- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവരം ചോർത്തി നൽകിയത് റെന്റ് എ കാർ ഉടമ; ഗോണിക്കുപ്പയിൽ ജൂവലറി ഉടമയെ തടഞ്ഞ് പണം തട്ടിയ കേസിൽ പാനൂരിലെ ഹോട്ടൽ ഉടമ റിമാൻഡിൽ
പാനൂർ: ബിസിനസ് ആവശ്യാർത്ഥം .ബംഗളരുവിൽ നിന്നും പാനൂരിലേക്ക് വരികയായിരുന്ന മലയാളി കാർ യാത്രികരിൽ നിന്നും വ്യാജ വാഹാനാപകടം സൃഷ്ടിച്ച് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ ഒരു പാനൂർ സ്വദേശി കൂടി റിമാൻഡിൽ. പ്രതികൾക്ക് ജൂവലറി ഉടമയുടെയും സംഘത്തിന്റെയും യാത്രാവിവരം ചോർത്തി നൽകിയ പാനൂർ ടൗണിലെ ഷാലിമാർ ഹോട്ടൽ ഉടമ ചമ്പാട് അരയാക്കൂൽ സ്വദേശി പ്രിയങ്ക് എന്ന കുട്ടനെ (34) യാണ് ഗോണിക്കുപ്പ പൊലീസ് അറസ്റ്റ് ചെയ്തത്.
എഎസ്ഐ സുബ്രമണ്യ വീക്ഷയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പാനൂരിലും തലശേരിയിലും എത്തി അന്വേഷണം നടത്തി പ്രിയങ്കിനെ കസ്റ്റഡിയിൽ എടുത്തത്. പ്രിയങ്കിൽ നിന്നായിരുന്നു കവർച്ചക്കിരയായ പാനൂർ ഭാസ്‌കര ജൂവലറി ഉടമ ഷബിനും സംഘവും സഞ്ചരിച്ച കാർ വാടകക്കെടുത്തത് . ഹോട്ടൽ വ്യാപാരത്തിനൊപ്പം റെന്റ് എകാർ ബിസിനസും നടത്തിവരുന്ന ആളാണ് പ്രിയങ്ക് . ഷബിൻ കാർ വാടകക്ക് എടുത്ത് ബംഗളരുവിലേക്ക് പോയ വിവരം പ്രിയങ്ക് അക്രമി സംഘത്തിന് ചോർത്തിനൽകിയെന്നാണ് കർണാടക പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ഇതേ തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിൽ നിന്നും കാര്യം വ്യക്തമാവുകയായിരുന്നു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജൂൺ 15 ന് പുലർച്ചെ യോടെയായായിരുന്നു സംഭവം. പാനൂർ സ്വദേശി ഷബിൻ, സഹോദരൻ ജിതിൻ, ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഇർഷാദ്, മുർഷിദ് എന്നിവർ സഞ്ചരിച്ച കാർ ഗോണിക്കുപ്പക്ക് സമീപം വ്യാജ വാഹനാപകടമുണ്ടാക്കി തടഞ്ഞുനിർത്തി രണ്ടു കാറുകളിലെത്തിയ സംഘം പണം മോഷ്ടിക്കുകയായിരുന്നു.
തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂൽ സ്വദേശികളായ ശ്രീചന്ദ് (27), എസ്. ഷെറിൻലാൽ (30), ജി. അർജുൻ (32), തിരുവങ്ങാട് സ്വദേശി ഇ.സി. ലനേഷ് (40), ചമ്പാട് സ്വദേശി കെ.കെ. അക്ഷയ് (27), മാനന്തവാടി തായലങ്ങാടി സ്വദേശികളായ എം.ജംഷീർ (29), സി.ജെ. ജിജോ (31) പന്യന്നൂർ സ്വദേശി സി.കെ. ആകാശ് (27) എന്നിവരായിരുന്നു പ്രതികൾ. മണിക്കൂറുകൾക്കുള്ളിൽ വീരാജ്‌പേട്ട പൊലീസ് ഇവരെ വലയിലാക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇവരെ പൊലീസ് മടിക്കേരിയിൽ വെച്ച് തിരിച്ചറിയൽ പരേഡിന് വിധേയമാക്കി. കവർച്ചക്കിരയായ ഷബിനും സഹയാത്രികരും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. തിരിച്ചറിയിൽ പരേഡ് പൂർത്തിയായതിനെ തുടർന്ന് പ്രതികളുടെ ചിത്രം കർണാടക പൊലീസ് പുറത്ത് വിട്ടു. പ്രതികൾ കർണാടക ചുരം പാതയിലെ സ്ഥിരം കവർച്ചാ സംഘത്തിൽ പെട്ടവരാണെന്ന് വീരാജ് പേട്ട ഡിവൈഎസ്‌പി നിരഞ്ചൻ രാജരസ് പറഞ്ഞിരുന്നു.ഈ കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് പൊലിസ് നൽകുന്ന സൂചന.




