തിരുവനന്തപുരം: ബോക്‌സോഫീസിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗോദ എന്ന ചിത്രം. ബേസിൽ ജോസഫ് സംവിധായകനായ ചിത്രം മികച്ച പ്രതികരണം നേടുമ്പോൾ തന്നെയാണ് തീയറ്റർ പ്രിന്റ് ഫേസ്‌ബുക്ക് വഴി പ്രചരിക്കുകയും ചെയ്തു. ഫേസ്‌ബുക്കിൽ ലൈവായാണ് തീയറ്റർ പ്രിന്റ് പ്രചരിച്ചത്. ഇതോടെ സംഭവത്തിൽ എതിർപ്പുമായി ഗോദയുടെ നിർമ്മാതാവ് സിവി സാരഥി രംഗത്തെത്തി. മറ്റുചില നടന്മാരുടെ ആരാധകരാണെന്ന് അവകാശപ്പെട്ടു കൊണ്ടാണ് ഇത്തരക്കാർ ടൊവിനോ ചിത്രത്തെ നിരുത്സാഹപ്പെടുത്തി രംഗത്തെത്തിയത്. ചലച്ചിത്ര വ്യവസായത്തെത്തന്നെ തകർക്കുന്ന നടപടി സ്വീകരിക്കുന്നവർക്ക് എങ്ങനെ ഒരു നടന്റെ ആരാധകരെന്ന് അവകാശപ്പെടാൻ സാധിക്കുമെന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് സാരഥി രംഗത്തെത്തിയത്. ഫേസ്‌ബുക്കിലൂടെയആണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഞങ്ങളുടെ കഠിനാധ്വാനത്തെ മാനിക്കുന്നുവെങ്കിൽ ഇങ്ങനെ അപമാനിക്കരുത് എ്ന്നാണ് അദ്ദേഹം പറയുന്നത്.

സാരഥിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

കുഞ്ഞിരാമായണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്തേ ബേസിൽ ജോസഫ് തന്റെ അടുത്ത ചിത്രം സ്ത്രീ കേന്ദ്രീകൃതമാവണമെന്ന് തീരുമാനിച്ചിരുന്നു. 'എന്ന് നിന്റെ മൊയ്തീൻ' റിലീസായി ഒരു മാസം കഴിഞ്ഞപ്പോൾത്തന്നെ 'ആഞ്ജനേയ ദാസാ'യി ടൊവീനോയെ തീരുമാനിച്ചിരുന്നു. തുടർന്ന് ടൊവീനോ കഥാപാത്രത്തിന് വേണ്ട പരിശീലനവും ആരംഭിച്ചു. ആഞ്ജനേയ ദാസിന്റെയും ക്യാപ്റ്റന്റെയും (രൺജി പണിക്കർ) അതിഥി സിങിന്റെയും (വമിഖ ഗബ്ബി) കഥയായിരുന്നു ഗോദ. അതിഥി ഏറെ കൈയടികൾ നേടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ടൊവീനോ കഥാപാത്രമാവാൻ തയ്യാറായത്.

ടൊവീനോയുടെ അർപ്പണവും ആവേശവും പ്രതിബന്ധതയുമില്ലെങ്കിൽ ഗോദ സംഭവിക്കുമായിരുന്നില്ല. ഗോദ പൂർത്തിയാക്കാൻ സമയമെടുക്കുമെന്ന് മനസിലാക്കിയാണ് ഇടയ്ക്ക് 'ഗപ്പി' ചെയ്തത്. മറ്റൊരു പ്രമുഖ നടൻ ഒഴിവാക്കിയ വേഷമാണ് 'തേജസ് വർക്കി'യുടേത്. പക്ഷേ ചിത്രം കണ്ടപ്പോൾ ടൊവീനോയ്ക്കല്ലാതെ അത്രയും ഭംഗിയായി ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ മറ്റൊരാൾക്കാവില്ലെന്ന് ബോധ്യമായി. 'ദംഗലി'നും മുൻപേ തീയേറ്ററുകളിലെത്തേണ്ട ചിത്രമായിരുന്നു 'ഗോദ'. പല കാരണങ്ങൾകൊണ്ടാണ് അത് സാധ്യമാവാതിരുന്നത്.

മലയാളത്തിൽ ഇറങ്ങുന്ന എല്ലാ സിനിമകളും വിജയിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ മറ്റൊരു സിനിമയെ പ്രൊമോട്ട് ചെയ്യാൻവേണ്ടി ഞങ്ങളുടെ കഠിനാധ്വാനത്തെ അപമാനിക്കരുത്. ചില സാമൂഹികവിരുദ്ധർ ടൊറന്റ് സൈറ്റുകളിൽ 'ഗോദ'യുടെ വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. മറ്റുചിലർ അത് ഫേസ്‌ബുക്ക് വഴി പ്രചരിപ്പിക്കുന്നതായും കണ്ടു. മറ്റ് നടന്മാരുടെ ആരാധകരാണെന്നാണ് അവരിൽ ചിലർ അവകാശപ്പെടുന്ന്. പക്ഷേ ചലച്ചിത്രവ്യവസായത്തെത്തന്നെ തകർക്കുന്ന നടപടിയെടുക്കുന്നവർക്ക് എങ്ങനെയാണ് ഒരു നടന്റെ ആരാധകരാവാൻ സാധിക്കുക? കേരളത്തിലെ 110 തീയേറ്ററുകളിൽ മാത്രമാണ് ഗോദ റിലീസ് ചെയ്തിരിക്കുന്നത്. അതിലേതോ തീയേറ്ററിൽ നിന്നാണ് ഇപ്പോൾ പ്രചരിക്കുന്ന ആ ക്യാമറാപ്രിന്റ് പുറത്തുവന്നിരിക്കുന്നത്. നിങ്ങൾ സിനിമയെ സ്നേഹിക്കുന്ന ഒരാളാണെങ്കിൽ ഞങ്ങളുടെ അധ്വാനത്തെ മാനിക്കുക. ഗോദ തീയേറ്ററിൽ മാത്രം കാണുക. ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ വലുപ്പംകൊണ്ട് ചെറിയ വ്യവസായമായ മലയാളം ഒന്നാമത് നിൽക്കുന്നത് നമ്മുടെ സിനിമകളുടെ ഗുണനിലവാരം കൊണ്ടാണ്. പക്ഷേ സിനിമകളിറങ്ങി രണ്ടാംദിവസം ഇത്തരത്തിൽ വ്യാജൻ ഇറങ്ങിയാൽ നമ്മളെങ്ങനെ പിടിച്ചുനിൽക്കും? തീയേറ്ററിൽ അഞ്ച് കോടി ഷെയർ ലഭിക്കുന്ന ചിത്രം പോലും 'ഹിറ്റ്' എന്ന് പരിഗണിക്കപ്പെടുന്ന ഇന്റസ്ട്രിയാണ് നമ്മുടേത്.

രണ്ടോ മൂന്നോ ചിത്രങ്ങൾ മാത്രമാണ് ഇവിടെ വർഷത്തിൽ ശരാശരി ഒൻപത് കോടി മറികടക്കുന്നത്. പല കാരണങ്ങളാലും ക്ഷീണിതമായ മലയാളസിനിമയെ പുതിയ ചിത്രങ്ങളുടെ വ്യാജപതിപ്പ് ഇറക്കുന്ന ഈ സാമൂഹികവിരുദ്ധർ തകർക്കുകയാണ്. ഗോദയ്ക്കൊപ്പം അടുത്തകാലത്ത് തീയേറ്ററുകളിലെത്തിയ സഖാവ്, ലക്ഷ്യം, സിഐഎ തുടങ്ങിയ ചിത്രങ്ങളും ഇന്റർനെറ്റിലുണ്ട്. വ്യാജൻ പ്രചരിച്ചിട്ടും ബാഹുബലി 2ന് 25 കോടി തീയേറ്റർ ഷെയർ കൊടുത്ത സംസ്ഥാനമാണ് നമ്മുടേത്. അതുകൊണ്ട് തീയേറ്ററിലേക്കുപോകാൻ മടിയുള്ളവരല്ല നമ്മൾ. അത്തരം ചിത്രങ്ങളോട് ബജറ്റിനോട് മത്സരിക്കാൻ നമുക്കാവില്ല. ഗുണനിലവാരത്തിലേ നമുക്ക് മത്സരിക്കാനാവൂ. ബാഹുബലി തീയേറ്ററിൽ കാണാമെങ്കിൽ എന്തുകൊണ്ട് ഗോദയോ സിഐഎയോ ലക്ഷ്യമോ അങ്ങനെ ആയിക്കൂടാ? അങ്ങനെ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം പത്ത് വർഷത്തിന് ശേഷം 'ഇവിടെ മലയാള സിനിമകൾ ഉണ്ടായിരുന്നു'വെന്ന് നമ്മുടെ ചെറുമക്കൾ പറഞ്ഞേക്കാം.