവന് ബോധപൂർവ്വം അപകടമുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അങ്കിത് പാലിനെതിരെ കേസെടുത്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോയിഡ സെൻട്രൽ) ശക്തി മോഹൻ അവസ്തി സ്ഥിരീകരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഇത്തരത്തിലുള്ള അപകടകരമായ പ്രവർത്തികൾ ആവർത്തിച്ചാൽ കൂടുതൽ കർശനമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് പോലീസ് അങ്കിത് പാലിന് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വീഡിയോ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റീൽസിന് വേണ്ടി ഒരു കുഞ്ഞിന്‍റെ ജീവൻ പണയപ്പെടുത്തുന്നത് സർഗ്ഗാത്മകതയല്ല, കുറ്റകരമായ അനാസ്ഥയാണെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു. കുഞ്ഞിന്‍റെ ജീവനേക്കാൾ വില ലൈക്കുകൾക്ക് നൽകുന്ന റീൽസ് സംസ്കാരം ഭയാനകമാണെന്നും, മറ്റുള്ളവർക്ക് ഇതൊരു പാഠമാകാൻ ഇയാൾക്ക് കഠിനശിക്ഷ നൽകണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു.
സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. അതേസമയം, ട്രാഫിക് പോലീസ് ഇതുവരെ വാഹനത്തിന് പിഴ ചുമത്തിയിട്ടില്ല. സംഭവം നടന്ന കൃത്യമായ സ്ഥലവും സമയവും ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം മാത്രമേ ട്രാഫിക് നിയമലംഘനത്തിനുള്ള ശിക്ഷാ നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നാണ് ഔദ്യോഗിക വിശദീകരണം.
വ്യക്തമായ തെളിവുകളില്ലാതെ പിഴ ചുമത്തിയാൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രശസ്തി നേടുന്നതിനായി കുട്ടികളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ നിയമപരമായ നടപടികൾ തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.


