കൊല്ലം: ഗണേശ്‌കുമാർ എംഎ‍ൽഎയുടെ ഓഫീസിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയയാളെ കീഴ്പ്പെടുത്തിയത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ. അഞ്ചു മണിക്കൂറോളം കേരളാ കോൺഗ്രസ്സ് പ്രവർത്തകരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് കീഴ്പ്പെടുത്തിയത്. കയ്യും കാലും കെട്ടിയ ശേഷം പൊലീസ് നിരീക്ഷമത്തിൽ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

കമുകംഞ്ചേരി സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ മദ്യപിച്ചെത്തിയ ശേഷമാണ് പത്തനാപുരം മഞ്ചള്ളൂരിലെ എംഎ‍ൽഎ ഓഫീസിൽ അതിക്രമിച്ച് കയറിയത്. പുലർച്ചെ 3.30 മണിയോടെ മതിൽകെട്ട് ചാടിക്കടന്നെത്തിയ ഇയാൾ എംഎ‍ൽഎ ഓഫീസിലെ കതകിൽ തട്ടിവിളിച്ചു. ഓപീസിൽ ഉണ്ടായിരുന്ന റിയാദ് കതക് തുറന്ന് പുറത്തേക്കിറങ്ങിയപ്പോൾ ഇയാൾ എംഎ‍ൽഎ എവിടെയാടാ എന്ന് ചോദിച്ച് അക്രമിക്കാൻ ശ്രമിച്ചു.

കയ്യിലുണ്ടായിരുന്ന പ്ലയറുപയോഗിച്ച് ആഞ്ഞു വീശിയെങ്കിലും റിയാദ് ഒഴിഞ്ഞുമാറി വേഗം ഓഫീസിനുള്ളിൽ കയറി വാതിലടച്ചു. പിന്നീട് പൊലീസിൽ വിരമറിയിക്കുകയായിരുന്നു. പൊലീസ് മിനിട്ടുകൾക്കകം എത്തിയെങ്കിലും ഗേറ്റ് പൂട്ടിയിരിക്കുന്നതിനാൽ അകത്ത് കയറാൻ കഴിഞ്ഞില്ല. കൂടാതെ കോരിച്ചൊരിയുന്ന മഴയുമായിരുന്നു. പുറത്ത് നിന്നുകൊണ്ട് പൊലീസ് ഇയാളോട് വെളിയിലേക്ക് ഇറങ്ങാൻ പറഞ്ഞതോടെ മതിൽ വഴി ഓഫീസ് കെട്ടിടത്തിന്റെ മുകൾ ഭാഗത്തേക്ക് കയറി.

കെട്ടിടത്തിന്റെ മുകളിൽ കയറി നിന്ന് ഗണേശ് കുമാർ എംഎ‍ൽഎയ്ക്കെതിരെ രോഷപ്രകടനം നടത്തുകയും അസഭ്യം പറയുകയും ചെയ്തു. എംഎ‍ൽഎയെ കയ്യിൽകിട്ടിയാൽ കൈകാര്യം ചെയ്യുമെന്നും ഭീഷണി മുഴക്കി. സംഭവമറിഞ്ഞ് കേരളാ കോൺഗ്രസ്സ് പ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തി. പല ശ്രമങ്ങൾ നട്ടിയിട്ടും ഇയാൾ താഴേക്കിറങ്ങാൻ കൂട്ടാക്കിയില്ല. കെട്ടിടത്തിന് മുകളിലേക്ക് ആരെങ്കിലും വന്നാൽ താഴേക്ക് ചാടും എന്ന് ഭീഷണി മുഴക്കുകയും ചെയ്തതോടെ ഒന്നും ചെയ്ാൻ പറ്റാത്ത അവസ്ഥയിലായി.

ഇതോടെ പൊലീസ് ഫയർ ഫോഴ്സിനെ വിളിച്ചു വരുത്തി. ഇയാൾ ചാടുകയാണെങ്കിൽ വല നിവർത്തി പിടിക്കാമെന്ന് തീരുമാനിച്ചു. ഇതിനിടയിൽ മുകളിൽ കയറി കീഴ്പ്പെടുത്താൻ ശ്രമിച്ച പാർട്ടി പ്രവർത്തകനും വ്യാപാരിയുമായ ബിജുവിനെ അക്രമി കയ്യിൽ കരുതിയിരുന്ന പ്ലയറുപയോഗിച്ച് തലയടിച്ചു പൊട്ടിച്ചു. ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 9 തുന്നിക്കെട്ടിടുകയും ചെയ്തു.

അക്രമിയുടെ കയ്യിൽ ആയുധമുണ്ടായതിനാൽ എല്ലാവരും കരുതലോടെ നിന്നു. 8.30 മണിയോടെ കൂടുതൽ പാർട്ടീ പ്രവർത്തകരും ഫയർഫോഴ്സ് പൊലീസ് ഉദ്യോഗസ്ഥരും ഇയാളുടെ മേൽ ചാടിവീണ് കീഴ്പ്പെടുത്തുകയായിരുന്നു. കുതറി രക്ഷപെടാൻ ശ്രമിച്ച ഉണ്ണികൃഷ്ണനെ കയറുപയോഗിച്ച് കെട്ടിവരിഞ്ഞതിന് ശേഷം മുകളിൽ നിന്നും താഴേക്ക് കൊണ്ടു വന്നു. പലപ്പോഴും എംഎ‍ൽഎയ്ക്കെതിരെ പുലഭ്യം പറയുന്നുണ്ടായിരുന്നു.

ഉണ്ണികൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടു പോകും. സ്ഥിര മദ്യപാനിയായ ഇയാൾ മുൻപും പലവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഏതെങ്കിലും പാർട്ടീ ബന്ധമുണ്ടോയെന്ന് ഇതുവരെ വിവരം ലഭ്യമായിട്ടില്ല. സംഭവത്തിൽ പത്തനാപുരം പൊലീസ് അന്വേഷണം തുടങ്ങി.