റിയാദ്: കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതിക്ക് തുടക്കമായി. സ്‌കൂൾ ഹെൽത്ത് ക്ലിനിക്ക് എന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 63 മില്യൺ റിയാൽ ചെലവിൽ രാജ്യത്തൊട്ടാകെ 4800  ക്ലിനിക്കുകൾ ഉടൻ ആരംഭിക്കുമെനനാണ് എഡ്യൂക്കേഷൻ മിനിസ്ട്രി അറിയിച്ചിരിക്കുന്നത്.

ഹെൽത്ത് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്ന സ്‌കൂളുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ 300 കുട്ടികളിൽ കൂടുതലുള്ള സർക്കാർ സ്‌കൂളുകളിലും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ സ്‌കൂളുകളിലുമാണ് പദ്ധതിക്ക് പ്രാധാന്യം നൽകുന്നത്. സ്‌കൂൾ ഹെൽത്ത് ക്ലിനിക്കുകൾ നടപ്പാക്കാൻ ഇതുവരെ 45 ഗവർണറേറ്റുകളിലും പ്രൊവിൻസുകളിലുമുള്ള സ്‌കൂളുകൾ തയാറായിട്ടുണ്ട്. റിയാദിൽ 526 ക്ലിനിക്കുകളും ജിദ്ദയിൽ 224 എണ്ണവും ഈസ്റ്റേൺ പ്രൊവിൻസിൽ 279 എണ്ണവുമാണ് ആരംഭിക്കുക.

വിദ്യാർത്ഥികളുടെ ആരോഗ്യം സ്ഥിരമായി വിലയിരുത്തുക, ഏതെങ്കിലും രോഗമോ പകർച്ചാവ്യാധിയോ ഉണ്ടെങ്കിൽ അവ വേണ്ടപ്പെട്ട അധികാരികളെ അറിയിക്കുക എന്നിവയാണ് സ്‌കൂൾ ഹെൽത്ത് ക്ലിനിക്കുകൾ വഴി ഉദ്ദേശിക്കുന്നത്. കൂടാതെ ഗാർഹിക പീഡനത്തിന് കുട്ടികൾ ഇരയാകുന്നുണ്ടോ എന്നിങ്ങനെയുള്ള പരിശോധനകൾക്കും ഈ പരിപാടി ഉപയോഗപ്രദമാകുമെന്നാണ് കരുതുന്നത്.