കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജിൽ മാനെജ്‌മെന്റിന്റെ ക്രൂരതകളെ തുടർന്ന് മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ കുടുംബം നീതിക്കുവേണ്ടി സമരത്തിന് ഒരുങ്ങുന്നു. മകന്റെ കൊലപാതകത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന്റെ വീടിന് മുന്നിൽ ജിഷ്ണുവിന്റെ മാതാവും പിതാവും ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുന്നത്. കേസിൽ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ കഴിഞ്ഞദിവസം അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ച് ജിഷ്ണുവിന്റെ മാതാവ് മഹിജ തുറന്ന കത്തെഴുതിയത് വലിയ ചർച്ചയായിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൽ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി 13നാണ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിഷ്ണു പ്രണോയിയുടെ മരണത്തിലെ കുറ്റക്കാരെ ഉടനെ പിടികൂടണമെന്ന് വ്യക്തമാക്കി മാർച്ചും ധർണയും നടത്തും. തുടർന്ന് നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന്റെ വീടിന് മുന്നിൽ ജിഷ്ണുവിന്റെ മാതാവ് സമരം ആരംഭിക്കും. അതേസമയം, ആക്ഷൻ കൗൺസിലിന്റെ സമരത്തിന് സിപിഐഎമ്മും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നതും ചർച്ചയായി.

പിണറായിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് മഹിജ കഴിഞ്ഞദിവസം പ്രതികരിച്ചത്. 'സഖാവ് കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ച വേദിയിലേക്ക് ബോംബേറ് ഉണ്ടായപ്പോൾ നിമിഷങ്ങൾ വൈകാതെ അങ്ങയുടെ പ്രതിഷേധം ഫെയ്‌സ് ബുക്ക് പേജിൽ കുറിച്ചതായി എന്റെ മകന്റെ സുഹൃത്തുക്കൾ പറഞ്ഞ് കേട്ടു. ഇന്ന് എന്റെ മകനെ ഇല്ലാതാക്കിയിട്ട് 23 ദിവസമായി. ഒന്ന് എന്നെ ഫോണിൽ വിളിക്കുകയോ അങ്ങയുടെ ഫെയ്‌സ് ബുക്ക് പേജിൽ പോലും ഒരു അനുശോജന കുറിപ്പ് രേഖപ്പെടുത്തിയില്ല എന്ന് അറിയുന്നതിൽ എനിക്ക് സങ്കടമുണ്ട്. അങ്ങ് ജിഷ്ണു പ്രണോയിയുടെ ഫെയ്‌സ് ബുക്ക് പേജ് ഒന്ന് കാണണം. അവന്റെ ഇഷ്ടപ്പെട്ട നേതാവ് ചെഗുവേരക്കൊപ്പം പിണറായി വിജയനായിരുന്നു.

അവസാനമായി അവൻ പോസ്റ്റ് ചെയ്ത ഫോട്ടോ ഇടതുമുന്നണിയുടെ മനുഷ്യചങ്ങലയിൽ കണ്ണിചേർന്ന് അനിയത്തിയുടെ കൈയിൽ ചെങ്കൊടി പിടിപ്പിച്ച ഫോട്ടോ ആയിരുന്നു. കേരള സാങ്കേതിക സർവകലാശാല പരീക്ഷ മറ്റി വച്ചതിനെതിരെയുള്ള അനീതിക്കെതിരെ എസ് എഫ് ഐ നേതൃത്വത്തിൽ നടന്ന സമരത്തെ പിന്തുണച്ച് സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥികളെ സംഘടിപ്പിച്ച് പ്രതിഷേധിച്ചതിലുള്ള വിദ്വേഷമാണ് ജിഷ്ണുവിനെ വകവരുത്താൻ മാനേജ്‌മെന്റ് നടത്തിയ ഗൂഢാലോചനയാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞാനും കുടുംബത്തിലെ എല്ലാവരും അങ്ങ് മുഖ്യമന്തിയായി കാണുന്നതിന് ഏറെ കൊതിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ അവൻ ഞങ്ങളേയും അയൽവാസികളേയും വിഷുക്കണി ഒരുക്കി കാണിച്ചത് അങ്ങയുടേയും ,ഇ കെ വിജയൻ എം എൽ എയുടെയും ഫോട്ടോ ആയിരുന്നു.' - അവർ കത്തിൽ കുറിച്ചു.

ഇതിന് പിന്നാലെ ജിഷ്ണു പ്രണോയിയുടെ മാതാവിന്റെ കത്തുകണ്ടെന്നും ഔദ്യോഗിക തിരക്കുകൾ കാരണം ആ വീട് സന്ദർശിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും പിണറായി ഇന്നലെ പറഞ്ഞിരുന്നു. ആരും ആവശ്യപ്പെടാതെ തന്നെ ആ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം നൽകിയിരുന്നു. മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്‌തെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.