തിരുവനന്തപുരം: കോവിഡിനെച്ചൊല്ലി നിയമസഭയിൽ രണ്ടാം ബഹളം.നയപ്രഖ്യാപനത്തിന്റെ തുടർച്ചയായുള്ള നന്ദി പ്രമേയ ചർച്ചകകൾക്കിടെയാണ് കൊവിഡിനെച്ചൊല്ലി ആരോഗ്യ മന്ത്രിയും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം ഉണ്ടായത്. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവേയാണ് ആരോഗ്യമന്ത്രിയും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടിയത്.

പ്രമേയത്തിന്റെ മറുപടിയിൽ ആഗോളതലത്തിൽ തന്നെ കേരളത്തിലാണ് ഏറ്റവും കുറഞ്ഞ മരണ നിരക്കെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.എന്നാൽ കണക്കുകൾ വിശ്വസീനയമല്ലെന്ന് പ്രതിപക്ഷം മറുപടി നൽകിയതോടെയാണ് സഭയിൽ സഭയിൽ ബഹളമുണ്ടായത്.അടിയന്തര പ്രമേയ നോട്ടീസിൽ പറഞ്ഞ പ്രധാനപ്പെട്ടകാര്യം മരണ നിരക്കിലെ ആശങ്കയായിരുന്നു.മരണ കാരണം നിശ്ചയിക്കേണ്ടത് മാനേജ്മെന്റ് കമ്മിറ്റിയല്ല മറിച്ച് ഡോക്ടർമാരാണ്. ഡോക്ടർമാർ മരണ കാരണം നിശ്ചയിക്കുന്നതിലേക്ക് സംവിധാനം മാറണമെന്നായിരുന്നു പ്രധാന ആവശ്യം. ഇതുപോലെ 41 മുതൽ 59 വയസുവരെയുള്ളവരുടെ മരണനിരക്ക് വളരെ ആശങ്കയുണ്ടാക്കുന്നതായും അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

നേരത്തെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ പോലെയല്ല കുറച്ചുകൂടി മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ഓരോ മരണവും കോവിഡിന്റെ ഏത് വകഭേദം മൂലമാണെന്ന് രേഖപ്പെടുത്തണമെന്ന് ഡോക്ടർ കൂടിയായ എം.കെ മുനീർ സഭയിൽ ആവശ്യപ്പെട്ടു. മരണനിരക്ക് കൃത്യമായി രേഖപ്പെടുത്തണം. പോസ്റ്റ് കോവിഡ് മരണങ്ങൾ കോവിഡ് മരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നില്ല. വാക്സിനേഷൻ കാര്യക്ഷമമല്ല. ഒന്നാം ഡോസ് വാക്സിനെടുത്ത തനിക്ക് രണ്ടാം ഡോസ് ലഭിച്ചില്ലെന്നും മുനീർ വ്യക്തമാക്കി.

കൂടാതെ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും സർക്കാരിനെ പ്രതികൂട്ടിലാക്കാനല്ല മറിച്ച് കുറെക്കൂടി കാര്യക്ഷമമാക്കാനാണ് പ്രതിപക്ഷം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്നും മുനീർ വ്യക്തമാക്കി.

ഇതിനുമറുപടിയായണ് മരണനിരക്ക് കേരളത്തിൽ കുറവാണെന്ന് ആരോഗ്യമന്ത്രി സുചിപ്പിച്ചത്.വളരെ വൈകാര്യപരമായാണ് ആരോഗ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി പറഞ്ഞത്. സർക്കാരിന്റെ ഏറെ പ്രശംസിക്കപ്പെട്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതിപക്ഷം ഇകഴ്‌ത്തിക്കാണിക്കുന്നതായി ആരോഗ്യമന്ത്രി പ്രതികരിച്ചു. നോട്ടീസിൽ പറയുന്ന കാര്യങ്ങൾ വാസ്തവമല്ല. സംസ്ഥാനത്തിന്റെ ചികിത്സാ സൗകര്യം വർധിപ്പിച്ച് രണ്ടാം തരംഗത്തെ നേരിടാനാണ് സർക്കാർ ശ്രമിച്ചത്. ഇത് വലിയതോതിൽ വിജയം കണ്ടുവെന്നാണ് വീണാ ജോർജ്ജ് സഭയിൽ വ്യക്തമാക്കിയത്.

ആരോഗ്യ മന്ത്രിയുടെ പ്രതികരണ രീതിയാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ഇതോടെ പ്രതിപക്ഷ ഭാഗത്തുനിന്ന് ബഹളം ഉയർന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും ആരോഗ്യമന്ത്രിയെ വിമർശിച്ചു.വളരെ പ്രഫഷണലായാണ് ഇന്ന് പ്രതിപക്ഷം കാര്യങ്ങൾ അവതരിപ്പിച്ചതെന്നും വാക്കൗട്ട് പോലും വേണ്ടെന്ന് തീരുമാനിച്ചാണ് പ്രതിപക്ഷം എത്തിയതെന്നും എന്നാൽ ആരോഗ്യമന്ത്രി വളരെ ഖേദകരമായ മറുപടിയാണ് നൽകിയതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

നിങ്ങൾ എത്ര ചീത്ത പറഞ്ഞാലും സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രതിപക്ഷം കൂടെയുണ്ടാകും അതാണ് പ്രതിപക്ഷത്തിന്റെ തീരുമാനം മറിച്ചൊരു തീരുമാനം ഉണ്ടായാൽ ജനങ്ങൾക്ക് രാഷ്ട്രീയത്തോട് പുശ്ഛം തോന്നുകയും ജനങ്ങൾ ആരാഷ്ട്രീയ വാദികളാകുകയും ചെയ്യുമെന്നും സതീശനും പ്രതികരിച്ചു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.