ടോക്കിയോ: ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേൽക്കാനൊരുങ്ങി ലിബറൽ ഡമോക്രാറ്റിക് പാർട്ടി (എൽഡിപി) നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ ഫുമിയോ കിഷിദ. 64 കാരനായ
കിഷിദ തിങ്കളാഴ്ച സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ട്.

ആദ്യ റൗണ്ടിൽ വനിതാ സ്ഥാനാർത്ഥികളായ സാനേ തകൈച്ചി, സെയ്‌കോ നോഡ എന്നിവരെ മറികടന്ന കിഷിദ, വാക്‌സിനേഷൻ മന്ത്രി ടാരോ കോനോയെ പരാജയപ്പെടുത്തിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കിഷിദയ്ക്ക് 257 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ അധികാരമേറ്റ് ഒരു വർഷത്തിനു ശേഷം സ്ഥാനമൊഴിയുന്ന യോഷിഹിതെ സുഗയ്ക്കു പകരമായാണ് കിഷിദ ചുമതലയേൽക്കുന്നത്

മുൻ വിദേശകാര്യ മന്ത്രി കൂടിയായ ഫുമിയോ കിഷിദ താരതമ്യേന കൂടുതൽ ജനപ്രിയനായിരുന്ന എതിർ സ്ഥാനാർത്ഥി ടരോ കൊനോയെ പിന്തള്ളിയാണ് അധികാരത്തിലെത്തുന്നത്. ഈ വരുന്ന തിങ്കളാഴ്ച പാർലമെന്റിൽ വെച്ച് അദ്ദേഹം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടും.

കൊവിഡിനെ നേരിട്ട രീതിയെത്തുടർന്നുണ്ടായ വിമർശനങ്ങളും ജനപ്രീതിയിൽ വന്ന ഇടിവുമാണ് ഒരു വർഷത്തെ ഭരണത്തിന് ശേഷം സ്ഥാനമൊഴിയാൻ യൊഷിഹിദെ സുഗയെ പ്രേരിപ്പിച്ചത്.

പ്രധാനമന്ത്രി യൊഷിഹിദെ സുഗ സ്ഥാനമൊഴിയുന്നതിനെത്തുടർന്നാണ് കിഷിദ പാർട്ടി സാരഥി സ്ഥാനവും ഭരണവും ഏറ്റെടുക്കുന്നത്. പാർലമെന്റിൽ പാർട്ടിക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ് കിഷിദ പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ചത്. കിഷിദയ്ക്ക് 257 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണയും കിഷിദ പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടിരുന്നു. എന്നാൽ യൊഷിഹിദെ സുഗയാണ് അന്ന് അധികാരത്തിലെത്തിയത്.

വരുന്ന നവംബറിൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ എൽ.ഡി.പിയെ വിജയിപ്പിക്കുക എന്നതായിരിക്കും പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം കിഷിദയ്ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി. പൊതുജനങ്ങളുടെ എതിർപ്പിനെ അവഗണിച്ച് ടോകിയോ ഒളിംപിക്സ് നടത്താൻ തീരുമാനമെടുത്തത് പാർട്ടിയുടെ ജനസ്വീകാര്യതയിൽ വലിയ ഇടിവ് വരുത്തിയിരുന്നു.

കൊവിഡിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഉയർത്തിക്കൊണ്ടു വരിക, ഉത്തര കൊറിയ ജപ്പാന് മേൽ ഉയർത്തുന്ന വെല്ലുവിളികളെ നേരിടുക എന്നതും പുതിയ പ്രധാനമന്ത്രിയുടെ ഭരണവൈഭവത്തെ പരീക്ഷിക്കുന്ന കാര്യങ്ങളായിരിക്കും.

''ആളുകൾ പറയുന്നത് ചെവിക്കൊള്ളുക എന്നതിലാണ് എന്റെ കഴിവ്. ജപ്പാന്റെ നല്ല ഭാവിക്ക് വേണ്ടി എല്ലാ പരിശ്രമങ്ങളും നടത്തേണ്ടത് എന്റെ ഉത്തരവാദിത്തമാണ്ട്,'' പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ച ശേഷം കിഷിദ പ്രതികരിച്ചു.