ന്യൂഡൽഹി : സ്ത്രീധനത്തിനെതിരെ എന്നതിനൊപ്പം, സ്ത്രീ സുരക്ഷിത കേരളം എന്ന ലക്ഷ്യത്തിനായുമുള്ള ഉപവാസത്തിന്റെ ഭാഗമാകുമ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചർച്ചയാക്കുന്നത് എന്ത്? കേരളം സ്ത്രീകൾക്ക് സുരക്ഷിത സ്ഥാനമെല്ലെന്ന് പറയാൻ ഭരണ തലവന് അർഹതയുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ പ്രസക്തമാകുന്നത്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള ഗവർണ്ണറുടെ ഉപവാസം ചൂടുപിടിച്ച ചർച്ചകളിലേക്ക് കടക്കുമ്പോൾ ബദൽ രാഷ്ട്രീയ ആശയവും ഇതിന് ചൂടു കൂട്ടുന്നു.

ഗവർണ്ണർ രാഷ്ട്രീയ നിലപാടാണോ എടുക്കുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. പക്ഷേ അത്ര ലഘുവായി എടുക്കേണ്ട കാര്യമല്ലിതെന്ന വാദവും സജീവമാണ്. സ്ത്രീധനം എന്ന വിപത്തിനെതിരെ ഗാന്ധിയൻ സമരത്തിൽ പങ്കാളിയാകുന്നതിൽ ആരും പ്രശ്‌നം കാണുന്നില്ല. എന്നാൽ കേരളം സ്ത്രീകൾക്കു സുരക്ഷിതമല്ലെന്നു ഗവർണ്ണർ വിലയിരുത്തുന്നുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ഇത് പ്രസക്തമായ ചർച്ചകളിലേക്കും കടക്കും.

ഭരണഘടനയുടെ സംരക്ഷണം അദ്ദേഹത്തിന്റെ ചുമതലയാണ്. ഉപവാസത്തിൽ പങ്കെടുക്കുന്നതിലൂടെ, സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് അദ്ദേഹം ആശങ്ക വ്യക്തമാക്കുകകൂടിയാണ്. കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് അദ്ദേഹം രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുമോ എന്നതാണ് ഇനി നിർണ്ണായകം. ഇതു ചെയ്യേണ്ട ബാധ്യത ഗവർണ്ണർക്കുണ്ടെന്ന വാദവം ശക്തമാണ്. എന്നാൽ ഇത്തരം ഇടപെടലൊന്നും ഗവർണ്ണർ ആഗ്രഹിക്കുന്നില്ല.

മറ്റാരെയും പോലെ ഗവർണർക്കും അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമുണ്ട്. എങ്ങനെ അഭിപ്രായം പ്രകടിപ്പിക്കണമെന്നത് അദ്ദേഹത്തിന്റെ വിവേചന ബുദ്ധിയിൽ പെടുന്ന കാര്യമാണ്. ഗവർണർ പദവിയുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പുകളെ സുപ്രീം കോടതി പല വിധികളിലായി വ്യാഖ്യാനിച്ചിട്ടുണ്ട്. തികച്ചും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുകയാണ് ഗവർണർ ചെയ്യേണ്ടതെന്നു ബി.പി. സിംഗാൾ കേസിലെ വിധിയിൽ സുപ്രീം കോടതി 2010 ൽ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തിയാണെങ്കിലും, രാഷ്ട്രപതിയെപ്പോലെ, ഗവർണർക്കും രാഷ്ട്രീയം പാടില്ലെന്നാണ് വിധി.

കേരളത്തിലെ ഗവർണറുടെ നടപടി അസാധാരണമെന്നാണു വിലയിരുത്തപ്പെടുന്നത്. സുരക്ഷിത ജീവിതമെന്ന മൗലികാവകാശം സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്നുവെന്ന വിലയിരുത്തലാണ് ചർച്ചയാക്കിയത്. ഇത് സർക്കാരിന് എതിരാണ്. സാഹചര്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഉപവാസ സമരത്തിൽ പങ്കുചേരുകയെന്നത് ഭരണഘടനാപരമായി ഗവർണർക്ക് നിശ്ചയിച്ചിട്ടുള്ള ഉത്തരവാദിത്തമാണോ എന്നതാണ് ഉയരുന്ന ചോദ്യം.

ഗവർണറുടെ നടപടിയിൽ സിപിഎം രാഷ്ട്രീയം കാണുന്നില്ല. സമരത്തിന് രാഷ്ട്രീയലക്ഷ്യങ്ങൾ ഇല്ലെന്ന ഗവർണറുടെ നിലപാട് പാർട്ടിയും ഇടതു മുന്നണിയും മുഖവിലയ്‌ക്കെടുക്കുന്നു. എന്നാൽ കോൺഗ്രസോ ബിജെപിയോ അതിനു തയാറല്ല. ഗവർണർക്കു തന്നെ സമരത്തിന് ഇറങ്ങേണ്ടി വന്നത് ക്രമസമാധാനത്തകർച്ചയുടെ ആഴമാണു വ്യക്തമാക്കുന്നതെന്നു കോൺഗ്രസ് ആരോപിക്കുന്നു. സംസ്ഥാന ഭരണത്തലവൻ തന്നെ സമരത്തിനിറങ്ങാനിടയായ സാഹചര്യം സർക്കാരാണു പരിശോധിക്കേണ്ടതെന്നു കേന്ദ്രമന്ത്രി വി.മുരളീധരനും ചൂണ്ടിക്കാട്ടി.

സ്ത്രീധന പീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ട വിസ്മയയുടെ വീടു സന്ദർശിച്ചശേഷം ഇക്കാര്യത്തിൽ കേരള സമൂഹം കൂടുതൽ ശക്തമായി പ്രതികരിക്കണം എന്ന അഭിപ്രായം ഗവർണർ പ്രകടിപ്പിച്ചിരുന്നു. സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കാത്തവരാണു കൂടുതലും എങ്കിലും തള്ളിപ്പറയാൻ കേരളസമൂഹം തുനിയുന്നില്ലെന്ന് അദ്ദേഹം വിലയിരുത്തി. പ്രചാരണത്തിന് ഇറങ്ങണമെന്ന ഗവർണറുടെ ആഹ്വാനം അനുസരിച്ച് ഗാന്ധി സ്മാരകനിധി പ്രവർത്തകർ അദ്ദേഹത്തെ കാണാൻ എത്തുകയും ഉപവാസം തീരുമാനിക്കുകയുമായിരുന്നു.

പൊതുപ്രവർത്തകനും വ്യക്തിയും എന്ന നിലയിൽ സ്ത്രീധനത്തോടുള്ള എതിർപ്പ് എക്കാലവും പ്രകടിപ്പിച്ചിരുന്നതായി അവരോട് ഗവർണർ പറഞ്ഞിരുന്നു. അത്തരം കല്യാണങ്ങളിൽ പങ്കെടുക്കില്ലെന്നു മുൻകൂട്ടി തന്നെ അറിയിക്കുമായിരുന്നത്രെ.