തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും മുൻസർക്കാർ തുടങ്ങിയ പദ്ധതികൾ തുടരുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒമ്പതുമണിയോടെ ഗവർണർ നിയമസഭയിലെത്തി. സ്പീക്കർ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ക്ഷേമ വികസന പദ്ധതികൾ നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. മരണനിരക്ക് നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞു. ജനാധിപത്യം മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കും. സ്ത്രീസമത്വത്തിന് പ്രാധാന്യം നൽകും. പിണറായി സർക്കാരിന് വീണ്ടും ലഭിച്ചത് അസാധാരണ ജനവിധിയെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ അവകാശപ്പെട്ടു.

ജനാധിപത്യത്തിലും മതേതരത്തിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കും. വികസനത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന സർക്കാർ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും. അസമത്വം ഇല്ലാതാക്കുമെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു. കോവിഡ് ഇപ്പോഴും വലിയ ഭീഷണി ഉയർത്തുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. കോവിഡ് വെല്ലുവിളിക്കിടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണം.

ഒന്നാം കോവിഡ് തരംഗം നേരിടാൻ പ്രഖ്യാപിച്ച പാക്കേജ് വിവിധ വിഭാഗങ്ങൾക്ക് കൈത്താങ്ങായി. എല്ലാവർക്കും സൗജന്യ വാക്‌സിൻ എന്നതാണ് സർക്കാർ നയം. 1000 കോടി രൂപ അധികമായി ചെലവാകും. വാക്‌സിൻ കൂടുതൽ ശേഖരിക്കാൻ ആഗോള ടെണ്ടർ വിളിക്കാൻ നടപടി തുടങ്ങി. വാക്‌സിൻ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണ്. സർക്കാർ ആശുപത്രികളിൽ സൗജന്യ കോവിഡ് ചികിത്സ തുടരുന്നു.

കോവിഡ് ഭീഷണിക്കിടെയും മരണ നിരക്ക് പിടിച്ചു നിർത്താൻ ആയതു നേട്ടമാണ്. ജനകീയ ഹോട്ടലുകളിൽ 20 രൂപയ്ക്ക് ഊണ് നൽകുന്നത് തുടരും-ഗവർണ്ണർ അറിയിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

  • കോവിഡ് ഒന്നാം തരംഗത്തിൽ സമഗ്ര പാക്കേജ് നടപ്പാക്കി.
  • കോവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിർത്താൻ സാധിച്ചു.
  • നാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകൾ 19 ലക്ഷം കുടുംബങ്ങൾക്ക് നൽകി.
  • ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു.
  • കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നൽകി.
  • ?പെൻഷൻ ഉൾപ്പെടെയുള്ളവ കുടിശ്ശിക തീർപ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു.
  • കോവിഡ് പ്രതിരോധ വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഉൾപ്പെടെ മുന്നോട്ടുവന്നു.
  • ആശുപത്രികളിൽ ഐ.സി.യു. ബെഡ്ഡുകളും വെന്റിലേറ്ററുകളും ഓക്സിജൻ വിതരണവും വർധിപ്പിച്ചു.
  • ഒന്നാം കോവിഡ് തരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ ജില്ലാ ഭരണകൂടങ്ങളും തദ്ദേശ ഭരണകൂടങ്ങളും നിർണായക പങ്കുവഹിച്ചു
  • 6.6%സാമ്പത്തിക വളർച്ചയാണ് ഈ വർഷത്തെ സർക്കാർ ലക്ഷ്യം. എന്നാൽ കോവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു.
  • റവന്യു വരുമാനത്തിൽ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് കോവിഡ് ഭീഷണി ഉയർത്തുന്നു.
  • കെ ഫോൺ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും.
  • താഴെത്തട്ടിൽ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികൾ തുടരും.
  • സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളും സ്മാർട്ട് കൃഷി ഭവനുകളാക്കും.
  • കേരള കാർഷിക സർവകലാശാലയിൽനിന്നും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നുമുള്ള ഗവേഷണഫലങ്ങൾ പൂർണമായും ഉത്പാദന വർധനയ്ക്കായി ഉപയോഗപ്പെടുത്തും.