കോഴിക്കോട്: കരിപ്പൂർ വിമാനത്താവാളത്തിൽ കാറ്ററിങ് ട്രോളിയിലൂടെ സ്വർണം കടത്തിയെന്ന കേസിൽ കാസർകോട് സ്വദേശിയടക്കം രണ്ട് പേർകൂടി അറസ്റ്റിൽ. കാസർകോട്ടെ അഹ്മദ് ശബീർ (33), കണ്ണൂരിലെ വി ജുനൈവ് (22) എന്നിവരാണ് പിടിയിലായത്.

നേരത്തെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ക്യാബിൻ ക്രൂ അംഗം മലപ്പുറത്തെ അൻസാർ, ഭക്ഷണ വിതരണ ഏജൻസിയിലെ ട്രക് ഡ്രൈവർ കാസർകോട്ടെ ജംശീർ, കണ്ണൂരിലെ നൗഫൽ എന്നിവരെയാണ് ഡി ആർ ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) പിടികൂടിയത്. അൻസാർ, ജംശീർ എന്നിവരിൽ നിന്ന് 62 ലക്ഷം രൂപ വിലമതിക്കുന്ന 1283 ഗ്രാം സ്വർണം പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

ഷാർജയിൽ നിന്നെത്തിയ വിമാനത്തിലെ കാറ്ററിങ് ട്രോളിയിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചതെന്നും നൗഫൽ സ്വർണം കൈപ്പറ്റാനെത്തിയതാണെന്നുമാണ് അധികൃതർ പറയുന്നത്. ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പിന്നിൽ കണ്ണൂർ, കാസർകോട് കേന്ദ്രീകരിച്ചുള്ള വൻ സ്വർണക്കടത്തു സംഘമെന്നാണ് വിവരം. മറ്റു ചിലർ സംഭവവുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ പേർ പിടിയിലാവുമെന്നാണ് സൂചന.