തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും കടം വാങ്ങിച്ച് സാമ്പത്തിക രംഗം തകരാതെ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും സഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടിയായി ധനമന്ത്രി കെഎൻ ബാലഗോപാൽ.

പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

5000 കോടി രൂപ ഖജനാവിലുണ്ടെന്ന് മുൻധനമന്ത്രി പറഞ്ഞപ്പോൾ അദ്ദേഹം ഉദ്ദേശിച്ചത് പണലഭ്യതയ്ക്ക് പ്രശ്‌നമില്ലെന്നാണ്. സംസ്ഥാനത്തിന്റെ ധനസ്ഥിതി, നീക്കിയിരിപ്പ് സംബന്ധിച്ച് ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ വ്യത്യസ്തമാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾക്ക് വിശദീകരണം നൽകുകയായിരുന്നു മന്ത്രി.

കരാറുകാരുടെ കുടിശ്ശിക തീർക്കുമ്പോൾ ജനങ്ങളിലേക്ക് വീണ്ടും പണമെത്തും. ഭക്ഷ്യക്കിറ്റ് ഉൾപ്പെടെ നൽകുന്നതും ജനങ്ങൾക്ക് നേരിട്ട് പണമെത്തിക്കുന്നതിന് തുല്യമാണെന്നും ധനമന്ത്രി പറഞ്ഞു.

37000 കോടി റവന്യു വർധനയുണ്ടാകുമെന്ന് പറയുന്നത് വിശ്വസിക്കാനാവുന്നില്ലെന്നും ബാങ്കുകളിൽ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.

അതേ സമയം ഓട്ടോ, ടാക്സി വാഹനങ്ങൾക്കും സ്റ്റേജ് ,കോൺട്രാക്ട് വാഹനങ്ങൾക്കും നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി. കോവിഡ് വ്യാപനത്തെ തുടർന്ന് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 31 വരെ നികുതിയിളവ് നൽകുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.

മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കുന്നത് പരിഗണിക്കുമെന്നും സഭയെ അറിയിച്ചു. പരമ്പരാഗത വ്യവസായങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. നികുതി ആംനസ്റ്റി നവംബർ 30 വരെ നീട്ടുമെന്നും അദ്ദേഹം അറിയിച്ചു.

മൂന്ന് ദിവസം നീണ്ടുനിന്ന ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. രണ്ടാം കോവിഡ് തരംഗത്തെ തുടർന്ന് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഇത് മറികടക്കുന്നതിന് ജനങ്ങളിലേക്ക് കൂടുതൽ പണം എത്തേണ്ടതുണ്ട് എന്ന് വിലയിരുത്തിയ ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.

ഓട്ടോ, ടാക്സി വാഹനങ്ങൾക്കും സ്റ്റേജ്, കോൺട്രാക്ട് വാഹനങ്ങൾക്കും നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടിയതായി ധനമന്ത്രി അറിയിച്ചു. നികുതി ആംനസ്റ്റി കാലാവധി നീട്ടിയതിന് പുറമേ ടേൺ ഓവർ ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനും ടേൺ ഓവർ ടാക്സ് അടയ്ക്കുന്നതിനുമുള്ള സമയപരിധിയും നീട്ടിയതായി ബാലഗോപാൽ പറഞ്ഞു.

ടേൺ ഓവർ ടാക്സ് റിട്ടേൺ സെപ്്റ്റംബർ അവസാനം വരെ സമർപ്പിക്കാം. ടേൺ ഓവർ ടാക്സ് സമർപ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ 31ലേക്ക് നീട്ടിയതായും ധനമന്ത്രി പറഞ്ഞു.