ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി നിർണായക ജി.എസ്.ടി യോഗം നാളെ ചേരും. ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അധ്യക്ഷനാകുന്ന യോഗത്തിൽ ഇന്ധനവില സംബന്ധിച്ച് സുപ്രധാന തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

സംസ്ഥാനങ്ങൾ ചുമത്തുന്ന വാറ്റ് പിൻവലിക്കുകയോ നിരക്കിൽ കുറവ് വരുത്തുകയോ ചെയ്യണമെന്ന് നേരത്തെ കേന്ദ്രം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇതിനോട് എല്ലാ സംസ്ഥാനങ്ങളും അനുകൂല സമീപനമല്ല കൈകൊണ്ടത്. കേന്ദ്രം ചുമത്തുന്ന എക്‌സൈസ് ഡ്യൂട്ടി കുറച്ചതിന് ശേഷം വാറ്റ് നിരക്ക് പരിഗണിക്കാമെന്ന നിലപാടായിരുന്നു ചില സംസ്ഥാനങ്ങൾ സ്വീകരിച്ചത്.

പെട്രോൾ, ഡീസൽ വിലകൾ സർവകാല റെക്കോർഡിൽ എത്തിയിരിക്കുന്ന സാഹചര്യത്തിൽ കൗൺസിലിന്റെ തീരുമാനം നിർണായകമാണ്. സാധാരണക്കാരുടെ അധികഭാരം കുറയ്ക്കാൻ പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്നാണ് ആവശ്യമുയരുന്നത്.

ഇതിന് മുൻപ് ഒരു തവണ മാത്രമാണ് കേന്ദ്രസർക്കാർ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാൻ തയ്യാറായത്. കഴിഞ്ഞ ഒക്ടോബറിൽ പെട്രോൾ വില 70രൂപയ്ക്ക് മുകളിലാവുകയും ഡീസൽ വില 59.14 രൂപയിലെത്തുകയും ചെയ്തപ്പോഴായിരുന്നു അത്. രണ്ട് രൂപയാണ് അന്ന് കേന്ദ്രം കുറച്ചത്.

റിയൽ എസ്റ്റേറ്റ് ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരുന്നത് സംബന്ധിച്ചും നാളത്തെ യോഗത്തിൽ തീരുമാനം ഉണ്ടാകും.