പ്രവാസി രക്ഷിതാക്കൾക്ക് ആശ്വാസകരമവുന്ന നടപടികളുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തി. രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തിലും ഫീസ് വർദ്ധന അനുവദിക്കില്ലെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയ തോടെയാണ് പ്രവാസിരക്ഷിതാക്കളുടെ ആശങ്കയ്ക്ക് വിരാമമായത്. അധിക ഫീസ് ഈടാക്കുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടിസ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി

സ്വകാര്യ വിദ്യാലയങ്ങളിൽ ഫീസ് വർദ്ധനക്കുള്ള അനുമതി ഫെബ്രുവരിയിൽ പ്രത്യേക ഉത്തരവിലൂടെ വിദ്യാഭ്യാസ മന്ത്രി മരവിപ്പിച്ചിരുന്നു . ഈ ഉത്തരവ് നിലനില്‌ക്കെ തന്നെ ഫീസ് വർദ്ധന സംബന്ധിച്ച നിരവധി പരാതികളാണ് നിത്യവും സ്വകാര്യ വിദ്യാഭ്യാസ വകുപ്പിന് മുന്നിലെത്തുന്നത്. അടുത്ത അധ്യയന വർഷത്തിലും സ്‌കൂളുകൾ ട്യൂഷൻ ഫീസ് വർധിപ്പിക്കാനിടയുണ്ടെന്നു ചില രക്ഷിതാക്കൾ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ നിലപാട് ആവർത്തിച്ചത്. മന്ത്രാലയത്തിന്റെ അനുമതി കൂടാതെ ഫീസ് വർദ്ധിപ്പിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രൈവറ്റ് എജുക്കേഷൻ ഭരണ വിഭാഗം മേധാവി അബ്ദുള്ള അൽ ബസ്രി മുന്നറിയിപ്പ് നൽകിയത്.

നിലവിലെ ഫീസിനെക്കാൾ കൂടുതൽ ഏതെങ്കിലും രക്ഷിതാവ് നൽകിയിട്ടുണ്ടെങ്കിൽ ഫീസ് അടച്ച രസീതിയുമായി തന്റെ ഓഫീസിനെ സമീപിക്കാമെന്നും മുപ്പതു ദിവസത്തിനകം അധികമായി ഈടാക്കിയ ഫീസ് തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വിശദീകരിച്ചു . ട്യൂഷൻ ഫീസിനു പുറമേ യൂണിഫോം, പുസ്തകം, ട്രാൻസ്‌പോർട്ടേഷൻ എന്നിവയ്ക്കുള്ള നിരക്കുകളിലും മന്ത്രാലയത്തിന്റെ അനുമതി കൂടാതെ വർദ്ധന പാടില്ല. സ്‌കൂളുകളിൽ നിന്നുള്ള പഠനയാത്രകൾക്കും മുൻകൂർ അനുമതി വാങ്ങിയിരിക്കണം.

കൂടാതെ സ്വകാര്യ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള വർക്ക് പെർമിറ്റ് നിർബന്ധമാണ്. സന്ദർശന വിസയിൽ എത്തി അദ്ധ്യാപക ജോലി ചെയ്യുന്നവരെ പിടികൂടിയാൽ നാടുകടത്തുമെന്നും അബ്ദുള്ളഅബ്ദുള്ള അൽ ബസ്രി മുന്നറിയിപ്പ് നൽകി. അദ്ധ്യാപകർ കുടുംബ വിസയിലുള്ളവരായാലും നടപടിയുണ്ടാകും. സ്വകാര്യ സ്‌കൂളുകളുമായി ബന്ധപ്പെട്ട എല്ലാ വിധപരാതികളും സാൽമിയ ബ്ലോക്ക് പത്തിലുള്ള പ്രൈവറ്റ് എജുക്കേഷൻ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണെന്നും അബ്ദുള്ള അൽ ബസ്രി കൂട്ടിച്ചേർത്തു