കൊച്ചി: കൊച്ചി - മധുര ദേശീയ പാതയിൽ തിരുവാങ്കുളം ശാസ്താ മുകളിലുള്ള പാറമടയിലേയ്ക്ക് കാർ മറിഞ്ഞു ഒരു കുടുംബത്തിലെ നാല് പേർ മരിച്ു. ജല അഥോറിറ്റി അസി. എൻജിനീയർ തൊടുപുഴ ആദിത്യ നിവാസിൽ വി.വി. ബിജു(42), ഭാര്യ ഷീബ (35), മകൻ സൂര്യ (കിച്ചു നാലു വയസ്) മകൾ മീനാക്ഷി (ഏഴ്) എന്നിവരാണ് മരിച്ചത്.

മെയിൻ റോഡിൽനിന്ന് 30 മീറ്ററോളം അകത്തേക്ക് ചെറുപാതയിലൂടെ താഴേക്കിറങ്ങിയശേഷം കാർ വെള്ളത്തിലേക്കു വീണെന്നാണു കരുതുന്നത്. ഇടുക്കി സേനാപതി സ്വദേശിയാണു ബിജു. തൊടുപുഴയിൽ വാടക വീട്ടിലായിരുന്നു താമസം. അപകടമാണ് ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തമായിട്ടില്ല.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അപകടത്തിൽപ്പെട്ട കാർ പാറമടയിൽനിന്ന് ഉയർത്തി. തൊടുപുഴയിൽ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രാ മദ്ധ്യേയാണ് കാർ അപകടത്തിൽ പെട്ടത്. ഏക്കർ കണക്കിന് വ്യാപിച്ചു കിടക്കുന്ന പാറമടയിൽ നിറയെ വെള്ളമാണ്. കൊച്ചി മധുര ദേശീയ പാതയ്ക്കു സമീപം വീടുകളൊന്നും തന്നെയില്ല. റോഡരികിലുള്ള കച്ചവട സ്ഥാപനങ്ങൾ മാത്രമാണുള്ളത്. ഇതാണ് അപകടം ഉണ്ടായിട്ടും ആരും അറിയാതിരുന്നത്. ദേശീയ പാതയിൽ നിന്ന് മാറിയാണ് അപകടം നടന്ന പാറമട. 150 അടിയിലേറെ ജലനിരപ്പുള്ള കയമാണിതെന്ന് സമീപവാസികൾ പറയുന്നു. 300 അടിയിലേറെ താഴ്ചയുണ്ട് പാറമടയ്ക്ക്.

വെള്ളം നിറഞ്ഞുകിടക്കുന്ന പാറമടയ്ക്ക് കമ്പിവല കെട്ടി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇത് തകർത്താണ് കാർ പാറമടയിലേക്ക് മറിഞ്ഞത്. അപകട സ്ഥലത്ത് വൻജനക്കൂട്ടം തന്നെ തടിച്ചുകൂടി. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഫയർഫോഴ്‌സിന്റെ റിക്കവറി വാഹനം അപകടസ്ഥലത്തെത്തി വെള്ളത്തിലുള്ള കാർ ഉയർത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

ഇന്നലെ രാത്രി 10.30ന് കാറിലുണ്ടായിരുന്നവർ തൊടുപുഴയിലെ വീട്ടിലേയ്ക്ക് വിളിച്ചതായി വിവരമുണ്ട്. അതിനു ശേഷമാകും അപകടം നടന്നിട്ടുള്ളത്. നിരവധി വാഹനങ്ങൽ ഇതിനുമുമ്പും അപകടത്തിൽ പെട്ടിരുന്നതിനാലാണ് കമ്പിവേലിയിൽ സംരക്ഷണ ഭിത്തി തീർത്തത്. സമീപത്തുള്ള കടകൾ രാത്രി 8 മണിയോടെ അടയ്ക്കും. ഇതാണ് അറിയാൻ വൈകിയത്. രാവിലെ എത്തിയ നാട്ടുകാരാണ് അപകട വിവരം അറിയുന്നത്.