- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വള്ളിത്തോട് കാട്ടാനയുടെ ആക്രമണം: കൊല്ലപ്പെട്ട ജസ്റ്റിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം; സമാനസംഭവങ്ങളിൽ ഇരകളായ നാല് കുടുംബങ്ങൾക്കും ഉടൻ ധനസഹായം

ഇരിട്ടി: കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ട ജസ്റ്റിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം നൽകും. ജസ്റ്റിൻ ഉൾപ്പെടെ കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് പേരുടെ കുടുംബങ്ങൾക്കുള്ള അടിയന്തിര നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു ഉടൻ വിതരണം ചെയ്യുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.
വനാതിർത്തി പ്രദേശങ്ങളിലെ മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ കൂടുതൽ കാര്യക്ഷമ നടപടികൾ സ്വീകരിക്കും. കഴിഞ്ഞദിവസം ഇരിട്ടി വള്ളിത്തോട് പെരിങ്കരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ജസ്റ്റിൻ തോമസിന്റെ കുടുംബത്തിനുള്ള ധനസഹായത്തിൽ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ അടിയന്തരമായി നൽകാൻ കണ്ണൂർ ഡി.എഫ്.ഒ-യ്ക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ചികിൽസയിൽ കഴിയുന്ന ജസ്റ്റിന്റെ ഭാര്യ ജിനിയുടെ ചികിൽസാച്ചെലവുകളും മാനദണ്ഡങ്ങൾക്ക് വിധേയമായി സർക്കാർ നൽകുമെന്നും മന്ത്രി അറിയിച്ചു.ആദ്യഗഡു ആയ അഞ്ച് ലക്ഷമാണ് ഉടൻ നൽകുക. ബാക്കി തുക മരണപ്പെട്ട ആളുടെ നിയമപരമായ അവകാശിയെ നിശ്ചയിക്കുന്ന മുറക്ക് നൽകും.
ഹാംഗിങ് പവർ ഫെൻസിങ് പോലുള്ള കാലികവും പ്രയോഗക്ഷമവുമായ പ്രതിരോധ ഭിത്തികൾ കൂടുതായി നിർമ്മിക്കുക വഴി വരും കാലങ്ങളിൽ ജനവാസമേഖലയിലേക്ക് വന്യ മൃഗങ്ങൾ കടന്നെത്തുന്നതിനു തടയിടാൻ കഴിയും. വന്യജീവി കടന്നെത്താൻ സാധ്യതയുള്ള കൂടുതൽ വനാതിർത്തികൾ കണ്ടെത്തി പ്രതിരോധ ഭിത്തി നിർമ്മിക്കും. എംഎൽഎമാർ, എംപിമാർ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ഇത്തരം പദ്ധതികൾ നടപ്പിലാക്കും. കൂടുതൽ റാപ്പിഡ് റെസ്‌പോൺസ് ടീമുകളെ നിയോഗിക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ പൂർത്തിയായിവരികയാണ്.
എല്ലായിടങ്ങളിലെയും ജനജാഗ്രതാ സമിതികളെ സജീവമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനജാഗ്രതാ സമിതികളുടെ സഹായത്തോടെ വന്യജീവികളെ തുരത്താനുള്ള പ്രായോഗിക പദ്ധതികൾക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.


