തിരുവനന്തപുരം: ലോ ഫ്‌ലോർ ബസ് ബൈക്കിലിടിച്ച് ഗണേശ് കുമാർ എംഎ‍ൽഎയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം മരിച്ചു. കണ്ണൂർ തളിപ്പറമ്പ് പരപ്പപാലച്ചുവട്ടിൽ വർഗീസ് ഏലിയാമ്മ ദമ്പതികളുടെ മകൻ റിജോ വർഗീസ് (30) ആണ് മരിച്ചത്. ഗണേശിന്റെ വിശ്വസ്തരിൽ ഒരാളായിരുന്നു റിജോ.

ഇന്നലെ ഉച്ചയ്ക്ക് പൂജപ്പുരയിൽ റിജോ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ലോ ഫ്‌ലോർ ബസ് ഇടിക്കുകയായിരുന്നു. തിരുമല ഭാഗത്ത് നിന്ന് പൂജപ്പുര ഭാഗത്തേക്ക് പോയ ബസാണ് റിജോ വർഗീസിന്റെ ബൈക്കിൽ ഇടിച്ചത്. തിരുമല പൊലീസ് സ്റ്റേഷനു മുന്നിലെ ബസ് സ്റ്റോപ്പിൽ നിന്ന് എടുത്ത ബസിന്റെ മുൻഭാഗം ഓവർടേക്ക് ചെയ്തുവരികയായിരുന്ന റിജോ വർഗീസിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിൽ വന്ന ഒരു ഓട്ടോയിലും ഇടിച്ച് മറിയുകയായിരുന്നുവെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു. റിജോ വർഗീസിന്റെ തല ബസിന്റെ സൈഡിലും റോഡിലും ശക്തമായി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ പൊലീസ് കൺട്രോൾ റൂം വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞ് ഗണേശ് കുമാർ എംഎ‍ൽഎ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിരുന്നു. ഏറെ വർഷമായി ഗണേശിന്റെ സഹായിയായി റിജോ കൂടെയുണ്ട്. മന്ത്രിയായപ്പോൾ മുതൽ പഴ്‌സനൽ സ്റ്റാഫ് അംഗമായിരുന്നു.

രണ്ട് മാസം മുമ്പ് റിജോയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വട്ടിയൂർക്കാവിലെ ഫ്‌ലാറ്റിലായിരുന്ന റിജോ, കരമനയിലെ സ്വകാര്യ ചാനലിന്റെ ഓഫിസിൽ നിന്നു ഗണേശ് വിളിച്ചതിനെ തുടർന്ന് അങ്ങോട്ടു പോകും വഴിയായിരുന്നു അപകടം. മൃതദേഹം കണ്ണൂരിലേക്കു കൊണ്ടുപോയി. സംസ്‌കാരം ഇന്നു മൂന്നിന് പരപ്പ സെന്റ് ജോസഫ്‌സ് പള്ളിയിൽ നടക്കും.

മൃതദേഹവുമായി കണ്ണൂരിലേക്ക് ഗണേശ്കുമാറും പോയിട്ടുണ്ട്. സിറ്റി ട്രാഫിക് പൊലീസ് കേസ് എടുത്തു.