സിനിമ തുടങ്ങുന്നതിന് മുമ്പ് തീയറ്ററിൽ ദേശീയ ഗാനം മുഴങ്ങാൻ തുടങ്ങിയതോടെയാണ് 'ജനഗണമന'യെച്ചൊല്ലി വിവാദങ്ങൾ ഉയരാൻ തുടങ്ങിയത്. ദേശീയ ഗാനം കേൾക്കുമ്പോൾ എഴുന്നേറ്റുനിൽക്കേണ്ടതുണ്ടോ എന്ന ചർച്ച സോഷ്യൽ മീഡിയയിലും മറ്റും കത്തിനിന്നത്. എന്നാൽ, ഹരിയാണയിലെ ഈ ഗ്രാമത്തിൽ അങ്ങനെയൊരു എതിരഭിപ്രായമേയില്ല. എന്നും രാവിലെ എട്ടുമണിക്ക് ഗ്രാമത്തിലങ്ങോളമിങ്ങോളം സ്ഥാപിച്ചിട്ടുള്ള 20 ലൗഡ് സ്പീക്കറുകളിലൂടെ ദേശീയ ഗാനം മുഴങ്ങും. എല്ലാവരും അത് കേട്ട് അറ്റൻഷനായി നിൽക്കുകയും ചെയ്യും.

ഫരീദാബാദ് ജില്ലയിലെ ജാട്ടുകളേറെയുള്ള ഭനക്പുർ ഗ്രാമത്തിലാണ് ദേശീയ ഗാനം മുഴങ്ങുന്നത്. മൈക്കുകളിലൂടെ ദേശീയ ഗാനം മുഴങ്ങുമ്പോൾ ഗ്രാമവാസികളും അതേറ്റ് ചൊല്ലും. ഹരിയാണയിൽ ഇത്തരത്തിൽ ദേശീയഗാനത്തെ ആദരിക്കുന്ന ആദ്യഗ്രാമമായി മാറുകയാണ് ഭനക്പുർ. ഇന്ത്യയിൽ രണ്ടാമത്തെയും. തെലങ്കാനയിലെ കരിംനഗറിലുള്ള ജമ്മിക്കുന്ത ഗ്രാമത്തിലാണ് ആദ്യം ദേശീയ ഗാനം ഇതുപോലെ മുഴങ്ങുന്നത് പതിവാക്കിയത്.

ഗ്രാമമുഖ്യനും ആർഎസ്എസ്. സ്വയം സേവകനുമായ സച്ചിൻ മദോത്തിയയാണ് ദേശീയ ഗാനത്തെ ഭനക്പുർ ഗ്രാമത്തിന്റെ ഉണർത്തുപാട്ടാക്കി മാറ്റുന്നതിന് പിന്നിൽ പ്രവർത്തിച്ചയാൾ. വ്യാഴാഴ്ച മുതലാണ് ഇതാരംഭിച്ചത്. ബി.എസ്‌പി. എംഎ‍ൽഎ തേക് ചന്ദ് ശർമ, ഫരീദാബാദ് കളക്ടർ പ്രതാപ് സിങ്, ആർഎസ്എസ്. ഹരിയാണ കൺവീനർ ഗംഗ ശങ്കർ എന്നിവരും ഉദ്ഘാടനച്ചടങ്ങിനെത്തിയിരുന്നു.

ഗ്രാമത്തിലങ്ങോളമിങ്ങോളം ലൗഡ് സ്പീക്കറുകൾ സ്ഥാപിക്കുന്നതിന് 2.97 ലക്ഷം രൂപ ഗ്രാമപ്പഞ്ചായത്ത് ചെലവിട്ടതായി സച്ചിൻ മദോത്തിയ പറഞ്ഞു. സച്ചിന്റെ വീട്ടിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽനിന്നാണ് ദേശീയഗാനം സംപ്രേഷണം ചെയ്യുന്നത്. ദേശീയഗാനം എന്നും ഒരുമിച്ച് നിന്ന് ചൊല്ലുന്ന ജമ്മിക്കുന്ത ഗ്രാമത്തിന്റെ വാർത്ത കേട്ടപ്പോഴാണ് ഇത്തരമൊരു ആശയം തന്റെ ഗ്രാമത്തിലും ആംരംഭിക്കണമെന്ന് ആഗ്രഹം തുടങ്ങിയതെന്ന് സച്ചിൻ പറഞ്ഞു.

എല്ലാവരും ദേശീയ ഗാനത്തെ മാനിക്കുന്നുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. ഇതിനായി 22 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദിവസം രണ്ടുനേരം ദേശീയ ഗാനം ചൊല്ലണമെന്നായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. പിന്നീടത് ഒരുതവണയെന്ന് തീരുമാനിക്കുകയായിരുന്നു.