കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധമാ നാടാണ് ബ്രസീൽ. ക്രിമിനലുകളെ അടക്കിനിർത്തുന്നതിൽ മാറിമാറിവന്ന സർക്കാരുകൾ പരാജയപ്പെടുകയായിരുന്നു. എന്നാൽ, ഇനി അങ്ങനെയൊരു സാഹചര്യമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് 63-കാരനായ ഹെയർ ബോൽസെനാരോ ബ്രസീലിന്റെ പുതിയ പ്രസിഡന്റായി ചുമതലയേൽക്കുന്നത്. കടുത്ത വലത് വംശീയ വാദികൂടിയായ ബോൽസെനാരോ പ്രസിഡന്റായി ചുമതലയേറ്റത് ക്രിമിനലുകളെ കണ്ടാൽ വെടിവെക്കുമെന്ന പ്രഖ്യാപനത്തോടെയാണ്.

ബ്രസീലിന്റെ പ്രസിഡന്റാകുന്ന ആദ്യ വലതുവംശീയ നേതാവാണ് ബോൽസെനാരോ. സൈന്യത്തിലെ മുൻ ക്യാപ്റ്റൻകൂടിയായ ബോൽസെനാരോയുടെ സ്ഥാനാരോഹണച്ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിനാളുകളാണ് ബ്രസീലിലിയയിലെ പ്ലനാൽറ്റോ കൊട്ടാരത്തിന് മുന്നിൽ തടിച്ചുകൂടിയത്. ബ്രസീലിൽ 1964 മുതൽ 1985 വരെ നീണ്ടുനിന്ന സൈനിക ഭരണത്തോടുള്ള തന്റെ ആദരവ് മറച്ചുവെച്ചില്ലെങ്കിലും, ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചുനിന്നാകും തന്റെ ഭരണമെന്ന് ബോൽസെനാരോ പ്രഖ്യാപിച്ചു.

അഴിമതിയെ ഇല്ലാതാക്കുക, ക്രിമിനലുകളെ നിലയ്ക്കുനിർത്തുക തുടങ്ങിയ പ്രഖ്യാപനങ്ങൾ പൂർണമായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രസീൽ ലക്ഷ്യത്തിലെത്തുന്നതുവരെ താൻ അക്ഷീണം പ്രയത്‌നിക്കും. ബ്രസീലിന്റെ ജനാധിപത്യത്തെ സുശക്തമാക്കുമെന്ന വാഗ്ദാനവും പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുകടം കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബോൽസെനാരോ അധികാരമേറ്റശേഷം നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്് ട്രംപിന്റെയും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന്റെയും കടുത്ത ആരാധകനാണ് ബോൽസെനാരോ. ബോൽസെനാരോയെ അഭിനന്ദിച്ചുകൊണ്ട് നടത്തിയ ട്വീറ്റിൽ അമേരിക്ക ഒപ്പമുണ്ടെന്ന വാഗ്ദാനവും ട്രംപ് നൽകി. സ്ത്രീകൾക്കെതിരേയും ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരേയും നടത്തിയ പരാമർശങ്ങൾ ബോൽസെനാരോയെ പലപ്പോഴും വിവാദങ്ങളിൽ ചാടിച്ചിട്ടുണ്ട്. അദ്ദേഹം പ്രസിഡന്റായതോടെ, കടുത്ത നടപടികൾ തുടർന്നുമുണ്ടാകുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.

ഇസ്രയേൽ-ഫലസ്തീൻ വിഷയത്തിലും ബ്രസീലിന്റെ നിലപാടുമാറ്റം ശ്രദ്ധേയമാണ്. ബോൽസെനാരോയുടെ സ്ഥാനാരോഹണച്ചടങ്ങിൽ സംബന്ധിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബ്രസീലിന്റെ എംബസി ടെൽ അവീവിൽനിന്ന് ജറുസലേമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബ്രസീൽ ഭരിച്ചിരുന്ന ഇടതുസർക്കാരുകൾ നടപ്പിലാക്കിയ ഗർഭഛിദ്ര നിയമവും സ്‌കൂളുകലിലെ ലൈംഗിക വിദ്യാഭ്യാസവുമെല്ലാം ബോൽസെനാരോ നിരോധിക്കുമെന്നാണ് കരുതുന്നത്.

ബോൽസെനാരോ പ്രസിഡന്റാവുന്നതോടെ, അദ്ദേഹത്തിന്റെ ചെറുപ്പക്കാരിയായ ഭാര്യയും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ബോൽസെനാരോയെക്കാൾ 25 വയസ്സിന് ഇളപ്പമുള്ള മിഷേൽ ബോൽസെനാരോ 2007 മുതൽ അദ്ദേഹത്തിന്റെ പാർലെമെന്ററി സെക്രട്ടറി കൂടിയാണ്. സൂപ്പർമാർക്കറ്റിൽ ജോലിചെയ്തിരുന്ന മിഷേലിന്റെ സൗന്ദര്യം കണ്ടാണ് ബോൽസെനാരോ തന്റെ സ്റ്റാഫായി നിയമിച്ചതെന്നും പറയപ്പെടുന്നു. 2007-ൽ നിയമിക്കപ്പെട്ട മിഷേലിന് രണ്ടുവർഷത്തിനിടെ പല തവണ ശമ്പളം കൂട്ടിക്കൊടുത്തതും പ്രമോഷൻ നൽകിയതും വിവാദമായിരുന്നു.