ഗുരുഗ്രാം: കടുത്ത തണുപ്പിലും മഞ്ഞുനിറഞ്ഞ ഹരിയാനയിലെ പൽവാൽ നഗരം ചൊവ്വാഴ്ച ഞെട്ടിയുണർന്നതുകൊലപാതക പരമ്പരകളുടെ ഞെട്ടിക്കുന്ന വാർത്തകേട്ടാണ്. പൽവാലിനെ ഭീതിയിലാഴ്‌ത്തി രണ്ട് മണിക്കൂറിനുള്ളിൽ ആറ് പേരാണ് കൊലചെയ്യപ്പെട്ടത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതി പിടിയിലായെന്ന പൊലീസിന്റെ അറിയിപ്പ് ലഭിച്ചതോടെയാണ് നഗരത്തിന് ആശ്വാസമായത്.

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് ആറ് പേരും കൊലചെയ്യപ്പെട്ടത്. പൽവാൽ നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ആറ് കൊലപാതകങ്ങളും നടന്നത്. ഇവയെല്ലാം ചെയ്തത് ഒരാൾ തന്നെയെന്നാണ് പൊലീസിന്റെ നിഗമനം. ആദർശ് നഗറിൽ നിന്നാണ് ഒടുവിൽ പ്രതിയെ പിടികൂടിയത്. ഇയാൾ പൊലീസിനെയും ആക്രമിക്കാൻ ശ്രമിച്ചു. മുൻ കരസേന ഉദ്യോഗസ്ഥനായ നരേഷ് എന്നയാളാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

പുലർച്ചെ രണ്ടരയോടെ സ്ഥലത്തെ ഒരു ആശുപത്രിയിൽ വച്ച് ഒരു സ്ത്രീയെ ആണ് ഇയാൾ ആദ്യം തലയ്ക്കടിച്ചു കൊന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഒരാൾ കമ്പിവടിയുമായി നടന്നുപോകുന്നത് പൊലീസിന് ലഭിക്കുന്നത്. ആദ്യത്തെ കൊലയ്ക്ക് ശേഷം വഴിയിലേക്കിറങ്ങിയ പ്രതി പൽവാലിലെ ആഗ്ര റോഡ് മുതൽ മിനാർ ഗേറ്റ് വരെ വഴിയരികിൽ കണ്ട നാല് പേരെയാണ് കമ്പി വടിക്ക് അടിച്ചുകൊന്നത്. ഏറ്റവും ഒടുവിൽ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി.

കൊലപാതകങ്ങൾ ഒന്നിന് പിറകേ ഒന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നഗരത്തിൽ പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി. അറസ്റ്റ് ചെയ്ത നരേഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.