ന്യൂയോർക്ക്: ആഗോള സമ്പദ്‌വ്യവസ്ഥ കോവിഡ് ആഘാതത്തിൽ നിന്നും മുക്തമാവാൻ അഞ്ച് വർഷമെടുക്കുമെന്ന് ലോകബാങ്ക്. മുഖ്യസാമ്പത്തിക ശാസ്ത്രജ്ഞ കാർമെൻ റെയിൻഹാർട്ടാണ് ഇക്കാര്യം അറിയിച്ചത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ സമ്പദ്‌വ്യവസ്ഥകളിൽ ചെറിയ ഉണർവുണ്ടാകാം. എന്നാൽ, സമ്പദ്‌വ്യവസ്ഥ പഴയനിലയിലേക്ക് എത്താൻ അഞ്ച് വർഷമെങ്കിലും എടുക്കുമെന്നും അവർ പറഞ്ഞു.

കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം കുറേ കാലം നില നിൽക്കും. രാജ്യങ്ങളിൽ അസമത്വം വർധിക്കും. പാവപ്പെട്ട ജനങ്ങളെയാണ് കോവിഡ് ഏറ്റവും പ്രതികൂലമായി ബാധിക്കുക. 20 വർഷത്തിനിടെ പ്രതിസന്ധിമൂലം ദാരിദ്ര്യം വർധിക്കുമെന്നും അവർ വ്യക്തമാക്കി.
കോവിഡ് മൂലം വികസ്വര രാജ്യങ്ങളുടെ പ്രതിശീർഷ വരുമാനം കുറയുമെന്ന് ലോകബാങ്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ജി.ഡി.പിയിൽ ഇടിവുണ്ടാകുമെന്നും ലോകബാങ്ക് വ്യക്തമാക്കിയിരുന്നു.