തിരുവനന്തപുരം: വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ദളവാപുരം സ്വദേശി പ്രതാപൻ (62), ഭാര്യ ഷേർലി (53), മകൻ അഖിൽ (29), മരുമകൾ അഭിരാമി (25), പേരക്കുട്ടി റയാൻ (8 മാസം) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.

മൂത്ത മകൻ നിഹുൽ ഗുരുതരാവസ്ഥയിൽ പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഇരുനില വീടിന്റെ അകത്തെ എല്ലാ മുറികളിലേക്കും തീപരുകയായിരുന്നു. വീട്ടിൽ നിന്ന് പുക ഉയരുന്നതുകണ്ട് പ്രദേശവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ് എത്തി തീ അണച്ചാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാൾക്ക് മാത്രമേ അപ്പോൾ ജീവനുണ്ടായിരുന്നുള്ളൂ. വീടിന് പുറത്തുനിർത്തിയിട്ട കാറും കത്തിനശിച്ചു.

ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാൻ കഴിഞ്ഞത്. വീടിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾക്കും തീപിടിച്ചു. എല്ലാവരും ഉറങ്ങുകയായിരുന്നതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് കുടുംബാംഗങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവില്ലെന്നും വീടിനുള്ളിൽ കുടുങ്ങിപ്പോയതാവാമെന്നുമാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക സൂചന. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.