കൊച്ചി : പാലാരിവട്ടം അഴിമതിക്കേസിൽ മുന്മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതിയുടെ വിമർശനം. സംഘടനാ തെരഞ്ഞെടുപ്പിൽ മൽസരിക്കാമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണമെന്ന് കോടതി മുന്നറിയിപ്പ് നൽകി. അതേസമയം, ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

സംഘടനാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള അപേക്ഷ പിൻവലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി ( എംഇഎസ്) തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇതുപരിഗണിച്ച കോടതി മൽസരിക്കാമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണം എന്ന് അഭിപ്രായപ്പെട്ടു. ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നൽകാൻ ആലോചിച്ചത്. പക്ഷേ ഇപ്പോൾ നിങ്ങൾ ഇലക്ഷന് മത്സരിക്കാൻ ഉദ്ദേശിക്കുന്നു. അത് ജയിലിൽ പോയിട്ടും ആകാമെന്ന് കോടതി വിമർശിച്ചു. ജയിലിൽ പോയാൽ ജീവനോടെ തിരിച്ചു വരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയിൽ പറഞ്ഞു.

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിസെ വാദങ്ങൾ പരസ്പര വിരുദ്ധമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ മൂലം ജാമ്യം വേണമെന്നായിരുന്നു നേരത്തെ ആവശ്യപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. വിദഗ്ധ ഡോക്ടർമാരുടെ റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കണമെന്ന് ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടു. വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും്. അർബുദ രോഗബാധിതനാണെന്ന് വ്യക്തമാക്കിയ ഇബ്രാഹിം കുഞ്ഞ് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. ഇതിനിടെയാണ് ഇബ്രാഹിം കുഞ്ഞ് സംഘടന തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ തയ്യാറെടുക്കുന്ന കാര്യം സർക്കാർ കോടതിയെ അറിയിച്ചത്. ചികിൽസയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് സംഘം രണ്ടു തവണ ആശുപത്രിയിലെത്തി ചോദ്യം ചെയ്തിരുന്നു.